INDIA

ഇടക്കാല ബജറ്റ് ഇന്ന്; എന്തൊക്കെ പ്രതീക്ഷിക്കാം? സമ്പൂർണ ബജറ്റില്‍നിന്ന് വ്യത്യസ്തമാകുന്നതെങ്ങനെ?

വെബ് ഡെസ്ക്

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്ര സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. വ്യവസായ പ്രമുഖർ മുതൽ രാജ്യത്തെ സാധാരണക്കാരൻ വരെ ഉറ്റുനോക്കുന്ന ഇടക്കാല ബജറ്റിൽ, ആദായനികുതി സ്ലാബുകളിൽ കിഴിവ് ലഭിക്കുമെന്ന് തുടങ്ങി നിരവധി പ്രതീക്ഷകളാണ്. കൂടാതെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) റെഗുലേറ്ററി നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും വായ്പകൾ കൂടുതൽ ലഭിക്കുന്നതിനുമുള്ള നയങ്ങൾ സർക്കാർ കൊണ്ടുവരുമെന്നും കരുതപ്പെടുന്നു.

വരാനിരിക്കുന്ന ഇടക്കാല ബജറ്റിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഫിറ്റ്നസ് സെൻ്ററുകളുടെയും ജിമ്മുകളുടെയും ജിഎസ്ടി, സർക്കാർ കുറച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഹെൽത്ത് കെയർ സപ്ലിമെൻ്റുകളുടെ ജിഎസ്ടി 18 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി ചുരുക്കുമെന്നാണ് വിവരം. തുടർച്ചയായ ആറാം ബജറ്റാണ് നിർമല സീതാരാമൻ ബുധനാഴ്ച അവതരിപ്പിക്കുക. ഇതിനുമുൻപ് മൊറാർജി ദേശായി മാത്രമാണ് ആറുതവണ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഇടക്കാല ബജറ്റായതിനാൽ വലിയ നയപരമായ മാറ്റങ്ങളോ വലിയ പ്രഖ്യാപനങ്ങളോ ഉണ്ടായേക്കില്ല. എന്നാൽ തിരഞ്ഞെടുപ്പ് വർഷമായതുകൊണ്ട് തന്നെ വിവിധ വിഭാഗങ്ങളെ പ്രീതിപ്പെടുത്താനും ധനക്കമ്മി നിയന്ത്രിക്കുന്നതിനും അനുസൃതമായ ബജറ്റാകും ധനമന്ത്രി അവതരിപ്പിക്കുക എന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്.

എന്താണ് ഇടക്കാല ബജറ്റ്?

ഒരു തിരഞ്ഞെടുപ്പ് വർഷം, അതാത് സർക്കാരുകൾക്ക് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക സാധ്യമല്ല. അതിനാലാണ് ഹ്രസ്വകാലത്തേക്കൊരു ബജറ്റ് സർക്കാർ പ്രഖ്യാപിക്കുക. പുതിയ സർക്കാർ അധികാരത്തിൽ വരും വരെയാകും ഈ ഇടക്കാല ബജറ്റിന്റെ കാലാവധി. പിന്നീട് പുതുതായി തിരഞ്ഞെടുക്കപ്പെടുന്നവരാണ് സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക. ഇടക്കാല ബജറ്റിന് ഭരണഘടനാപരമായ വ്യവസ്ഥകളൊന്നുമില്ലെങ്കിലും കാലാവധി അവസാനിക്കുന്ന സർക്കാരുകൾ ഈ സമ്പ്രദായമാണ് വർഷങ്ങളായി തുടർന്ന് പോകുന്നത്.

ഇനി വരാനിരിക്കുന്ന സമ്പൂർണ ബജറ്റും ബിജെപി സർക്കാർ തന്നെ അവതരിപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. 140 കോടി ജനങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുമെന്ന ഉറപ്പുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു നയപ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, രാഷ്ട്രപതിക്ക് വേണ്ടി സർക്കാർ തിരഞ്ഞെടുപ്പ് പ്രസംഗം എഴുതിക്കൊടുത്തുവെന്ന് പ്രതിപക്ഷം ആക്ഷേപിച്ചിരുന്നു. വരുമാന അസമത്വം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങൾ മോദി സർക്കാർ പരിഹരിച്ചിട്ടില്ലെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും