ഇന്ത്യയുടെ പുതിയ യുദ്ധക്കപ്പലായ ഐഎൻഎസ് മഹേന്ദ്രഗിരി സെപ്റ്റംബർ ഒന്നിന് നീരണിയും. മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ ഭാര്യ സുധേഷ് ധൻഖർ ഐഎൻഎസ് മഹേന്ദ്രഗിരി രാജ്യത്തിന് സമർപ്പിക്കും. ഒഡീഷയിൽ സ്ഥിതി ചെയ്യുന്ന കിഴക്കൻ ഘട്ടത്തിലെ ഒരു പർവതശിഖരത്തിന്റെ പേരിലുള്ള മഹേന്ദ്രഗിരി, പ്രൊജക്റ്റ് 17 എ ഫ്രിഗേറ്റ്സിന്റെ ഏഴാമത്തെ കപ്പലാണ്.
ഇന്ത്യ നിർമിച്ച ആദ്യ സ്റ്റെൽത്ത് യുദ്ധക്കപ്പലായ ഐഎൻഎസ് ശിവാലികിന്റെ അനുബന്ധ പ്രത്യേകതകൾ ഉൾക്കൊള്ളുന്നതാണ് പ്രോജക്ട് 17 എ യുദ്ധക്കപ്പലുകൾ. നൂതന ആയുധങ്ങളും സെൻസറുകളും പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റങ്ങളും എല്ലാം ഇവയുടെ എടുത്തുപറയേണ്ട സവിഷേതകളാണ്.
സ്വാശ്രയ നാവിക സേന കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ രാഷ്ട്രം കൈവരിച്ച അവിശ്വസനീയമായ പുരോഗതിയുടെ ഉചിതമായ സാക്ഷ്യമാണ് മഹേന്ദ്രഗിരിയുടെ വിക്ഷേപണമെന്ന് നാവിക സേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 75 ശതമാനം യുദ്ധക്കപ്പൽ ഉപകരണങ്ങളും ഓർഡർ ചെയ്തിരിക്കുന്നത് തദ്ദേശീയ സ്ഥാപനങ്ങളിൽ നിന്നാണ്.
പ്രോജക്ട് 17 എ പദ്ധതിയിലുള്ള നാല് യുദ്ധക്കപ്പലുകൾ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിലും ബാക്കിയുള്ളവയെല്ലാം കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സിലുമാണ് (ജിആർഎസ്ഇ) നിർമിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 17 ന് പ്രോജക്ട് 17 എയുടെ ആറാമത്തെ യുദ്ധക്കപ്പലായ 'വിന്ധ്യഗിരി' പ്രസിഡൻറ് ദ്രൗപതി മുർമു രാജ്യത്തിന് സമർപ്പിച്ചിരുന്നു. പ്രോജക്ട് 17 എയുടെ കീഴിലുള്ള ആദ്യത്തെ ആറ് കപ്പലുകൾ 2019 നും 2023 നും ഇടയിൽ നീറ്റിലിറക്കിയത്. നിലവിൽ പ്രോജക്ട് 17 എയിൽ അവശേഷിക്കുന്ന എല്ലാ യുദ്ധക്കപ്പലുകളുടെയും നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. 2024-26 കാലയളവിൽ ഇവയെല്ലാം നാവികസേനയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷ.