INDIA

കച്ചത്തീവ്: രാഷ്ട്രീയ നേട്ടത്തിന് നയതന്ത്രബന്ധം തകർക്കരുതെന്ന് കോണ്‍ഗ്രസ്, വിവാദം തിരിച്ചടിക്കുമെന്ന് വിദേശകാര്യ വിദഗ്ധർ

വെബ് ഡെസ്ക്

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച് നില്‍ക്കെ തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് വിഷയം സജീവ ചര്‍ച്ചയാകുന്നു. പ്രധാന മന്ത്രി നരേന്ദ്രമോദിയാണ് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന ഗുരുതര ആരോപണവുമായി കച്ചത്തീവ് വിഷയം ഉയര്‍ത്തിയത്. ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ് ദ്വീപിന്റെ അധികാരം 1974-ല്‍ അന്നത്തെ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ശ്രീലങ്കയ്ക്കു വിട്ടുകൊടുത്ത തീരുമാനത്തെയാണ് മോദി നിശിതമായി വിമര്‍ശിച്ചത്.

വിഷയം, ദേശീയ അന്തര്‍ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിന് നയതന്ത്ര നിലപാടുകള്‍ക്ക് തുരങ്കം വയ്ക്കുന്ന നടപടികള്‍ സ്വീകരിക്കരുത് എന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസ് മോദിക്ക് നല്‍കുന്ന മറുപടി. കച്ചത്തീവ് രാഷ്ട്രീയ നേട്ടത്തിനായി ഇന്ദിരാ ഗാന്ധി വിട്ടു നല്‍കി എന്ന് വിഡ്ഢികള്‍ മാത്രമേ വിശ്വസിക്കൂ എന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു.

കച്ചത്തീവ് വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നാണ് മുന്‍ വിദേശകാര്യ സെക്രട്ടറിമാരുടെയും നിലപാട്. വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചിട്ടുള്ള ശിവശങ്കര്‍ മേനോന്‍, നിരുപമ റാവു എന്നിവരും മുന്‍ മുന്‍ ഹൈക്കമ്മീഷണര്‍ അശോക് കാന്തയുമാണ് വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളത്. കച്ചത്തീവ് വിഷയം രാഷ്ട്രീയ പ്രചാരണ വിഷയമാക്കിയാല്‍ സെല്‍ഫ് ഗോളാകുമെന്ന് ശിവശങ്കര്‍ മേനോന്‍ ചൂണ്ടിക്കാട്ടുന്നു. വിഷയം വിവാദമാക്കുന്നത് ശ്രീലങ്കയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് നിരുപമ റാവുവും എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. സര്‍ക്കാരുകള്‍ മാറുന്നതിന് അനുസരിച്ച് നയതന്ത്ര നിലപാടുകള്‍ മാറ്റുന്നത് രാജ്യത്തിന് നല്ലതല്ലെന്നാണ് അശോക് കാന്തയുടെ അഭിപ്രായം.

എന്നാല്‍, കച്ചത്തീവ് വിഷയത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നാണ് ശ്രീലങ്കന്‍ അധികൃതരുടെ നിലപാട്. ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ശ്രീലങ്കന്‍ മന്ത്രി ജീവന്‍ തൊണ്ടമാന്‍ പ്രതികരിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

'ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം, കച്ചത്തീവ് ദ്വീപ് തങ്ങളുടെ നിയന്ത്രണരേഖയ്ക്ക് ഉള്ളിലാണ്. ഇന്ത്യ ശ്രീലങ്ക നയതന്ത്ര ബന്ധം നിലവില്‍ ഊഷ്മളമാണ്. നരേന്ദ്ര മോദിയുടെ വിദേശനയത്തില്‍ രാജ്യം സന്തുഷ്ടരാണ്. കച്ചത്തീവ് ദ്വീപിന്റെ അധികാരം സംബന്ധിച്ച് ഇന്ത്യയുമായി ഒരുതരത്തിലുമുള്ള ആശയ വിനിമയവും നടന്നിട്ടില്ല. ദ്വീപിന്റെ അധികാരം ഇന്ത്യയില്‍ നിന്ന് ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടില്ല. അത്തരമൊരു ആശയവിനിമയം ഉണ്ടായാല്‍ അതിന് വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കും,'' എന്നായിരുന്നു റനില്‍ വിക്രമസിംഗെ മന്ത്രിസഭയിലെ തമിഴ് വംശജനായ മന്ത്രി ജീവന്‍ തൊണ്ടമാന്റെ പ്രതികരണം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും