INDIA

നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടാല്‍ പുനഃപരീക്ഷ; കേന്ദ്രത്തിന് ഒരു ദിവസത്തെ സമയം, എല്ലാം അറിയണമെന്ന് സുപ്രീംകോടതി

വെബ് ഡെസ്ക്

നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടാല്‍ പുനഃപരീക്ഷ നടത്തണമെന്ന് സുപ്രീംകോടതി. ചോദ്യ പേപ്പര്‍ ചോര്‍ന്നിട്ടുണ്ടോയെന്ന് കണ്ടെത്തണം. നീറ്റ് പരീക്ഷാ നടത്തിപ്പിന്റെ എല്ലാ വിവരങ്ങളും അറിയണമെന്നും കോടതി വ്യക്തമാക്കി. ക്രമക്കേടിന്റെ ഗുണം പറ്റിയ എല്ലാവരേയും കണ്ടെത്തണം. പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള എല്ലാ ഹര്‍ജികളും ചേര്‍ത്ത് ബുധനാഴ്ച ഒറ്റ അപേക്ഷ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികൾ പരിഗണിച്ചത്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നത് വാസ്തവമല്ലേയെന്ന് വാദത്തിനിടെ സുപ്രീംകോടതി ചോദിച്ചു. ഒരിടത്ത് ചോര്‍ന്നിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമ്മതിച്ചു. ബിഹാറിലെ പട്‌നയിലാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നത്. അവിടെ ചോദ്യ പേപ്പര്‍ ചോര്‍ത്തിയ പ്രതിയെയും ഇത് ഉപയോഗിച്ചവരേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. സിബിഐയാണ് നിലവില്‍ കേസ് അന്വേഷിക്കുന്നതെന്നും അന്വേഷണ പുരോഗതിയെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയെ അനുവദിക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

ചോദ്യ പേപ്പര്‍ തയാറാക്കിയ തീയതിയും ഏത് പ്രിന്റിങ് പ്രസിലാണ് പ്രിന്റ് ചെയ്തതെന്നും വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചോദ്യ പേപ്പര്‍ പ്രസിലേക്ക് കൊണ്ടുപോകാന്‍ തയാറാക്കിയിരുന്ന ഗതാഗത സംവിധാനം എന്താണെന്ന് വ്യക്തമാക്കണം. പ്രസിന്റെ അഡ്രസല്ല കോടതിക്ക് വേണ്ടതെന്നും ചോദ്യ പേപ്പര്‍ പ്രിന്റ് ചെയ്യാനായി കൊണ്ടുപോയത് അടക്കമുള്ള വിശദമായ വിവരങ്ങളാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീംകോതി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ബുധനാഴ്ച വരെ സമയം നല്‍കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി, സര്‍ക്കാരിന് നലപാട് അറിയിക്കാന്‍ ഒരുദിവസത്തെ സമയം നല്‍കുന്നതായും കോടതി അറിയിച്ചു.

ചോദ്യ പേപ്പര്‍ ചോര്‍ന്നതിന് ശേഷം കൂടുതല്‍ സമയം എടുത്തിട്ടുണ്ടെങ്കില്‍ അത് വ്യാപകമായി പ്രചരിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അങ്ങനെയാണെങ്കില്‍ പരീക്ഷ വീണ്ടും നടത്താന്‍ ഉത്തരവിടേണ്ടിവരും. എന്നാല്‍, 24 ലക്ഷം വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ട് ശ്രദ്ധിക്കേണ്ടതാണ്. ചോദ്യ പേപ്പര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ടെങ്കില്‍ അത് വലിയ രീതിയില്‍ പടര്‍ന്നിട്ടുണ്ടാകണം. ടെലഗ്രാമിലൂടെയും വാട്‌സ്ആപ്പിലൂടേയും ആണെങ്കില്‍ കാട്ടുതീ പോലെ പടര്‍ന്നിട്ടുണ്ടാകണം, കോടതി നിരീക്ഷിച്ചു. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ ഗുണം ലഭിച്ച വിദ്യാര്‍ഥികള്‍ ആരാണന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെങ്കില്‍ പരീക്ഷ റദ്ദാക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

പരീക്ഷ വീണ്ടും നടത്തുന്നത് സത്യസന്ധമായി പരീക്ഷയെ സമീപിച്ച വിദ്യാര്‍ഥികളെ ബാധിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ മുഴുവന്‍ നടത്തിയ പരീക്ഷയില്‍ വലിയ രീതിയിലുള്ള ക്രമക്കേട് തെളിയിക്കാത്തതിനാല്‍ മുഴുവന്‍ പരീക്ഷയും റദ്ദാക്കുന്നത് യുക്തിസഹമല്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം പറഞ്ഞു. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങള്‍ ബാധിച്ചിട്ടില്ലെന്നും സിബിഐ അന്വേഷണം പുരോഗമിക്കുന്നുവെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

പരീക്ഷാ നടത്തിപ്പിനിടയില്‍ ക്രമക്കേടുകള്‍, ചതി, ആള്‍മാറാട്ടം, അഴിമതി തുടങ്ങിയവ നടന്നിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. ഇതാദ്യമായായിരുന്നു 24 ലക്ഷത്തോളം വിദ്യാര്‍ഥികളെഴുതിയ നീറ്റിന്റെ പുനഃപരീക്ഷയുമായി ബന്ധപ്പെട്ട നിലപാട് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

മെയ് അഞ്ചിന് നടന്ന നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്ക് മുമ്പാകെ നിരവധി ഹര്‍ജികളാണ് വിവിധ സംഘടനകള്‍ ഉള്‍പ്പെടെ നല്‍കിയത്. ഇതിന്റെ ഭാഗമായാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

അതേസമയം, അന്വേഷണത്തില്‍ നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നുവെന്ന് കണ്ടെത്തിയതായി ബിഹാര്‍ സര്‍ക്കാര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കത്തിനശിച്ച നിലയില്‍ കണ്ടെത്തിയ ചോദ്യപേപ്പറുകളില്‍ നിന്ന് കണ്ടെത്തിയ 68 ചോദ്യപേപ്പറുകള്‍ എന്‍ടിഎയുടെ യഥാര്‍ഥ ചോദ്യപേപ്പറിന്റെ പകര്‍പ്പാണെന്ന് ബിഹാറിലെ എക്കണോമിക് ഒഫന്‍സസ് യൂണിറ്റ് കണ്ടെത്തിയിരുന്നു.

തുടര്‍ന്നാണ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നുവെന്ന നിഗമനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നത്. ജാര്‍ഖണ്ഡ് പോലീസാണ് നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നുവെന്ന് ബിഹാര്‍ പോലീസിന് മുന്നറിയിപ്പ് നല്‍കിയത്.

ഒടുവില്‍ അജിത്കുമാര്‍ തെറിച്ചു; ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി

'തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി, ഇപ്പോള്‍ പാലക്കാടും കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു'; ആഞ്ഞടിച്ച് അന്‍വര്‍

'കോഴിക്കോട്-മലപ്പുറം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം'; ഡിഎംകെയുടെ നയം പ്രഖ്യാപിച്ച് പി വി അന്‍വര്‍

വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്, സെമിസാധ്യത നിലനിര്‍ത്തി

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?