INDIA

കോടതി ശ്രീകോവിലല്ല, ജഡ്ജിമാർ ദൈവങ്ങളും, അങ്ങനെ കാണുന്നത് അപകടരം: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

വെബ് ഡെസ്ക്

കോടതികളെ നീതിയുടെ ശ്രീകോവിലായും ജഡ്ജിമാരെ ദൈവങ്ങളായും കാണുന്നത് അപകടകരമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ജനങ്ങളെ സേവിക്കുകയെന്നതാണ് ജഡ്ജിമാരുടെ ദൗത്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊൽക്കത്ത നാഷണൽ ജുഡീഷ്യൽ അക്കാദമി നടത്തിയ ഈസ്റ്റ് സോൺ സെക്കൻഡ് റീജിയണൽ കോൺഫറൻസിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.

ബഹുമാനസൂചകമായി അഭിസംബോധന ചെയ്യുന്ന വാക്കുകളിലൂടെയും കോടതികളെ ശ്രീകോവിലുകളായി കണക്കാക്കുന്നതിലൂടെ നാം ജഡ്ജിമാരെ ദൈവമായി പ്രതിഷ്ഠിക്കുകയാണ്. അതിനു പകരം ജഡ്ജിമാരെ ജനസേവകരായി താൻ കാണാൻ ആഗ്രഹിക്കുന്നതെന്നു ചന്ദ്രചൂഡ് പറഞ്ഞു.

“ജഡ്ജിമാർ പലപ്പോഴും ഓണർ, ലോഡ്ഷിപ്പ്, ലേഡിഷിപ്പ് എന്നൊക്കെ അഭിസംബോധന ചെയ്യപ്പെടാറുണ്ട്. കോടതി നീതിയുടെ ശ്രീകോവിലാണെന്ന് ആളുകൾ പറയുമ്പോൾ അതിൽ വളരെ ഗുരുതരമായ അപകടമുണ്ട്. ആ ശ്രീകോവിലുകളിലെ ദൈവങ്ങളായി നാം സ്വയം കാണുന്നത് വലിയ അപകടമാണ്,'' ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജനങ്ങളെ സേവിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് ജഡ്ജിമാർ തിരിച്ചറിയുമ്പോൾ ജനങ്ങളുടെ പ്രശ്നങ്ങളിൽ കൂടുതൽ ആത്മാർത്ഥമായും ബുദ്ധിമുട്ടനുഭവിക്കുന്നവരോട് അനുകമ്പയോടെയും പെരുമാറാൻ സാധിക്കും. അല്ലാത്തപക്ഷം നമ്മൾ മുൻവിധികളിൽ തന്നെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടാകും.

ഒരു ക്രിമിനൽ കേസിൽ ആരെയെങ്കിലും ശിക്ഷിക്കുകയാണെങ്കിൽ തന്നെ ജനങ്ങളുടെ പക്ഷത്തുനിന്നു തന്നെ ചെയ്യണമെന്നും പ്രതിയാണെങ്കിൽ പോലും അതൊരു മനുഷ്യനാണെന്ന് കരുതി വേണം ശിക്ഷ വിധിക്കാനെന്നും അദ്ദേഹം പറയുന്നു. വ്യത്യസ്തതകൾ ഉൾക്കൊള്ളുക, സഹിഷ്ണുത കാണിക്കുക എന്നീ ഭരണഘടനാ ധാർമികതകൾ എന്താണെന്നു മനസിലാക്കുകയും അത് ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് കോടതികളുടെ ഫെഡറൽ ഘടന നിലനിർത്തേണ്ടുന്നതിന്റെ ആവശ്യകത ഓർമിപ്പിച്ചു.

നീതിന്യായ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും ചീഫ് ജസ്റ്റിസ് സംസാരിച്ചു. കോടതി നടപടികൾ ഡിജിറ്റലായി കൈകാര്യം ചെയ്യുകയെന്ന ആശയം നേരത്തെ തന്നെ ഡി വൈ ചന്ദ്രചൂഡ് മുന്നോട്ടുവച്ച ആശയമാണ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കേവലം പേരിനു മാത്രമാകരുതെന്നും അത് ജനങ്ങൾക്ക് നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടിയായിരിക്കണമെന്നും അദ്ദേഹം പറയുന്നു.

സ്വാതന്ത്ര്യം നേടിയതുമുതൽ സുപ്രീംകോടതി പുറപ്പെടുവിച്ച 37000 വിധികൾ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡിജിറ്റലൈസ്‌ ചെയ്യാൻ സാധിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ സുപ്രീംകോടതിയുടെ എല്ലാ വിധികളും സൗജന്യമായി തന്നെ പൊതുജനങ്ങൾക്ക് നല്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?