INDIA

ഗ്യാരണ്ടികൾ ഖജനാവ് കാലിയാക്കിയോ? വരുമാനം കൂട്ടാൻ വഴി കണ്ടെത്താന്‍ വിദേശ കമ്പനിക്ക് കരാർ നൽകി കർണാടക 

ദ ഫോർത്ത് - ബെംഗളൂരു

നിയമസഭാ തിരഞ്ഞെപ്പ് വാഗ്ദാനമായിരുന്ന അഞ്ചിന ഗ്യാരണ്ടികൾ നടപ്പിലാക്കി തുടങ്ങിയതോടെ കർണാടക സര്‍ക്കാരിന്റെ ഖജനാവ് കാലിയായി തുടങ്ങിയോ? ആണെന്നതിന്റെ സൂചനകളാണ്  പുറത്തു വരുന്നത്. കാലിയായ ഖജനാവ്  നിറയ്ക്കാനുള്ള വഴി തേടുകയാണ്  സിദ്ധരാമയ്യ സർക്കാർ. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാൻ  പുത്തനാശയങ്ങൾ  പറഞ്ഞു തരാൻ  വിദേശ കൺസൾട്ടിങ്‌ കമ്പനിക്ക്  സർക്കാർ കരാർ നൽകിയിരുന്നതാണ്  കർണാടകയിലെ ഏറ്റവും പുതിയ  വിശേഷം. അമേരിക്കയിലെ മസാച്യുസൈറ്റ്സ് ആസ്ഥാനമായുള്ള  ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിനാണ്  കരാർ നൽകിയിരിക്കുന്നത്. 

ആറു മാസം കമ്പനി കാര്യങ്ങൾ പഠിക്കും, ഫീസായി 9.5 കോടി രൂപയാണ്  സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്. സർക്കാർ മാർച്ചിൽ ഇതിനായി ടെണ്ടർ ക്ഷണിച്ചിരുന്നു. ഏറ്റവും കുറവ് തുകയിൽ ടെണ്ടർ നടപടിയിൽ പങ്കെടുത്ത  സ്വകാര്യ  കമ്പനിയാണ്  കരാർ ലഭിച്ച ബോസ്റ്റൺ കൺസൾട്ടിങ്‌  ഗ്രൂപ്. കമ്പനി  കർണാടക സർക്കാരിന്റെ ധനവകുപ്പിൽ നിന്ന്  വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയതായാണ്  വിവരം. കമ്പനി  നൽകുന്ന നിർദേശ പ്രകാരം  വിവിധ നികുതികൾ ക്രമീകരിച്ചാകും  വരുമാനം കൂട്ടാനുള്ള  വഴി കണ്ടെത്തുക. 

സംസ്ഥാനത്ത്  അധികാരം തിരിച്ചു പിടിക്കാൻ  കോൺഗ്രസിനെ സഹായിച്ച  അഞ്ച് ഗ്യാരണ്ടി പദ്ധതികളാണ്  സംസ്ഥാന ഖജനാവിന് ഇത്രയും ഭാരമായതെന്നാണ്  പ്രതിപക്ഷമായ  ബിജെപിയുടെയും ജെഡിഎസിന്റേയും  ആക്ഷേപം. വരവറിയാതെ ചെലവ് നടത്തി കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ കടക്കെണിയിലേക്കു തള്ളി  വിടുകയാണെന്നും പുത്തൻ ഈസ്റ്റ് ഇന്ത്യ കമ്പനികൾക്ക്  സംസ്ഥാനം തീറെഴുതുകയാണെന്നും ബിജെപി അധ്യക്ഷൻ  ബി വൈ വിജയേന്ദ്ര ആരോപിച്ചു. നരേന്ദ്ര മോദിയുടെ മിഷൻ 2047 ന്റെ രൂപരേഖ തയ്യാറാക്കിയ അതേ കമ്പനിയാണ്‌  കർണാടയ്ക്കു വേണ്ടി പ്രവർത്തിക്കുന്നതെന്നാണ് ആരോപണങ്ങൾക്ക് കോൺഗ്രസിന്റെ മറുപടി.

നികുതിദായകരല്ലാത്ത വീട്ടമ്മമാർക്ക്‌ പ്രതിമാസം 2000 രൂപ നൽകുന്ന ഗൃഹലക്ഷ്മി  പദ്ധതി, സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ബസ് യാത്ര ഉറപ്പാക്കിയ ശക്തി പദ്ധതി, ദാരിദ്ര്യ രേഖക്ക് താഴെ ഉള്ള കുടുംബങ്ങൾക്ക് 10 കിലോഗ്രാം അരി നൽകുന്ന അന്ന ഭാഗ്യ പദ്ധതി, 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുന്ന  ഗൃഹ ജ്യോതി പദ്ധതി, ഡിപ്ലോമ - ബിരുദധാരികളായ തൊഴിൽ രഹിതർക്ക്  4500 രൂപ പ്രതിമാസം നൽകുന്ന യുവനിധി പദ്ധതി എന്നിവയാണ് കർണാടക സർക്കാർ നടപ്പിലാക്കിയ  അഞ്ച് ഗ്യാരണ്ടികൾ . ഇതിനായി  45,000 കോടി രൂപയാണ്  പ്രതിവർഷം സംസ്ഥാന ഖജനാവിൽ നിന്ന്  വകയിരുത്തുന്നത്. 

കണ്‍സൽട്ടിങ് കമ്പനി മുന്നോട്ടു വെയ്ക്കുന്ന നിർദേശങ്ങൾ  അനുസരിച്ചാകും അടുത്ത വർഷത്തെ ബജറ്റ് സംസ്ഥാന സർക്കാർ തയ്യാറാക്കുക. അടുത്തിടെ സർക്കാർ ഇന്ധന നികുതി  മൂന്നു രൂപ വർധിപ്പിച്ചിരുന്നു. വൈകാതെ വെള്ളക്കരം കൂട്ടാനുള്ള ആലോചനയുമുണ്ട്. ഭൂനികുതി, കെട്ടിട നികുതി തുടങ്ങിയവയിലും വർധന പ്രതീക്ഷിക്കാം. 

ഒടുവില്‍ അജിത്കുമാര്‍ തെറിച്ചു; ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി

'തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി, ഇപ്പോള്‍ പാലക്കാടും കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു'; ആഞ്ഞടിച്ച് അന്‍വര്‍

'കോഴിക്കോട്-മലപ്പുറം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം'; ഡിഎംകെയുടെ നയം പ്രഖ്യാപിച്ച് പി വി അന്‍വര്‍

വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്, സെമിസാധ്യത നിലനിര്‍ത്തി

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?