ശ്രീപെരുംപുത്തൂര്‍, കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മറക്കാനിടയില്ലാത്ത സ്ഥലനാമം. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിച്ചുവീണ മണ്ണ്. ശ്രീപെരുംപുത്തൂരിന്റെ രാഷ്ട്രീയ ഭൂമികയില്‍ നിന്നൊരാള്‍, രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് കാരണമായ സംഘടനയുടെ ആശയങ്ങളോട് ഒരുകാലത്ത് മമത പ്രകടിപ്പിച്ചിരുന്നൊരാള്‍, തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തുകയാണ്. ശ്രീപെരുംപുത്തൂര്‍ എംഎല്‍എ കെ സെല്‍വപെരുംതഗൈ! തമിഴ്‌നാട്ടിലെ ദളിത് നേതാക്കളില്‍ പ്രധാനിയാണ് സെല്‍വ.
നിലംപരിശായിപ്പോയ കോണ്‍ഗ്രസ് ഒരു ദളിത് നേതാവിനെ മുന്‍നിര്‍ത്തിയുള്ള തിരിച്ചുവരവാണ് സ്വപ്‌നം കാണുന്നത്.
ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തമായ ഭൂമികയായിരുന്നു തമിഴ് മണ്ണ്. പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണശേഷം ഇന്ത്യയുടെ ദിശ നിര്‍ണയിക്കുന്നതില്‍ ശക്തമായ പങ്കുവഹിച്ച കെ കാമരാജിനെപ്പോലുള്ളവരെ നല്‍കിയ ഭൂമിക. എന്നാല്‍ പിന്നീട് പാര്‍ട്ടിയിലെ പിളര്‍പ്പും പ്രാദേശിക പാര്‍ട്ടികളായ ഡിഎംകെയുടെയും എഡിഎഐഎംകെയുടെയുമൊക്കെ വളര്‍ച്ചയും മൂലം നിഴലില്‍ ഒതുങ്ങി ഒടുവില്‍ നിലംപരിശായിപ്പോയ കോണ്‍ഗ്രസ് ഒരു ദളിത് നേതാവിന്റെ വരവിലൂടെ തിരിച്ചുവരവാണ് സ്വപ്‌നം കാണുന്നത്.
എന്നാല്‍, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പുതിയ നീക്കം ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. കെഎസ് അഴഗിരിയെ മാറ്റിയാണ് സെല്‍വയെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ചിരിക്കുന്നത്. അഴഗിരിയെ മാറ്റുമ്പോള്‍, ആ സ്ഥാനം ലക്ഷ്യമിട്ട് രണ്ട് നേതാക്കള്‍ രംഗത്തുണ്ടായിരുന്നു. കാരൂറില്‍ നിന്നുള്ള എംപി ജ്യോതിര്‍മണിയും മുന്‍ ഐഎഎസ് ഓഫീസര്‍ ശശികാന്ത് സെന്തിലും. രണ്ടുപേരും രാഹുല്‍ ഗാന്ധിയുടെ അടുത്ത ആളുകള്‍. പക്ഷേ, ഇവരില്‍ രണ്ടുപേരിലേക്കും പോകാതെ, ദേശീയ നേതൃത്വം സെല്‍വയിലേക്ക് എത്തിയതിന് പിന്നിലെ കാരണം എന്താണ്?
സംസ്ഥാന നേതൃത്വത്തിലേക്ക് ഒരു ദളിത് മുഖം വരണമെന്ന ഖാര്‍ഗെയുടെ നിലപാട് സെല്‍വയ്ക്ക് വഴി എളുപ്പമാക്കി. എന്നാല്‍, സെല്‍വയുടെ ഭൂതകാലം ആയുധമാക്കി ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കവെ, വിഭാഗീയത ഒഴിവാക്കി സംഘടനയെ ഒറ്റക്കെട്ടായി നയിക്കാന്‍ ജ്യോതിര്‍മണിക്ക് ചിലപ്പോള്‍ കഴിഞ്ഞേക്കില്ല എന്ന ചിന്ത കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയെ പോലെ ഐഎഎസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയ സെന്തിലിന് താഴേത്തട്ടിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമില്ലെന്നും നേതൃത്വം വിലയിരുത്തുന്നു.
സംസ്ഥാന നേതൃത്വത്തിലേക്ക് ഒരു ദളിത് മുഖം വരണമെന്ന ഖാര്‍ഗെയുടെ നിലപാടും സെല്‍വയ്ക്ക് വഴി എളുപ്പമാക്കി. എന്നാല്‍, സെല്‍വയുടെ ഭൂതകാലം ആയുധമാക്കി ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. എല്‍ടിടിഇ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള അദ്ദേഹത്തെ, പിസിസി അധ്യക്ഷനാക്കുന്നതിലൂടെ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ മറക്കുകയാണ് നേതൃത്വം ചെയ്യുന്നത് എന്നാണ് ഒരുവിഭാഗം വിമര്‍ശനം ഉന്നയിക്കുന്നത്.
നേരത്തേയും സെല്‍വയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ പടനീക്കം നടന്നിട്ടുണ്ട്. 2016-ല്‍ ശ്രീപെരുമ്പത്തൂര്‍ നിയമസഭ സീറ്റ് അദ്ദേഹത്തിന് നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് എതിരെ അന്നത്തെ സിറ്റിങ് എംഎല്‍എ ഡി യശോദ രംഗത്തുവന്നിരുന്നു. അന്ന് യശോദ വിമര്‍ശനം ഉന്നയിച്ചതും സെല്‍വയുടെ എല്‍ടിടിഇ അനുകൂല നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു.
എന്നാല്‍, തമിഴ്‌നാട്ടിലെ എല്ലാവര്‍ക്കും എല്‍ടിടിഇയോട് മമതയോ സ്‌നേഹമോ ഉണ്ടെന്നും ചിലര്‍ അത് പരസ്യമാക്കുകയും ചിലര്‍ രഹസ്യമാക്കി വയ്ക്കുകയും ചെയ്യുന്നു എന്നാണ് അദ്ദേഹത്തെ പിന്തുണച്ചവര്‍ അന്ന് നിലപാട് സ്വീകരിച്ചത്. സെല്‍വയുടെ നിയമസഭയിലെ പ്രകടനങ്ങളും ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനവും പാര്‍ട്ടിക്ക് ഗുണമാകും എന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഡിഎംകെയുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ് അദ്ദേഹം. സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഈ നല്ല ബന്ധം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും കണക്കുകൂട്ടുന്നുവരുണ്ട്.
1979-ല്‍ ഇളയ പെരുമാള്‍ പിസിസി അധ്യക്ഷന്‍ ആയതിന് ശേഷം ആദ്യമായാണ് ഒരു ദളിത് നേതാവ് ഈ സ്ഥാനത്ത് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 'പുരട്ചി ഭാരതം കച്ചി'യിലൂടെയാണ് സെല്‍വപെരുംതഗെയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് 'പുതിയ തമിഴഗം പാര്‍ട്ടി'യിലെത്തി. ശേഷം 'വിടുതലൈ ചിരുതൈഗള്‍ കച്ചി' (വിസികെ) യില്‍ എത്തി. 2006-ല്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചു. തീവ്ര തമിഴ് ദേശീയതയും എല്‍ടിടിഇയോടുള്ള ആഭിമുഖ്യവുമാണ് സെല്‍വയെ വിസികെയില്‍ എത്തിച്ചത്. എന്നാല്‍ വിസികെയുമായി തെറ്റിപ്പിരിഞ്ഞ അദ്ദേഹം പിന്നീട് എത്തിയത് ബിഎസ്പിയിലാണ്. 2010-ല്‍ കോണ്‍ഗ്രസിലെത്തി.