INDIA

സിദ്ധരാമയ്യക്കെതിരായ വേഗം കുമാരസ്വാമിക്കെതിരെയില്ല; കർണാടകയിൽ ഗവർണറുടെ രാഷ്ട്രീയ നാടകം

വെബ് ഡെസ്ക്

ഭൂമികുംഭകോണക്കേസില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാനുള്ള കർണാടക ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിന്റെ നിർദേശം കഴിഞ്ഞ ദിവസമാണ് ബംഗളുരു ഹൈക്കോടതി സ്റ്റേ ചെയ്തത്. മൈസുരു അര്‍ബന്‍ വികസന അതോറിറ്റി(മുഡ) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തിൽ വളരെ വേഗത്തിലാണ് സിദ്ദരാമയ്യക്കെതിരെ ഗവർണറുടെ നടപടിയുണ്ടായത്. എന്നാൽ ഈ തിടുക്കം ഗവർണർക്ക് കുമാരസ്വാമിയുടെ കാര്യത്തിലില്ല. കർണാടക ഗവർണറുടെ രാഷ്ട്രീയ ഇരട്ടത്താപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പട്ടികവർഗ വിഭാഗങ്ങൾക്ക് വീട് നിർമിച്ചുനൽകാനുള്ള 14 സ്ഥലങ്ങൾ വകമാറ്റി സിദ്ധരാമയ്യ തന്റെ ഭാര്യയുടെ പേരിൽ 89.73 കോടി രൂപയുടെ അഴിമതി നടത്തി എന്നതായിരുന്നു സിദ്ധാരാമക്കെതിരായ ആരോപണം. ഈ കേസിലാണ് സിദ്ധരാമയ്യയ്ക്കെതിരെയുള്ള അന്വേഷണനടപടികൾ തുടരാനുള്ള അനുമതി ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് നൽകുന്നത്.

എന്നാൽ ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിക്കെതിരെയുള്ള അഴിമതി ആരോപണത്തിൽ അന്വേഷണ സംഘത്തിന്റെ അപേക്ഷക്ക് കഴിഞ്ഞ ഒരു വർഷമായി ഗവർണർ അന്വേഷണ അനുമതി നൽകിയിട്ടില്ല. 2006-നും 2008-നും ഇടയിൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ശ്രീ സായി വെങ്കിടേശ്വര മിനറൽസിൻ്റെ (എസ്എസ്വിഎം) പ്രൊപ്രൈറ്റർ വിനോദ് ഗോയലിന് ഖനന പാട്ടത്തിന് അപേക്ഷിക്കാൻ കുമാരസ്വാമി ഒപ്പ് അനുമതി നൽകിയിരുന്നു. ഖനന പാട്ടം ലംഘിച്ചുവെന്നാരോപിച്ച് നിലവിൽ കേന്ദ്ര ഘനവ്യവസായ, ഉരുക്ക് മന്ത്രിയായ എച്ച്‌ഡി കുമാരസ്വാമിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി കർണാടക ലോകായുക്തയുടെ പ്രത്യേക അന്വേഷണ സംഘം ഗവർണറെ സമീപിച്ചിരുന്നു. എസ്ഐടി ഉദ്ധരിച്ച പ്രധാന തെളിവുകളിലൊന്ന് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയ അദ്ദേഹത്തിന്റെ ഒപ്പാണ്.

ഈ രേഖ അടക്കമുള്ള തെളിവുകൾ സമർപ്പിച്ച് കൊണ്ടാണ് 2023 സെപ്റ്റംബർ 19 ന് എസ്ഐടി ഗവർണർ താവർചന്ദ് ഗെലോട്ടിനോട് കുമാരസ്വാമിയെ വിചാരണ ചെയ്യാനുള്ള അനുമതി തേടിയത്.

“ഞാൻ രേഖകൾ പരിശോധിച്ചു. ബെല്ലാരി ജില്ലയിലെ സന്ദൂർ താലൂക്കിലെ ജോഗ്, തിമ്മപ്പഗുഡി, ഭവിഹള്ളി, എൻഇബി റേഞ്ച് എന്നിവിടങ്ങളിൽ 550 ഏക്കർ ഭൂമിയുടെ ഖനന പാട്ടത്തിന് താഴെപ്പറയുന്ന കാര്യങ്ങൾക്ക് അനുകൂലമായി അനുവദിച്ചിരിക്കുന്നു. പാട്ടക്കാരൻ്റെ പേര് എസ്എസ്വിഎം എന്ന് ടൈപ്പ് ചെയ്ത് ഫയൽ വാണിജ്യ വ്യവസായ വകുപ്പിന് അയച്ചു," എന്നായിരുന്നു കുമാരസ്വാമി ഒപ്പിട്ട കുറിപ്പിൽ ഉള്ളടക്കമായി ചേർത്തിരുന്നത്. അതും വ്യവസ്ഥകളിൽ ഇളവ് വരുത്തി പട്ടയം നൽകുന്നതിന് വ്യക്തമായ കാരണമില്ലെന്നും, കാരണങ്ങൾ വ്യക്തമാക്കാതെ നിർദേശങ്ങൾ സമർപ്പിക്കരുതെന്ന് കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട വകുപ്പ് നൽകിയ റിപ്പോർട്ടിനെ വകവെക്കാതെയായിരുന്നു അദ്ദേഹത്തിന്റെ നീക്കം.

1960ലെ മിനറൽ കൺസഷൻ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് മൈൻസ് ആൻഡ് ജിയോളജി വകുപ്പ് കൈകാര്യം ചെയ്ത കുമാരസ്വാമി തൻ്റെ വകുപ്പ് ഉദ്യോഗസ്ഥരുടെ ശുപാർശകൾ മാനിക്കാതെ ഗോയലിന് പാട്ടത്തിന് നൽകിയതെന്നും എസ്ഐടി കത്തിൽ പറഞ്ഞിരുന്നു. കുമാരസ്വാമിയുടെ തീരുമാനത്തിന് ശേഷമാണ് ഖനന പാട്ടത്തിന് അനുമതി ലഭിച്ചത്. കുമാരസ്വാമിയുടെ തീരുമാനത്തിന് ശേഷം ഖനന പാട്ടം സംബന്ധിച്ച ഫയലുകൾ അതിവേഗം തീർപ്പാക്കിയതും കത്തിൽ എടുത്ത് കാണിക്കുന്നു.

എന്നാൽ മറുപടിയില്ലാതെ വന്നതോടെ 2023 നവംബർ 1 ന് ഐജിപിയും എസ്ഐടിയും അനുമതി തേടി ഗെഹ്‌ലോട്ടിന് മറ്റൊരു കത്ത് നൽകിയിരുന്നു. തുടർന്ന് അദ്ദേഹം വിഷയത്തിൽ വ്യക്തത തേടി അദ്ദേഹത്തിന് മറുപടി നൽകി. എന്നാൽ ഈ വിഷയത്തിൽ കുമാരസ്വാമിയെ വിചാരണ ചെയ്യാനുള്ള അനുമതി ഗവർണർ ഇതുവരെ നൽകിയിട്ടില്ല.

ഗവർണറുടെ ഈ ഇരട്ടത്താപ്പിനെ വിമർശിച്ച് കൊണ്ട് കോൺഗ്രസ് അടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ ഒരു പത്രസമ്മേളനത്തിൽ ഫയലിലെ തന്റെ കയ്യക്ഷരം വ്യാജമാണെന്നാണ് കുമാരസ്വാമി അവകാശപ്പെട്ടത്. ആരാണ് ഫയൽ വ്യാജമായി നിർമ്മിച്ചതെന്ന് ചോദ്യത്തിന് “അത് 14 വർഷം മുമ്പായിരുന്നു. ഞാൻ എങ്ങനെ ഓർക്കും? എസ്ഐടി അന്വേഷിക്കണം," എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മുഡയുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കു പകരമായി ഭൂമി നൽകിയതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഡ കമ്മിഷണർക്ക് എബ്രഹാം ഓഗസ്റ്റില്‍ മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. പാർവതിയുടെ പേരിൽ മൈസൂരു ഔട്ടർ റിങ് റോഡിലുള്ള കേസരയിൽ സ്ഥിതിചെയ്യുന്ന ഭൂമി ഈ പദ്ധതി പ്രകാരം ലേഔട്ട് വികസിപ്പിക്കാൻ മൈസൂരു നഗരവികസന അതോറിറ്റിക്കു നൽകിയിരുന്നു. പകരം നൽകിയ ഭൂമി അവർ അർഹിക്കുന്നതിനേക്കാൾ അധികം മൂല്യമുള്ളതാണെന്നും ഭൂമി കൈമാറ്റത്തിൽ ക്രമക്കേടുണ്ടെന്നുമാണ് ആരോപണം. ഭൂമി സംബന്ധിച്ച എല്ലാ കണക്കുകളും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സിദ്ധരാമയ്യ മറച്ചുവെച്ചെന്നും ആരോപണമുണ്ട്. ഇപ്പോൾ ഈ ആരോപണത്തിന്മേലാണ് ഗവർണർ വിചാരണ ചെയ്യാൻ നിർദേശം നൽകിയിരിക്കുന്നത്.

'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് മലയാളത്തിന്റെ ശ്രദ്ധാജ്ഞലി

'കലങ്ങിയ പൂരം തെളിയുന്നില്ല'; സര്‍ക്കാരിന്റെ അന്വേഷണത്തിന്റെ പേരിലും വിവാദം, വിവരാവകാശത്തിന് മറുപടി നല്‍കിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

'പലസ്തീൻ ജനതക്ക് വേണ്ടി': പേജർ ആക്രമണത്തിൽ തിരിച്ചടിച്ച് ഹിസ്ബുള്ള, വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തത്‌ 140 റോക്കറ്റുകൾ

സുബ്ബലക്ഷ്മിയാകാൻ കൊതിച്ചു, അഭിനേത്രിയാക്കിയത് തോപ്പില്‍ ഭാസി; വട്ടപ്പൊട്ടിലൊരു പൊന്നമ്മക്കാലം