INDIA

മസ്ജിദ് അനധികൃതമെന്ന് ആരോപണവുമായി ഹിന്ദു സംഘടനകള്‍; ഹിമാചലിലെ കുളുവില്‍ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധം

വെബ് ഡെസ്ക്

ഹിമാചൽ പ്രദേശിലെ കുളുവിൽ മസ്ജിദ് നിർമ്മാണം അനധികൃതമെന്ന് ആരോപിച്ച് പ്രതിഷേധങ്ങളുമായി ഹിന്ദുസംഘടനകൾ. കെട്ടിടത്തിന് പുറത്ത് ഒത്തുകൂടി ഹനുമാൻ ചാലീസ ചൊല്ലിയായിരുന്നു പ്രതിഷേധം. 50 വർഷമായി പ്രദേശത്ത് നിലനിൽക്കുന്ന ജുമാ മസ്ജിദ് ആണിത്.

മസ്ജിദിന്റെ ഘടനയിൽ മാറ്റം വരുത്താനായി നടക്കുന്ന നിർമ്മാണപ്രവർത്തങ്ങളിൽ അനധികൃത കൂട്ടിച്ചേർക്കലുകൾ നടത്തുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അടുത്തിടെ ഷിംലയിലും മസ്ജിദ് നിർമ്മാണം അനധികൃതമാണെന്ന് ആരോപിച്ച് പ്രതിഷേധം നടന്നിരുന്നു.

അനധികൃത നിർമ്മാണം നീക്കം ചെയ്യണമെന്നാണ് ഹിന്ദുസംഘടനകളുടെ ആവശ്യം. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പൊരുത്തക്കേടാണ് തർക്കത്തിൻ്റെ അടിസ്ഥാനം. ദീർഘകാലമായി പള്ളി പ്രദേശത്ത് ഉണ്ടെങ്കിലും റവന്യൂ രേഖകൾ പ്രകാരം പള്ളി ഇപ്പോഴും ഖാദി ബോർഡിൻ്റെ പേരിലാണ്. ആവശ്യമായ അനുമതികൾ വാങ്ങാതെയാണ് മസ്ജിദ് നാല് നിലകൾ അധികമായി നിർമ്മിച്ചതെന്ന് പുറത്തുവന്നതോടെയാണ് പ്രശ്നം രൂക്ഷമായത്.

2000-ൽ നിർമ്മാണം പൂർത്തിയാക്കാൻ മസ്ജിദിന് രണ്ടുവർഷത്തെ സമയം അനുവദിച്ചിരുന്നുവെങ്കിലും 2017 വരെ പണി തുടർന്നിരുന്നു. അതിനാൽ നിർമ്മാണം നിർത്തിവയ്ക്കാൻ മസ്ജിദ് അധികൃതരോട് കോടതി ആവശ്യപ്പെട്ടു. ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് (ടിസിപി) ചട്ടങ്ങൾ പ്രകാരം അനധികൃതമായാണ് നിർമ്മാണം നടത്തിയതെന്നാണ് അധികൃതർ ആരോപിച്ചത്.

നിലവിലെ പ്രതിഷേധങ്ങൾ സമാധാനപരമാണെങ്കിലും ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ സെപ്തംബർ 30 ന് ശേഷം പ്രകടനം ശക്തമാക്കുമെന്ന് ഹിന്ദു സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ,ആരോപണനകൾ അടിസ്ഥാനരഹിതമാണെന്ന് സ്ജിദ് ഇമാം നവാബ് ഹാഷ്മി വ്യക്തമാക്കി. നിർമ്മാണത്തിൻ്റെ നിയമസാധുതയും ഭൂമിയുടെ ഉടമസ്ഥതയും സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളിൽ കഴമ്പില്ല. വഖഫ് ബോർഡിന് നിയമപരമായി 1 ബിഘയും 2 ബിസ്‌വയും ഭൂമിയുണ്ടെന്നും അതിനായി വാടക പിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1999ൽ കോൺഗ്രസ് നേതാക്കളുടെ സഹായത്തോടെ ഖാദി ബോർഡിൽ നിന്ന് മസ്ജിദിലേക്ക് സ്ഥലം മാറ്റിയെന്നും എല്ലാ നിർമാണ പ്രവർത്തനങ്ങളും കൃത്യമായ അനുമതിയോടെയാണ് നടന്നതെന്നും ഹാഷ്മി പറഞ്ഞു.

എന്നാൽ, വിഷയത്തിൽ മൗനം പാലിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ്. അധികൃതർ എന്തെങ്കിലും തെറ്റായി കണ്ടെത്തിയാൽ ഭരണപരമായ ഏത് നടപടിയേയും സ്വാഗതം ചെയ്യുന്നു, അദ്ദേഹം പറയുന്നു.

മുസ്ലീം പള്ളിയുടെ നിലകൾ അനധികൃതമായി നിർമ്മിച്ചുവെന്നാരോപിച്ച് ഷിംല ഉൾപ്പെടെ ഹിമാചൽ പ്രദേശിലുടനീളം പ്രതിഷേധം നടക്കുന്നതിനിടെയാണ് കുളുവിലെ സംഘർഷം. നഗരത്തിലെ സഞ്ജൗലി മസ്ജിദ് സമുച്ചയത്തിനുള്ളിൽ അനധികൃത നിർമാണം നടത്തിയെന്നാരോപിച്ചുള്ള പ്രതിഷേധ മാർച്ചിനിടെ പ്രദേശവാസികൾ പോലീസുമായി ഏറ്റുമുട്ടിയത് സംഘർഷങ്ങൾക്ക് കാരണമായിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും