INDIA

ചൈനയെയും പാകിസ്താനെയും ഞെട്ടിക്കാൻ ഇന്ത്യ; അതിര്‍ത്തിയില്‍ പത്ത് ദിവസത്തെ വ്യോമാഭ്യാസം, യുദ്ധവിമാനങ്ങള്‍ അണിനിരക്കും

വെബ് ഡെസ്ക്

ജി 20 ഉച്ചകോടിക്കിടെ വടക്കൻ മേഖലയിൽ വ്യോമാഭ്യാസ ശക്തിപ്രകടനം നടത്താൻ പദ്ധതിയുമായി ഇന്ത്യ. ചൈന, പാകിസ്താൻ അതിർത്തികളിൽ സെപ്റ്റംബർ 4 മുതൽ 10 ദിവസത്തെ മെഗാ അഭ്യാസം നടത്താനാണ് തീരുമാനം. കഴിഞ്ഞ മൂന്ന് വർഷമായി അതിർത്തിയിൽ ചൈനയുമായി തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ ശക്തിപ്രകടനത്തിന് ഒരുങ്ങുന്നത്. 'തൃശൂല്‍' എന്ന് പേരിട്ടിരിക്കുന്ന ശക്തിപ്രകടനത്തിൽ റഫേല്‍, മിറാഷ് 2000, Su-30MKI തുടങ്ങി ഇന്ത്യയുടെ മുൻനിര യുദ്ധവിമാനങ്ങൾ അണിനിരക്കും.

C-17 ഹെവി-ലിഫ്റ്ററുകൾ, Il-76 ട്രാൻസ്‌പോർട്ട് വിമാനങ്ങൾ, C-130J സ്പെഷ്യൽ ഓപ്പറേഷൻസ് എയർക്രാഫ്റ്റുകൾ, An-32s, അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ, ചിനൂക്ക് മൾട്ടി മിഷൻ ചോപ്പറുകൾ, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ് എന്നിവയും അഭ്യാസത്തിൽ ഇടംപിടിക്കും. വ്യോമസേനയുടെ ഗരുഡ് കമാൻഡോകളും പ്രകടനത്തില്‍ പങ്കെടുക്കും. ലഡാക്ക്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ് എന്നിവയുൾപ്പെടെ വടക്കൻ സെക്ടറിലാണ് അഭ്യാസങ്ങൾ നടക്കുക.

ഇന്ത്യൻ വ്യോമസേനയുടെ വെസ്റ്റേൺ കമാൻഡ് സംഘടിപ്പിക്കുന്ന വ്യോമാഭ്യാസത്തിലൂടെ സേനയുടെ പോരാട്ട ശേഷി പരീക്ഷിക്കുകയും വിവിധ പ്രവർത്തന മാനങ്ങൾ വിലയിരുത്തുകയുമാണ് ലക്ഷ്യമെന്ന് വ്യോമസേന വൃത്തങ്ങൾ പറഞ്ഞു. സമീപകാലത്ത് ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) നടത്തുന്ന ഏറ്റവും വലിയ വ്യോമാഭ്യാസങ്ങളിലൊന്നാണിത്.

ഒക്‌ടോബർ-നവംബർ മാസങ്ങളിൽ തരംഗ് ശക്തി എന്ന പേരിൽ ഇന്ത്യൻ മണ്ണിൽ ഏറ്റവും വലിയ ബഹുരാഷ്ട്ര വ്യോമാഭ്യാസം നടക്കാനിരിക്കെയാണ് പുതിയ നീക്കം. ‌യുദ്ധവിമാനങ്ങൾ, സൈനിക ഗതാഗത വിമാനങ്ങൾ, മിഡ്-എയർ റീഫ്യൂല്ലറുകൾ, എയർബോൺ മുന്നറിയിപ്പ് ആൻഡ് കൺട്രോൾ സിസ്റ്റം (AWACS) വിമാനങ്ങൾ എന്നിവ തരംഗ് ശക്തിയിൽ ഇടംപിടിക്കും. മൊത്തം ആറ് രാജ്യാന്തര വ്യോമശക്തികളുടെ സാന്നിധ്യം ഈ അഭ്യാസത്തിലുണ്ടായിരിക്കും. അമേരിക്ക, യുകെ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ വ്യോമസേനയും അഭ്യാസത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.

നേരത്തെ, ഗ്രീസിലെ ആൻഡ്രാവിഡ എയർ ബേസിൽ ഹെല്ലനിക് എയർഫോഴ്‌സ് നടത്തിയ INIOCOS അഭ്യാസത്തിൽ ഇന്ത്യൻ വ്യോമസേന പങ്കെടുത്തിരുന്നു. ഏപ്രിലിൽ, കോപ് ഇന്ത്യ 2023 എന്ന ബാനറിന് കീഴിൽ യുഎസുമായി സംയുക്ത സൈനികാഭ്യാസം നടത്തി. കലൈകുണ്ഡ, പനഗർ, ആഗ്ര എന്നീ മൂന്ന് ബേസുകളിലായാണ് അഭ്യാസപ്രകടനം നടന്നത്.

അതിനിടെ, അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ലഡാക്ക് സെക്ടറിൽ ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓഗസ്റ്റ് 13, 14 തീയതികളിൽ ഇരു സേനകളുടെയും കോർപ്‌സ് കമാൻഡർമാർ തമ്മിലുള്ള 19-ാം റൗണ്ട് ചർച്ചയിൽ, ലഡാക്ക് സെക്ടറിലെ എൽഎസിയിലെ അവശേഷിക്കുന്ന പ്രശ്നങ്ങൾ തുടർച്ചയായ സംഭാഷണത്തിലൂടെ വേഗത്തിൽ പരിഹരിക്കാൻ ഇരുപക്ഷവും സമ്മതിച്ചു. ആദ്യമായാണ് രണ്ട് ദിവസങ്ങളിലായി സൈനിക ചർച്ചകൾ നടക്കുന്നത്. അതിർത്തി പ്രശ്‌നത്തിൽ ഇന്ത്യ-ചൈന സൈന്യങ്ങൾ ഒന്നിലധികം റൗണ്ട് ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും ദൗലെറ്റ് ബെഗ് ഓൾഡി സെക്ടറിലെ ഡെപ്‌സാങ്ങിലെയും ഡെംചോക്ക് സെക്ടറിലെ ചാർഡിങ് നുല്ല ജങ്ഷനിലെയും (സിഎൻജെ) പ്രശ്‌നങ്ങൾ ഇപ്പോഴും തുടരുകയാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും