INDIA

അര്‍ജുന്റെ ലോറി നദിയില്‍ വീണിട്ടില്ല; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു, നാളെ റഡാർ ഉപയോഗിച്ച് തെരച്ചിൽ

വെബ് ഡെസ്ക്

കര്‍ണാടകയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി അര്‍ജുനുവേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. നേവിയുടെ ഡൈവിങ് സംഘ ഗംഗാ വല്ലി നദിയിലിറങ്ങി തിരച്ചില്‍ നടത്തിയിരുന്നു. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി നദിയില്‍ വീണിട്ടില്ലെന്ന് നേവി സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണിനടിയില്‍ ലോറി ഉണ്ടോയന്ന് അറിയാന്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുകൊണ്ടും പരിശോധന നടത്തി. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം മലയിടിയുമെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍, സൂക്ഷിച്ചാണ് മണ്ണുമാറ്റല്‍ പുരോഗമിക്കുന്നത്. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മണ്ണിനടിയില്‍ ഉണ്ടെന്നാണ് സൂചന. നാളെ ബംഗളൂരുവിൽ നിന്ന് റഡാർ ഉപയോഗിച്ച് തെരച്ചിൽ തുടരാനാണ് തീരുമാനം.

ചിത്രദുര്‍ഗയില്‍ നിന്നും മംഗളൂരുവില്‍ നിന്നുമാണ് നേരത്തേ മെറ്റല്‍ ഡിക്ടറുകള്‍ എത്തിച്ചത്. ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍, നാലു ദിവസമായി വാഹനം മണ്ണിനടിയിലാണെന്നാണ് സൂചന. അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഓണായിടത്തും തെരച്ചില്‍ നടത്തി.

അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളില്‍ ചിലര്‍ അപകട സ്ഥലത്തേക്ക് പോയി രക്ഷാപ്രവര്‍ത്തകര്‍ക്ക് ജിപിഎസ് വിവരങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന്, വിവരം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായതിന് ശേഷമാണ് ഗൗരവതരമായ തിരച്ചില്‍ ആരംഭിച്ചത്.

പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു.

അര്‍ജുന്‍ ഉണ്ടെന്നു കരുതപ്പെടുന്ന വാഹനത്തിന്റെ എന്‍ജിന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ജിപിഎസ് സംവിധാനം വഴിയുള്ള പരിശോധനയില്‍ വാഹനത്തിന് കേടുപാടുകളില്ല. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്.

കാര്‍വാര്‍ - കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയ്ക്കായി മണ്ണെടുത്ത സ്ഥലത്ത് ശാസ്ത്രീയമായ രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന പരാതി വ്യാപകമായുണ്ട്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അഞ്ച് ദിവസമായി റെഡ് അലര്‍ട്ട് തുടരുകയാണ്. കര്‍ണാടകയില്‍ മലയാളി മണ്ണിടിച്ചിലില്‍ കുടുങ്ങിയ സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിര്‍ദേശം നല്‍കി.അര്‍ജുനെ കണ്ടെത്താന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ ഫോണില്‍ വിളിച്ചു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമാക്കിയിട്ടുണ്ടെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ശിവകുമാര്‍ സതീശന് ഉറപ്പുനല്‍കി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?