INDIA

കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കൂട്ടായ്മ; കപില്‍ സിബലിന്റെ 'ഇന്‍സാഫി'ന് പിണറായിയുടെ പിന്തുണ

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു 'ഇന്‍സാഫ്' ( നീതി) എന്ന പേരില്‍ ബിജെപി സര്‍ക്കാരിന്റെ അനീതികള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിബല്‍ ആഹ്വാനം ചെയ്തത്.

വെബ് ഡെസ്ക്

ബിജെപിക്കെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള കോണ്‍ഗ്രസ് മുന്‍ നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന കപില്‍ സിബലിന്റെ ആഹ്വാനത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇന്‍സാഫ് ( നീതി) എന്ന പേരില്‍ ബിജെപി സര്‍ക്കാരിന്റെ അനീതികള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിബല്‍ ആഹ്വാനം ചെയ്തത്. മാര്‍ച്ച് 11ന് ആരംഭിക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ തേടി മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ കപില്‍ സിബല്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷപാര്‍ട്ടികളുടെയും, മുഖ്യമന്ത്രിമാരുടെയും പിന്തുണ തേടിയിരുന്നു. ഇതിന് മറുപടിയായാണ് പിണറായി വിജയന്‍ പിന്തുണ പ്രഖ്യാപിച്ചത്. ട്വിറ്ററിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന അനീതികളെ ചെറുക്കുന്നതിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമത്വപൂര്‍ണ്ണവുമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാനും കൂട്ടായ ജനാധിപത്യ മുന്നേറ്റത്തിന് ആവശ്യമായ ഇടപെടലുകള്‍ അത്യന്താപേക്ഷിതമാണ്. ഇത്തരം ഒരു നീക്കമാണ് കപില്‍ സിബലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ജനങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഉദ്യമത്തിന് ആശംസകള്‍. എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളും കപില്‍ സിബലിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.

പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് മാര്‍ച്ച് 11ന് ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ ഇന്‍സാഫിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുമെന്നായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കാനല്ല, അദ്ദേഹത്തെ പരിഷ്‌കരിക്കാനാണ് താന്‍ മുന്നിട്ടിറങ്ങുന്നത് എന്നായിരുന്നു ഇന്‍സാഫ് മുന്നേറ്റം പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ കപില്‍ സിബല്‍ നടത്തിയ പ്രതികരണം. രാജ്യത്തെ പൗരന്മാര്‍, സ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, ഇടത്തരം-ചെറുകിട വ്യവസായികള്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവരോടെല്ലാം കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത് കടുത്ത അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്നാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചത്.

രാഷ്ട്രീയ മുന്നേറ്റം ഏകോപിപ്പിക്കുന്നതിനായി 'ഇന്‍സാഫ് കെ സിപാഹി' എന്ന വെബ്സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. അതില്‍ ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. എവിടെ അനീതി നടന്നാലും അതിനെതിരെ പോരാടണമെന്ന തീരുമാനമാണ് ഇത്തരം ഒരു നീക്കത്തിന് പിന്നില്‍ എന്നും കപില്‍ സിബല്‍ വിശദീകരിച്ചിരുന്നു.

മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസിലെ വിമത നേതാവുമായ കപില്‍ സിബല്‍ കഴിഞ്ഞ മേയ് മാസമാണ് പാര്‍ട്ടി വിട്ടത്. ഇതിന് പിന്നാലെ സമാജ് വാദി പാര്‍ട്ടി പിന്തുണയോടെ യുപിയില്‍ നിന്നും രാജ്യ സഭയിലേക്ക് എത്തുകയും ചെയ്തു. രാജ്യത്ത് എല്ലായ്പ്പോഴും സ്വതന്ത്ര ശബ്ദമാകാന്‍ ആഗ്രഹിക്കുന്നു എന്ന പ്രഖ്യാപനത്തോടെയായിരുന്നു അദ്ദേഹം പാര്‍ട്ടി വിട്ടത്.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി