INDIA

ഡൽഹി മദ്യനയ കേസ്: കെജ്രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകില്ല, മന്ത്രി രാജ്കുമാർ ആനന്ദിന്റെ വസതിയിൽ ഇഡി റെയ്ഡ്

വെബ് ഡെസ്ക്

ഡൽഹി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് ഇ ഡിക്കു മുന്നിൽ ഹാജരാകില്ല. ഇതേ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും ആം ആദ്മി പാർട്ടി എം പി സഞ്ജയ് സിങിന്റെയും അറസ്റ്റിനു ശേഷമാണ് അരവിന്ദ് കെജ്രിവാളിനെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കെജ്രിവാൾ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ആശങ്കയിലായിരുന്നു ആം ആദ്മി നേതാക്കളും പ്രവർത്തകരും.

കെജ്രിവാളിന്റെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഡൽഹി മന്ത്രി രാജ്‌കുമാർ ആനന്ദിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നതായുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. സത്യേന്ദ്ര ജെയ്‌നിനും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും ആം ആദ്മി എം പി സഞ്ജയ് സിങ്ങിനും, ഒടുവിൽ കെജ്രിവാളിനും ശേഷം മറ്റൊരു ആം ആദ്മി നേതാവിലേക്കുകൂടി ഇ ഡി അന്വേഷണം നീളുകയാണ്. കെജ്രിവാൾ മന്ത്രിസഭയിൽ പട്ടികജാതി പട്ടികവർഗ സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രിയാണ് രാജ് കുമാർ ആനന്ദ്

കെജ്രിവാളും മദ്യനയ കേസും

കഴിഞ്ഞ ഏപ്രിലിലാണ് മദ്യനയ കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ സി ബി ഐ ചോദ്യം ചെയ്യുന്നത്. ശേഷം ഇപ്പോൾ ഇ ഡിയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നു. ഒരുപാട് കാലമായി ബി ജെ പി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ചോദ്യം ചെയ്യലിനൊടുവിൽ അരവിന്ദ് കെജ്രിവാൾ അറസ്റ്റു ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ആം ആദ്മി എം പി രാഘവ് ചദ്ദ പറഞ്ഞിരുന്നു. ബി ജെ പി ഇവിടംകൊണ്ട് നിർത്തില്ലെന്നും ബി ജെ പിയുടെ അടുത്ത ലക്ഷ്യം ഹേമന്ത് സൊറേനും തേജസ്വി യാദവും മമത ബാനർജിയും അഭിഷേഖ് ബാനർജിയും പിണറായി വിജയനും എം കെ സ്റ്റാലിനുമായിരിക്കുമെന്നും രാഘവ് ചദ്ദ പറയുന്നു. "ബി ജെ പിക്ക് എല്ലാവരെയും ജയിലലാക്കണം, ജനങ്ങൾക്ക് സൗജന്യമായി വിദ്യാഭ്യാസവും വെള്ളവും വൈദ്യുതിയും ആശുപത്രി സേവനങ്ങളും ലഭിക്കുന്നത് ഇല്ലാതാക്കുകയും വേണം" രാഘവ് ചദ്ദ പറയുന്നു.

മദ്യനയം നടപ്പാക്കിയതിൽ അപാകതകളുണ്ടെന്ന് കാണിച്ച് 2022 ജൂലൈയിൽ ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ ലെഫ്റ്റനൻ്ഡ് ഗവർണർക്ക് പരാതി നൽകുന്നു. ഗവർണർ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നു. ആരോപണം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഗവണ്മെന്റ് ഉടമസ്ഥതയിലല്ലാത്ത എല്ലാ മദ്യ ഷോപ്പുകളും അടച്ചുപൂട്ടാൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉത്തരവിടുന്നു. 2022 ഓഗസ്റ്റ് 17ന് സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരെ സി ബി കേസെടുത്തു. സിസോദിയയുടെ വീട്ടിലും ഓഫീസിലുമുൾപ്പെടെ എല്ലായിടത്തും സി ബി ഐ തിരച്ചിൽ നടത്തി. ഒടുവിൽ 2023 ഫെബ്രുവരി 26 ന് 8 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലുകൾക്കൊടുവിൽ മനീഷ് സിസോദിയ അറസ്റ്റ് ചെയ്യപ്പെട്ടു.

സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളുന്ന സാഹചര്യത്തിലാണ് ഇപ്പോൾ കെജ്രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. ഒക്ടോബര് 4നാണ് ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം പി സഞ്ജയ് സിങ് അറസ്റ്റു ചെയ്യപ്പെടുന്നത്. മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിലായിരുന്നു അറസ്റ്റ്. മദ്യനയ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രധാനപ്പെട്ട മൂന്നാമത്തെ അറസ്റ്റ്. ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്‌നിന്റെ അറസ്റ്റിനു ശേഷമാണ് മനീഷ് സിസോദിയ അറസ്റ്റ് ചെയ്യപ്പെട്ടത്. അതിനുശേഷം സഞ്ജയ് സിങ്ങും. ദിനേശ് അറോറ എന്ന വ്യവസായിയുടെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു സഞ്ജയ് സിങിന്റെ അറസ്റ്റ്. തനിക്ക് ഡൽഹി ഉപമുഖ്യമന്ത്രിയും എക്‌സൈസ് വകുപ്പ് മന്ത്രിയുമായ മനീഷ് സിസോഡിയയെ പരിചയപ്പെടുത്തിയത് സഞ്ജയ് സിങ്ങാണ് എന്നായിരുന്നു ദിനേശ് അറോറയുടെ മൊഴി.

കെജ്രിവാൾ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ?

നവംബർ 2 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കെജ്രിവാളിനോട് സി ബി ഐ ആവശ്യപ്പെട്ടതു മുതൽ ആം ആദ്മി പാർട്ടിയുടെ രാജ്യത്തെ ഏറ്റവും മുതിർന്ന നേതാവായ അരവിന്ദ് കെജ്രിവാൾ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല എന്ന് കെജ്രിവാൾ അറിയിച്ചതോടെ പാർട്ടി പ്രവർത്തകർ തത്കാലം ആശ്വാസത്തിലാണ്‌. 11മണിക്ക് ഇ ഡിയുടെ ഡൽഹി ഓഫീസിലെത്തി മൊഴി നൽകാനായിരുന്നു കെജ്രിവാളിനോട് ആവശ്യപ്പെട്ടിരുന്നത്.

കെജ്രിവാളിനെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ബി ജെ പി ഈ രീതി സ്വീകരിക്കുന്നതെന്ന് കെജ്രിവാൾ മന്ത്രിസഭയിലെ മന്ത്രി അതിഷി പറയുന്നു. കെജ്രിവാൾ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും നേതാക്കളെ കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്യുന്നത് ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനാണെന്നും അതിഷി പറയുന്നു. 2014 മുതൽ നരേന്ദ്രമോദിയെ ശക്തമായി വിമർശിച്ചുക്കുന്നതുകൊണ്ടാണ് കെജ്രിവാളിനെ ലക്ഷ്യം വെക്കുന്നതെന്നും ജയിലിൽ പോകാൻ ആം ആദ്മി നേതാക്കൾക്ക് ഭയമില്ലെന്നും ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കാൻ ബാധ്യതപ്പെട്ടവരാണ് തങ്ങൾ എന്നും ആതിഷി പറഞ്ഞു.

നിലവിൽ കെജ്രിവാൾ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ പാർട്ടിക്ക് ഒരു പ്ലാൻ ബി ഇല്ലെന്ന് ഡൽഹി ആം ആദ്മി മന്ത്രി സൗരഭ് ഭരദ്വാജ് തന്നെ സമ്മതിച്ചിട്ടുണ്ട്. "രണ്ട് ദിവസം മുമ്പ് മനോജ് തിവാരി എ എൻ ഐക്ക് നൽകിയ ഒരു അഭിമുഖത്തിൽ, അടുത്തത് കെജ്രിവാൾ ആണെന്നും അറസ്റ്റ് ഉണ്ടാകുമെന്നും പറയുന്നത് കേട്ടു. അതെങ്ങനെ മനോജ് തിവാരിക്കറിയാം?" സൗരഭ് ഭരദ്വാജ് ചോദിക്കുന്നു.

വൈകാരികമായി ജനങ്ങളിൽ ഇടപെടുന്ന നേതാവാണ് കെജ്രിവാൾ. അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ ഡൽഹിയിൽ എന്തൊക്കെ ചലനങ്ങളാണ് ഉണ്ടാകുക എന്നത് കാത്തിരുന്നു കാണണം. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത വർഷം തന്നെ, ഡൽഹി അസ്സംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ രാഷ്ട്രീയം ഇനി ഏത് ദിശയിലേക്കാണ് എന്ന് നിർണയിക്കുന്നതിൽ കെജ്രിവാളിന്റെ ചോദ്യം ചെയ്യലിന് നിർണായക പങ്കുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും