INDIA

ബഹിരാകാശത്തുനിന്നുള്ള നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ; അൻപതിലധികം ചാരഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ മന്ത്രിസഭാ അനുമതി

വെബ് ഡെസ്ക്

ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യയുടെ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ 27,000 കോടി രൂപയുടെ പ്രൊജക്ടുമായി കേന്ദ്രസർക്കാർ. ബഹിരാകാശ അധിഷ്ഠിത നിരീക്ഷണത്തിന്റെ (എസ്ബിഎസ്) മൂന്നാം ഘട്ടം എന്ന നിലയിൽ 52 ചാര ഉപഗ്രഹങ്ങൾ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിൽ വിക്ഷേപിക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതി യോഗം ഇതിന് അംഗീകാരം നൽകിയതായി ദേശീയ മാധ്യമം 'ഹിന്ദുസ്ഥാൻ ടൈംസ് 'റിപ്പോർട്ട് ചെയ്തു.

പ്രധിരോധ മന്ത്രാലയത്തിന്റെ ഏകോപനത്തിൽ പ്രതിരോധ ബഹിരാകാശ ഏജൻസി (ഡിഎസ്എ)യുമായി ചേർന്ന് ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്. അതേസമയം, എസ്ബിഎസ് മൂന്നാം ഘട്ടത്തിന്റെ അനുമതിയെക്കുറിച്ച് നരേന്ദ്ര മോദി സർക്കാർ നിശബ്ദത പാലിക്കുകയാണ്.

അടുത്ത 10 വർഷത്തിനുള്ളിലാണ് 52 ഉപഹ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുക. കര, നാവിക, വ്യോമ സേനകൾക്ക് അവരുടെ ദൗത്യങ്ങളുടെ ഭാഗമായി പ്രത്യേകമായി നിരീക്ഷണ ഉപഗ്രഹങ്ങളുണ്ടാകും. ഏകദേശം 26,968 കോടി രൂപ ചെലവ് വരുന്ന പുതിയ പ്രൊജക്ടിൽ 21 ഉപഗ്രഹങ്ങൾ ഐഎസ്ആർഒയും ബാക്കി 31 എണ്ണം സ്വകാര്യ കമ്പനികളുമാകും നിർമിക്കുകയും വിക്ഷേപിക്കുകയും ചെയ്യുന്നത്.

കാർട്ടോസാറ്റ്, ജിസാറ്റ്-7 സീരീസ്, റിസാറ്റ് തുടങ്ങി നിരവധി ചാര-ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ ഇന്ത്യയ്ക്കുണ്ട്. 2001-ലാണ് ആദ്യമായി ഇന്ത്യ ചാര ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കുന്ന എസ്ബിഎസ് പ്രൊജക്റ്റ് ആരംഭിക്കുന്നത്. വാജ്‌പേയി സർക്കാരിന്റെ കാലത്തായിരുന്നു ഈ നീക്കം.

കാർട്ടോസാറ്റ് 2എ, കാർട്ടോസാറ്റ് 2ബി, ഇറോസ് ബി, റിസാറ്റ് 2 എന്നീ നാല് നിരീക്ഷണ ഉപഗ്രഹങ്ങൾ എസ്ബിഎസ്-1 പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ചു. എസ്ബിഎസ് രണ്ടാംഘട്ടത്തിൽ 2013ൽ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ആറ് ഉപഗ്രഹങ്ങളും ഇന്ത്യ ബഹിരാകാശത്ത് എത്തിച്ചിരുന്നു. കാർട്ടോസാറ്റ് 2സി, കാർട്ടോസാറ്റ് 2ഡി, കാർട്ടോസാറ്റ് 3എ, കാർട്ടോസാറ്റ് 3ബി, മൈക്രോസാറ്റ് 1, റിസാറ്റ് 2എ എന്നിവയാണ് അവ.

രാജ്യാതിർത്തികളിൽ ഉൾപ്പെടെ നിരവധി സുരക്ഷാ ആശങ്കകൾ നേരിടവെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. ചൈനയുമായുള്ള അസ്വാരസ്യങ്ങൾ ഇന്ത്യയുടെ കര അതിർത്തികളിലും ഇന്ത്യൻ മഹാസമുദ്രത്തിലും ആശങ്കയായി നിലകൊള്ളുമ്പോഴാണ് ബഹിരാകാശത്തുനിന്നുള്ള ഇന്ത്യയുടെ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തുന്നത്.

ബഹിരാകാശത്ത് പരസ്പരം സംവദിക്കാൻ കഴിയുന്ന കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള പുതിയ ഉപഗ്രഹങ്ങളാണ്‌ ഇന്ത്യ വിക്ഷേപണത്തിനായി ഒരുക്കുന്നത്. ഒരു ഉപഗ്രഹം കണ്ടെത്തുന്ന കാര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ മറ്റുള്ളവയുമായി ആശയവിനിമയം നടത്തിയ കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കാൻ സാധിക്കുമെന്ന പ്രത്യേകതയും ഇതിനുണ്ട്.

യുഎസ് ആസ്ഥാനമായുള്ള ജനറൽ അറ്റോമിക്സിൽ നിന്ന് 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനുള്ള അനുമതിക്ക് പിന്നാലെയാണ് ബഹിരാകാശ അധിഷ്ഠ നിരീക്ഷണത്തിനുള്ള അനുമതി.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം