INDIA

'സിബിഐയെ വിശ്വാസമില്ല, വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റരുത്'; മണിപ്പൂരില്‍ നഗ്‌നരാക്കി നടത്തപ്പെട്ട സ്ത്രീകള്‍

വെബ് ഡെസ്ക്

മണിപ്പൂരിൽ രണ്ട് കുകി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് അതിലൊരാളെ ആള്‍ക്കൂട്ടം ബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറുന്നതിനെ സുപ്രീംകോടതിയിൽ എതിർത്ത് അതിജീവിതകൾ. കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്തേക്ക് മാറ്റുന്നതിനെയും അനുകൂലിക്കുന്നില്ലെന്ന് അവർ കോടതിയില്‍ അറിയിച്ചു. ലൈംഗിക പീഡനത്തിൽ സുപ്രീംകോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും നീതിയുക്തമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടുള്ള റിട്ട് ഹർജി പരിഗണിക്കവെയാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

കേസിന്റെ അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടത്തിലുള്ള ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്ന് അതിജീവിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകരിൽ ഒരാളായ ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു. ജയ്‌സിങ്ങിന് പുറമെ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, കോളിൻ ഗോൺസാൽവസ് ഉൾപ്പെടെയുള്ളവരാണ് ഹാജരായത്. മണിപ്പൂരിലെ ജനങ്ങൾക്ക് നേരെ കണ്ണടച്ചവരാണ് കേന്ദ്ര സർക്കാരെന്നും സിബിഐയിൽ വിശ്വാസമില്ലെന്നും ഗോൺസാൽവസ് കോടതിയിൽ പറഞ്ഞു.

അതേസമയം, കുറ്റവാളികളെ പിടികൂടാനും മെയ് നാലിന് നടന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാൻ കേന്ദ്രത്തോടും സംസ്ഥാന സർക്കാരിനോടും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജൂലൈ 28ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സംഭവങ്ങൾ നിരന്തരം വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മറുപടി നൽകിയത്. കൂടാതെ കേസ് സിബിഐയ്ക്ക് കൈമാറണമെന്നും കുറ്റപത്രം സമർപ്പിച്ച് ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

അതിജീവിതകൾക്കായി കൗൺസിലിങ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കും. എന്നാൽ സത്യവാങ്മൂലം സമർപ്പിച്ച ദിവസം വരെയും പ്രാദേശിക സംഘടനകളുടെ ഭാഗത്തുനിന്നുള്ള എതിർപ്പ് മൂലം അതിജീവിതകളെ ഫോൺ വഴിയോ നേരിട്ടോ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും