INDIA

ഡല്‍ഹി മദ്യനയ അഴിമതി: കെ കവിതയ്ക്കെതിരായ ഇ ഡി നീക്കം ബിആര്‍എസിനെ ലക്ഷ്യമിട്ടോ ?

വെബ് ഡെസ്ക്

ഡൽഹി മദ്യനയ അഴിമതി കേസിൽ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിതയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ഇ ഡി കെ കവിതയ്ക്ക് നോട്ടീസ് നല്‍കി. മദ്യ വ്യവസായിയും അടുത്ത അനുയായിയുമായ അരുൺ രാമചന്ദ്രൻ പിള്ളയെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കവിതയെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്. എന്നാൽ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇ ഡിയുടേതെന്ന് കെ കവിതയുടെ നിലപാട്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അവര്‍ പറഞ്ഞു.

കവിതയെ ചോദ്യം ചെയ്യുന്നതിന് പിന്നില്‍?

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് 2022 ഡിസംബർ 12ന് കെ കവിതയെ ഹൈദരാബാദിൽ സിബിഐ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. മദ്യ അഴിമതിയിലൂടെ നേട്ടമുണ്ടാക്കിയ സംഘത്തിന്റെ ഭാഗമാണ് കവിതയെന്നാണ് ഇ ഡി കണ്ടെത്തല്‍. അരുൺ രാമചന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലുള്ള മദ്യക്കമ്പനിയായ ഇൻഡോസ്പിരിറ്റ്‌സിൽ കവിതയ്ക്കും പങ്കാളിക്കും 65 ശതമാനം ഓഹരിയുണ്ടെന്നാണ് ഇ ഡി കുറ്റപത്രം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ ഇൻഡോസ്പിരിറ്റ്‌സ് എം ഡി സമീർ മഹേന്ദ്രുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കവിതയെ പ്രതി ചേർത്തത്‌. ആം ആദ്മി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ കൈക്കൂലി നൽകിയ സൗത്ത് ഗ്രൂപ്പിൽ അംഗമാണ് കവിതയെന്നാണ് കുറ്റപത്രത്തിലെ ആരോപണം.

എങ്ങനെയാണ് തട്ടിപ്പ് നടത്തിയത് എന്നതിന്റെ വിശദമായ വിവരണം ഇ ഡി കുറ്റപത്രത്തിൽ നൽകിയിരുന്നു. എഎപി കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായർ ഇൻഡോസ്പിരിറ്റ്‌സ് എം ഡി സമീർ മഹേന്ദ്രുവിന് മൊത്ത വ്യാപാര ബിസിനസ് വാഗ്ദാനം ചെയ്തിരുന്നു. തുടർന്നങ്ങോട്ട് ഈ ആശയവിനിമയം ഊട്ടി ഉറപ്പിച്ചത് കവിതയുമായുള്ള ഫോൺ കോളുകളും മെസ്സേജുകളുമാണെന്നാണ് ഇ ഡി കണ്ടെത്തല്‍.

ഡൽഹി ബിസിനസിൽ നിക്ഷേപം നടത്താൻ അരുണിന് താൽപ്പര്യമുണ്ടെന്നും അരവിന്ദ് കെജ്രിവാളുമായി സൗഹൃദമുള്ള വ്യക്തിയാണെന്നും വിജയ് നായര്‍, സമീർ മഹേന്ദ്രുവിനോട് പറഞ്ഞിരുന്നു. എന്നാൽ ഈ കൂട്ടുകെട്ടിൽ പങ്കുചേരാൻ ആദ്യഘട്ടത്തില്‍ മഹേന്ദ്രു തയ്യാറായില്ല. ബിസിനസിൽ നിക്ഷേപിക്കാൻ തയ്യാറാവാതെ ഓഹരി ആവശ്യപ്പെട്ടു എന്നുള്ളതായിരുന്നു ഇതിന് കാരണം. തുടർന്ന് കവിതയ്ക്കു വേണ്ടിയാണ് ബിസിനസില്‍ താല്‍പര്യം കാണിച്ചതെന്ന് അരുണ്‍ പറഞ്ഞിരുന്നു എന്നും മഹേന്ദ്രുവിന്റെ മൊഴിയിലുണ്ട്.

കഴിഞ്ഞവര്‍ഷം ഹൈദരാബാദിലെ വസതിയിൽ വച്ചാണ് കവിത മഹേന്ദ്രുവുമായി നേരിൽ കണ്ടെന്നും, അവിടെ വച്ച് ഈ ബിസിനസ് മറ്റു സംസ്ഥാനങ്ങളിലേക്ക് വിപുലീകരിക്കണമെന്ന് കവിത പറഞ്ഞതായും ഇ ഡി കുറ്റപത്രത്തിൽ പറയുന്നു. 

എന്നാൽ ആരോപണങ്ങൾ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് കവിത പറയുന്നത്. 'എനിക്കെതിരെയുള്ള ആരോപണങ്ങൾ തീർത്തും വ്യാജമാണ്. കാലം എന്റെ സത്യസന്ധത തെളിയിക്കും. ബിജെപിയുടെ കർഷക വിരുദ്ധ നയങ്ങളും മുതലാളിത്ത അനുകൂല നയങ്ങളും ബിആർഎസ് പാർട്ടിയുടെ മുഖ്യമന്ത്രി തുറന്നു കാണിക്കുന്നതിലുള്ള രാഷ്ട്രീയ പകപോക്കലാണ് ഇത്,' - കെ കവിത പറഞ്ഞു.

കെ കവിതയ്ക്ക് പുറമെ, ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് എംപി ശ്രീനിവാസലു റെഡ്ഡി, ഔറോബിന്ദോ ഫാർമയിലെ ശരത് റെഡ്ഡി എന്നിവരും ആരോപണവിധേയരായ സംഘത്തിലുള്ളവരാണ്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം