INDIA

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ജയലളിതയുടെ തൊണ്ടി മുതൽ തമിഴ്‌നാടിന് കൈമാറുന്നത് തടഞ്ഞ് കർണാടക ഹൈക്കോടതി

ദ ഫോർത്ത് - ബെംഗളൂരു

അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടി മുതൽ തമിഴ്‌നാടിന് കൈമാറുന്നതിന് സ്റ്റേ. പ്രത്യേക സിബിഐ കോടതി ഉത്തരവിനെതിരെ ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ ദീപയും ദീപക്കും കർണാടക ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നടപടി. അനധികൃത സ്വത്ത് സമ്പാദന കേസിനെ തുടർന്ന് ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ തമിഴ്‌നാടിന് കൈമാറാൻ ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു

അന്വേഷണ സംഘം പിടിച്ചെടുത്ത സ്വർണ - വജ്ര ആഭരണങ്ങൾ , പാത്രങ്ങ , സാരികൾ, ചെരുപ്പുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയ ജംഗമ വസ്തുക്കൾ തമിഴ്‌നാട് സർക്കാരിന് കൈമാറാനാണ് പ്രത്യേക കോടതി ഉത്തരവിട്ടത്. ആറു വലിയ പെട്ടിയുമായി ബെംഗളൂരുവിൽ എത്തിച്ചേരാൻ തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെടുകയും വേണ്ട സുരക്ഷയൊരുക്കാൻ കർണാടക ആഭ്യന്തര വകുപ്പിനോട് നിർദേശിക്കുകയും ചെയ്തിരുന്നു. മാർച്ച് 6,7 ദിവസങ്ങളിലായി തൊണ്ടി മുതലിന്റെ മൂല്യം നിശ്ചയിച്ച്‌ എണ്ണി തിട്ടപ്പെടുത്തി കൊണ്ട് പോകാൻ തമിഴ്‌നാട് തയ്യാറെടുക്കവെയാണ് കർണാടക ഹൈക്കോടതി പ്രത്യേക കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്.

ജയലളിത ഇപ്പോൾ കേസിൽ പ്രതി അല്ലാത്തതിനാൽ സ്വത്തുക്കൾ കൈമാറണം എന്നാണ് ജയലളിതയുടെ അനന്തരാവകാശികളായ ദീപയും ദീപക്കും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദിക്കുന്നത്. നേരത്തെ പ്രത്യേക കോടതിയിൽ ഇവർ ഇതേ വാദം ഉന്നയിച്ചു ഹർജി നൽകിയിരുന്നെങ്കിലും കോടതി സ്വീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. പ്രതികളിൽ നിന്ന് പിടിച്ചെടുക്കുന്ന വസ്തുവകകളിൻമേൽ അന്തരാവകാശം സ്ഥാപിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ജയലളിതയുടെ എല്ലാ സ്വത്തിന്റെയും അവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു ഇവർ പ്രത്യേക കോടതിയിൽ ഹർജിയുമായി എത്തിയത്.

ജസ്റ്റീസ് പി എം നവാസ് അധ്യക്ഷനായ കർണാടക ഹൈക്കോടതി ബെഞ്ചാണ് ദീപയുടെയും ദീപകിന്റെ ഹർജി സ്വീകരിച്ചത്. ഹർജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കർണാടക സർക്കാരിന് കോടതി നോട്ടീസ് അയച്ചു. മാർച്ച് 26 ന് ഹർജിയിൽ കോടതി വാദം കേൾക്കും.

800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വർണം ,വജ്രാഭരണങ്ങൾ, പതിനായിരത്തോളം പട്ട് സാരികൾ, 250 ഷോളുകൾ, 750 ചെരുപ്പുകൾ, 12 ഫ്രിഡ്ജ്, 44 എസി, 91 വാച്ചുകൾ തുടങ്ങിയവയായിരുന്നു ജയലളിതയുടെ വീടായ വേദ നിലയത്തിൽ നിന്ന് പിടിച്ചെടുത്തത്. 1996 ൽ രജിസ്റ്റർ ചെയ്യപ്പെട്ട അനധികൃത സ്വത്തു സമ്പാദന കേസിന്റെ വിചാരണ രാഷ്ട്രീയ ഇടപെടൽ ചൂണ്ടിക്കാട്ടി ബെംഗളുരുവിലേക്ക് മാറ്റിയയതോടെയായിരുന്നു തൊണ്ടി മുതൽ ചെന്നൈ ആർബിഐയിൽ നിന്ന് ബെംഗളുരുവിലെത്തിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും