INDIA

'എതിരാളികളെ നിശബ്ദരാക്കുക ലക്ഷ്യം'; ഭാരതീയ ന്യായ സംഹിത ബില്ലിനെ വിമർശിച്ച് കപിൽ സിബൽ

വെബ് ഡെസ്ക്

ഭാരതീയ ന്യായ സംഹിത ബില്ലിനെ വിമർശിച്ച് രാജ്യസഭാ എം പിയും മുൻ നിയമമന്ത്രിയുമായ കപിൽ സിബൽ. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ക്രൂരമായ പോലീസ് അധികാരങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നതാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിന് (ഐപിസി) പകരം വയ്ക്കാൻ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി കേന്ദ്രം അവതരിപ്പിച്ച ഭാരതീയ ന്യായ സംഹിത ബില്ലെന്ന് കപിൽ സിബൽ ആരോപിച്ചു. "എതിരാളികളെ നിശ്ശബ്ദരാക്കുക" എന്ന അജണ്ടയാണ് ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നതിന് പിന്നിലെ സർക്കാർ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഭാരതീയ ന്യായ സംഹിത (2023) (ബിഎൻഎസ്) രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ക്രൂരമായ പോലീസ് അധികാരങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നു.15 മുതൽ 60 അല്ലെങ്കിൽ 90 ദിവസം വരെ കുറ്റവാളിക്ക് പോലീസ് കസ്റ്റഡി അനുവദിക്കുന്നു. സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ വ്യക്തികളെ വിചാരണ ചെയ്യുന്നതിനുള്ള പുതിയ കുറ്റകൃത്യങ്ങൾ (പുനർ നിർവചിക്കപ്പെട്ടത്). അജണ്ട: എതിരാളികളെ നിശബ്ദരാക്കുക," സിബൽ എക്സിൽ കുറിച്ചു.

ഐപിസി, ക്രിമിനൽ നടപടി ചട്ടം (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമായി പുതിയ വ്യവസ്ഥ കൊണ്ടുവരാനുള്ള മൂന്ന് ബില്ലുകളാണ് കേന്ദ്രം ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്. ഇവയ്ക്ക് പകരമായി യഥാക്രമം, ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത - 2023, ഭാരതീയ സാക്ഷ്യ ബിൽ - 2023 എന്നീ ബില്ലുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചത്.

അപകീർത്തിപ്പെടുത്തൽ, ആത്മഹത്യാശ്രമം എന്നിവയുടെ വ്യവസ്ഥകളില്‍ നിരവധി മാറ്റങ്ങളും വഞ്ചനാപരമായ മാർഗങ്ങളിലൂടെ ലൈംഗികവൃത്തിക്ക് പ്രേരിപ്പിക്കുന്നതിന് ശിക്ഷയുടെ വ്യാപ്തി വർധിപ്പിക്കുക തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പുതിയ ഭാരതീയ ന്യായ സംഹിത ബിൽ. വേഗത്തിൽ നീതി ലഭ്യമാക്കുന്നതിനാണ് മാറ്റങ്ങൾ വരുത്തിയതെന്നാണ് അമിത് ഷായുടെ വാദം.

ഇതിനിടെ പുതിയ ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി പേരുകൾ നൽകിയതിനെ രൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രം​ഗത്തെത്തിയിരുന്നു. അപകോളനീകരണം എന്ന പേരിൽ കേന്ദ്ര സർക്കാർ നടത്തുന്നത് ഹിന്ദിയുടെ കോളനിവൽക്കരണമാണെന്നാണ് സ്റ്റാലിൻ പറഞ്ഞത്. ഇനി 'തമിഴ്' എന്ന വാക്ക് ഉച്ചരിക്കാൻ പോലും പ്രധാനമന്ത്രിക്ക് അവകാശമില്ല. കേന്ദ്ര സർക്കാർ നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളുടെ അന്തഃസത്തയെ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും