INDIA

ശ്രീനഗർ ജാമിയ മസ്ജിദിൽ പെരുന്നാള്‍ നമസ്‌കാരം തടഞ്ഞു, മുന്നറിയിപ്പില്ലാതെ ഗേറ്റുകള്‍ പൂട്ടി പോലീസ്

വെബ് ഡെസ്ക്

ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ജാമിയ മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിനുള്ള അനുമതി നിഷേധിച്ച് അധികൃതർ. ബുധനാഴ്ച രാവിലെ പ്രാർത്ഥനയ്ക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥർ പള്ളിയുടെ ഗേറ്റുകൾ പൂട്ടുകയായിരുന്നു എന്ന് മസ്ജിദിന്റെ മാനേജിംഗ് ബോഡിയായ അഞ്ജുമാൻ ഔഖാഫ് ജാമിയ മസ്ജിദ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. യാതൊരു വിധ മുന്നറിയിപ്പും ഇല്ലാതെ ആയിരുന്നു പോലീസ് നടപടിയെന്ന് പള്ളി അധികൃതരെ ഉദ്ധരിച്ച് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ 9.30 ക്ക് നിശ്ചയിച്ചിരിക്കുന്ന പെരുന്നാൾ നമസ്കാരത്തിന് അനുമതി നൽകില്ലെന്ന് അധികൃതർ പള്ളിയുമായി ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.

ജാമിയ മസ്ജിദ് പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ആരാധനാലയമാണ്

ശ്രീനഗറിലെ നൗഹട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജാമിയ മസ്ജിദ് പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ആരാധനാലയമാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ശ്രീനഗറിലെ ജാമിയ മസ്ജിദിൽ ഈദ് നമസ്കാരം സംഘടിപ്പിക്കാൻ അധികൃതർ അനുവദിച്ചിരുന്നില്ല. എന്നാല്‍ സാഹചര്യങ്ങള്‍ മാറിയെന്ന് അധികൃതര്‍ നിരന്തരം അവകാശപ്പെടുന്നതിനിടെയാണ് ഇത്തവണത്തെയും നിയന്ത്രണം.

അതേസമയം, ഹുറിയത്ത് നേതാവ് മിർവായിസ് ഉമർ ഫാറൂഖിനെ പെരുന്നാള്‍ ദിനത്തില്‍ വീണ്ടും വീട്ടു തടങ്കലിൽ ആക്കിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച പുലർച്ചെയാണ് മിർവായിസ് ഉമർ ഫാറൂഖിനെ വീണ്ടും വീട്ടു തടങ്കലിലാക്കിയത്. ശ്രീനഗറിലെ വസതിയിൽ വാർത്താസമ്മേളനം നടത്തുന്നതിൽ നിന്നും അദ്ദേഹത്തെ തടഞ്ഞു.

മസ്ജിദ് അടച്ചുപൂട്ടുന്നത് വിശ്വാസങ്ങളെ അടിച്ചമർത്തലിന് തുല്യമാണെന്നും കശ്മീരി മുസ്ലീങ്ങളുടെ മതസ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്നും മിർവായിസ് നേരത്തെ പറഞ്ഞിരുന്നു. "കശ്മീരിലെ മുസ്ലീം സമൂഹത്തിൻ്റെ മതപരവും വൈകാരികവുമായ വികാരങ്ങളോടുള്ള നഗ്നമായ അവഗണന അസ്വീകാര്യവും ആഴത്തിലുള്ള കുറ്റകരവുമാണ്,"എന്ന് മിർവായിസ് ദ വയറിനോട് പ്രതികരിച്ചു.

"അധികാരികൾക്ക് എങ്ങനെയാണ് ഏറ്റവും വലിയ ആരാധനാലയത്തെ ആവർത്തിച്ച് ലക്ഷ്യം വെക്കാൻ സാധിക്കുന്നതെന്നും ഇങ്ങനെയൊരു നിർണായക സമയത്ത് എന്നെ വീട്ടു തടങ്കലിൽ ആക്കാൻ സാധിക്കുന്നതെന്നും മനസിലാക്കാൻ കഴിയാത്തതാണ്. ഇത് വിശ്വാസികൾക്കിടയിൽ ദുരിതവും കഷ്ടപ്പാടും ഉണ്ടാക്കുന്നു."മിർവായിസ് ഉമർ ഫാറൂഖ് വ്യക്തമാക്കി.

കശ്മീരിലെ മുഖ്യ പുരോഹിതൻ കൂടിയായ ഹുറിയത്ത് ചെയർമാര്‍ മിർവായിസ് ഉമർ ഫാറൂഖിനെ 2019 ഓഗസ്റ്റ് 5 ന് ശേഷം റമദാന്‍ കാലത്ത് ആദ്യമായി ജാമിയ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥന നടത്താൻ അധികാരികൾ അനുവദിച്ചത് ഈ വർഷമാണ്. ചൊവ്വാഴ്ച വൈകുന്നേരം ലഡാക്കിലെ കാർഗിൽ ജില്ലയിൽ മാസപ്പിറവി കണ്ടതോടെയാണ് റമദാൻ വ്രതം അവസാനിപ്പിച്ച് ജമ്മു കാശ്മീരിൽ ഇന്ന് ഈദ് ആഘോഷിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും