INDIA

ബോംബെ ഐഐടിയിലെ ദളിത് വിദ്യാർഥിയുടെ ആത്മഹത്യ; ജാതി വിവേചനം നേരിട്ടതിന് തെളിവില്ലെന്ന് അന്വേഷണ കമ്മിറ്റി റിപ്പോർട്ട്

വെബ് ഡെസ്ക്

ബോംബെ ഐഐടിയിലെ ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജാതി വിവേചനത്തിന് തെളിവുകളില്ലെന്ന് അന്വേഷണ കമ്മിറ്റി റിപ്പോർട്ട്. അക്കാദമിക് പ്രകടനം മോശമായതാകാം ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. കോളേജിലെ ഒന്നാം വർഷ കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയായിരുന്ന ദർശൻ സോളങ്കിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാൻ ബോംബെ ഐഐടി നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടേതാണ് റിപ്പോർട്ട്.

ഫെബ്രുവരി 12 നാണ് ഒന്നാം വർഷ കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർഥി ദർശൻ സോളങ്കി ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ക്യാമ്പസിലെ ദളിത് വിദ്യാർഥികളോടുള്ള വിവേചനപരമായ പെരുമാറ്റമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് പ്രകാരം അന്വേഷണത്തിൽ ക്യാമ്പസിൽ വച്ച് ദർശൻ ജാതിവിവേചനങ്ങൾ നേരിട്ടതായി പരാമർശിച്ച ഒരേയൊരു വ്യക്തി ദർശന്റെ സഹോദരി മാത്രമാണ്. ദർശൻ ഉൾപ്പടെയുള്ള മറ്റു കുട്ടികളും ഇത്തരം വിവേചനങ്ങൾക്ക് ഇരയാകുന്നുണ്ട് എന്നായിരുന്നു ഇവരുടെ ആരോപണം.

കോളേജിലെ കെമിസ്ട്രി വിഭാഗം പ്രൊഫസർ നന്ദ് കിഷോറിന്റെ നേതൃത്വത്തിലുള്ള 12 അംഗ സമിതിയെയാണ് അന്വേഷണത്തിനായി നിയോ​ഗിച്ചത്. മാർച്ച് 2 ന് കമ്മിറ്റി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചുവെന്നും റിപ്പോർട്ടിന്റെ പകർപ്പ് കേന്ദ്ര സർക്കാരിനും കൈമാറിയെന്നും ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

അംബേദ്കർ പെരിയാർ ഫൂലെ സ്റ്റഡി സർക്കിളിലെയും അംബേദ്കറൈറ്റ് സ്റ്റുഡന്റ്സ് കളക്ടീവിലെയും അംഗങ്ങളുമായും സമിതി സംസാരിച്ചു. ക്യാമ്പസിൽ നടക്കുന്ന ജാതി വിവേചനങ്ങളുടെ ചില ഉദാഹരണങ്ങൾ ഇവർ കമ്മിറ്റിക്ക് മുൻപാകെ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇവരാരും ദർശൻ സോളങ്കിയെ കണ്ടിട്ടില്ലെന്നും വ്യക്തിപരമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിട്ടതായി അറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു വിഷയത്തിൽ ഒഴികെ മറ്റുള്ള വിഷയങ്ങളിലെല്ലാം സോളങ്കിയുടെ പ്രകടനം വളരെ മോശമായിരുന്നു. പഠിപ്പിക്കുന്നത് മനസിലാക്കുന്നതിൽ ദർശന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇടയ്ക്കിടെ ക്ലാസുകൾ ഒഴിവാക്കുകയും ചെയ്തിരുന്നു

അതേസമയം ജാതി വിവേചനം തള്ളിക്കളഞ്ഞ കമ്മിറ്റി, റിപ്പോർട്ടിൽ സോളങ്കിയുടെ അക്കാദമിക് പ്രകടനത്തെക്കുറിച്ചും പറയുന്നുണ്ട്. ഒരു വിഷയത്തിൽ ഒഴികെ മറ്റുള്ള വിഷയങ്ങളിലെല്ലാം സോളങ്കിയുടെ പ്രകടനം വളരെ മോശമായിരുന്നു. പഠിപ്പിക്കുന്നത് മനസിലാക്കുന്നതിൽ ദർശന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇടയ്ക്കിടെ ക്ലാസുകൾ ഒഴിവാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് അക്കാദമിക് പ്രകടനം മോശമാകുന്നതിന്റെ നിരാശയാകാം ആത്മഹത്യയ്ക്കുള്ള കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരി 12 ന് സോളങ്കി തന്റെ സുഹൃത്തുക്കളോടൊപ്പം ഷോപ്പിങിന് പോകാൻ പദ്ധതിയിട്ടിരുന്നുവെന്നും അതിനായി പിതാവ് അവന്റെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തിരുന്നുവെന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. കുടുംബത്തെ ഫോണിൽ വിളിച്ചതിന് ശേഷവും ആത്മഹത്യയ്ക്ക് മുൻപും എന്താണ് സംഭവിച്ചതെന്ന് സമിതിക്ക് ഒരു വിവരവുമില്ല. കോൾ വിശദാംശങ്ങളും ഫോണിന്റെയോ ലാപ്‌ടോപ്പിന്റെയോ ഫോറൻസിക് വിശകലനം, ദർശന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയുടെ അഭാവത്തിൽ, ആത്മഹത്യയിലേക്ക് നയിച്ചതെന്താണെന്ന അന്തിമ നിഗമനത്തിലെത്താൻ കമ്മിറ്റിക്ക് കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും