INDIA

മഴക്കെടുതിയില്‍ വലഞ്ഞ് ഉത്തരേന്ത്യ; മരണസംഖ്യ ഉയരുന്നു

വെബ് ഡെസ്ക്

ഉത്തരേന്ത്യയില്‍ നാശം വിതച്ച് കനത്ത മഴ. ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് , ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത മഴ പെയ്തിറങ്ങിയത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ജനജീവിതം ദുസ്സഹമാക്കി. മഴക്കെടുതിയിൽ ‌ഇതുവരെ 22ഓളം പേർ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.  അടുത്ത രണ്ടു ദിവസങ്ങളില്‍ കൂടുതല്‍ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മഴക്കെടുതിയിൽ ‌ഇതുവരെ 22ഓളം പേർ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

മഴക്കെടുതി വലിയ നാശം വിതച്ച ഹിമാചല്‍ പ്രദേശില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ട നിലയിലാണ്. മലയാളികളുള്‍പ്പെടെ ഇവിടെ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മണാലിയിൽ കടകൾ ഒഴുകിപ്പോയതിന്റെയും ബിയാസ് നദിക്കരയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതിന്റെയുള്‍പ്പെടെ വീഡിയോകളും പുറത്തുവന്നു. ഹിമാചല്‍ പ്രദേശിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങള്‍. സംസ്ഥാനത്ത് 14 വലിയ മണ്ണിടിച്ചിലുകളും 13 പെട്ടന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായെന്നാണ് ഔദ്യോഗിക കണക്കുകള്‍. 700 ലധികം റോഡുകളിലാണ് ഇതോടെ ഗതാഗതം നിരോധിച്ചിരിക്കുന്നത്.

ഡല്‍ഹിയിലും മഴ തുടരുകയാണ്. നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ട് ഗതാഗതകുരുക്കിന് കാരണമായി. 24 മണിക്കൂറിനിടെ 153 മില്ലിലിറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 1982 നു ശേഷം തലസ്ഥാനത്ത് കൂടുതല്‍ മഴയാണ് ജൂലായില്‍ ലഭിച്ചത്.

ശക്തമായ പടിഞ്ഞാറൻ കാറ്റും ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കിഴക്കൻ കാറ്റുമാണ് കാലവസ്ഥയിലെ മാറ്റത്തിന് കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ശക്തമായ മണ്‍സൂണ്‍ പ്രതീക്ഷിച്ചിരുന്നു എങ്കിലും പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനമാണ് ഇപ്പോഴത്തെ നിലയിലേക്ക് സാഹചര്യങ്ങള്‍ എത്തിച്ചത് എന്നും ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്രയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്രപസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാളെയോടെ ഡല്‍ഹിയില്‍ മഴയ്ക്ക് ചെറിയ ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം ജൂലൈ 15 വരെ മഴ തുടരും.

രാജസ്ഥാനില്‍ ഒന്‍പത് ജില്ലകളില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. രജസ്മന്ദ്, ജലോര്‍, പാലി, അജ്മീര്‍, അല്‍വാര്‍, ബന്‍സ്വാര, ഭരത്പൂര്‍, ഭില്‍വാര, ബുന്ദി, ചിത്തോര്‍ഗഡ് , ദൗസ, ധൗല്‍പൂര്‍, ജയ്പൂര്‍, കോട്ട് എന്നീ ജില്ലകളിലാണ് അതിതീവ്ര മഴയക്ക് സാധ്യതയറിയിച്ചത്. മഴയും മണ്ണിടിച്ചിലും കാരണം അമര്‍നാഥ് യാത്രയും മൂന്നു ദിവസങ്ങളായി നിര്‍ത്തി വച്ചിരിക്കുകയാണ്. ശ്രീ നഗര്‍ -ജമ്മു ഹൈവേ തകര്‍ന്നതോടെ നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.

ഹിമാചല്‍ പ്രദേശിലു മഴയെ തുടര്‍ന്ന് നിരവധി നാശ നഷ്ടങ്ങളുണ്ടായി. ഷിംല , സിര്‍മൗര്‍, ലാഹൗര്‍, സ്പിതി . ചമ്പ സോളന്‍ എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിയാസ് നദി കരകവിഞ്ഞതിനെ തുടര്‍ന്ന് കുളു ജില്ലയിലേയും ദേശീയ പാതയുടെ ഒരു ഭാഗം ഒലിച്ചു പോയി. അതേ സമയം ഹരിയാനയിലും പഞ്ചാബിലും മഴ തുടരുകയാണ്. ഇരു സംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനമായ ചണ്ഡീഗഢില്‍ ഒരു ദിസം മുഴുവന്‍ മഴ പെയ്‌തെന്നുമാണ് റിപ്പോര്‍ട്ട്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിലും കര്‍ണാടകയിലും മഴ തുടരുകയാണ്. കേരളത്തിലെ കോഴിക്കോട് വയനാട് , കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?