INDIA

സമരങ്ങളെ വിലക്കുന്ന ജെഎൻയുവിലെ വിവാദ ഉത്തരവ് പിൻവലിച്ചു; അറിഞ്ഞത് വാർത്തകളിലൂടെയെന്ന് വി സി

വെബ് ഡെസ്ക്

പ്രതിഷേധവും ധര്‍ണയും നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ പിഴ ചുമത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങി ജെഎന്‍യു സര്‍വകലാശാല. ജെഎന്‍യു വൈസ് ചാന്‍സലറായ ശാന്തിശ്രീ ഡി പണ്ഡിറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ സര്‍ക്കുലറിനെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്ന് വി സി പറഞ്ഞു. ഒരു ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന്റെ ഭാഗമായി ഹുബ്ലിയിലായിരുന്നു. വാര്‍ത്തകളിലൂടെയാണ് ഇത്തരമൊരു കാര്യം അറിഞ്ഞത്, ചീഫ് പ്രോക്ടർ താനറിയാതെയാണ് സർക്കുലർ ഇറക്കിയതെന്നും വി സി പ്രതികരിച്ചു. അതിനാല്‍ പുതിയ നിയമപരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കുകയാണെന്നും വി സി കൂട്ടിച്ചേര്‍ത്തു.

ക്യാംപസുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അധികാരമുള്ള എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുതിയ നിയമാവലിയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് സർവകലാശാല അധികൃതര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി വൈസ് ചാന്‍സിലര്‍ രംഗത്തെത്തിയത്.

ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് ജവര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാംപസ് നിയമാവലിയില്‍ പുതിയ ഭേദഗതി കൊണ്ടുവന്നത്. ക്യാംപസില്‍ പ്രതിഷേധങ്ങളോ, ധര്‍ണകളോ നടത്തുന്നവര്‍ക്കെതിരെ പിഴ ചുമത്തുക, പുറത്താക്കുക തുടങ്ങിയ നടപടികളായിരുന്നു ഇതില്‍ പ്രധാനം. ധര്‍ണകളിലും, പ്രതിഷേധ പരിപാടികളിലേ പങ്കെടുക്കുന്നവര്‍ക്ക് 20,000 രൂപ പിഴ, ക്യാംപസിലെ മറ്റ് വിദ്യാര്‍ഥികളോടോ അധ്യാപകരോടോ, ജീവനക്കാരോടോ അപമര്യാദയായി പെരുമാറുകയോ ഭീക്ഷണിപ്പെടുത്തുകയോ ചെയ്താല്‍ 50,000 രൂപ പിഴ എന്നിങ്ങനെയായിരുന്നു പുതിയ പരിഷ്‌ക്കാരങ്ങള്‍. പത്ത് പേജുകളുള്ള പുതിയ പെരുമാറ്റച്ചട്ടത്തിലാണ് ജെഎന്‍യു അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. നിയമങ്ങള്‍ ലംഘിക്കുന്നവരെ പുറത്താക്കാനാകുമെന്നും, പുതിയ നിയമം പാര്‍ട്ട് ടൈം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ബാധകമാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി 'ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ' ക്യാംപസില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് നിയമാവലി ഭേദഗതി ചെയ്തത്.

അറിയിപ്പ് വന്നതിന് പിന്നാലെ വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും, പുതുതായി നടപ്പാക്കാനൊരുങ്ങുന്ന നിയമങ്ങള്‍ കൂടിയാലോചനകളില്ലാതെയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും