INDIA

ബംഗാളിലെ ഡോക്ടറുടെ കൊലപാതകം: അജ്ഞാതരായ ജനക്കൂട്ടം പ്രതിഷേധക്കാരെ ആക്രമിച്ചു, പോലീസിനും സമരക്കാർക്കും പരുക്ക്

വെബ് ഡെസ്ക്

പശ്ചിമ ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിൽ നീതിക്ക് വേണ്ടി സമരം ചെയ്തവർക്ക് നേരെ ആക്രമണം. ബുധനാഴ്ച അർധരാത്രിയിലാണ് സംഭവമുണ്ടായത്. മെഡിക്കൽ കോളേജിൽ പ്രതിഷേധം നടത്തുകയായിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള സമരക്കാരെ അക്രമിസംഘമെത്തി തല്ലുകയും പോലീസിനുനേരെ കല്ലെറിയുകയുമായിരുന്നു.

ജൂനിയർ ഡോക്ടറുടെ ബലാത്സംഗ-കൊലപാതക കേസിൽ നീതി ഉറപ്പാക്കാനും പൊതു ഇടങ്ങൾ സ്ത്രീകൾക്ക് സുരക്ഷിതമാക്കാനും 'രാത്രികളെ വീണ്ടെടുക്കുക' എന്ന മുദ്രാവാക്യത്തോടുകൂടിയായിരുന്നു പ്രതിഷേധം. പശ്ചിമ ബംഗാളിൽനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരും പലയിടങ്ങളിലായി പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.

ഒരുകൂട്ടം അക്രമികളെ ആശുപത്രി കോമ്പൗണ്ടിൽ പ്രവേശിച്ച്, പോലീസുകാർ നോക്കിനിൽക്കെ ഡോക്ടർമാരെ അക്രമിക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാരിൽ ഒരാളായ എൻആർഎസിലെ സീനിയർ റസിഡന്റ് ഡോക്ടർ ശുഭേന്ദു മുള്ളിക് ആരോപിച്ചു. കുറ്റകൃത്യം നടന്ന കെട്ടിടത്തിലേക്ക് കടന്നുകയറാൻ പോലും സംഘം ശ്രമിച്ചു. പുരുഷന്മാർ മാത്രമുള്ള ഏകദേശം നൂറോളം ആളുകളാണ് അക്രമിസംഘത്തിലുണ്ടായിരുന്നതിനും ദൃക്‌സാക്ഷികൾ ആരോപിക്കുന്നു. അവർ കല്ലെറിയുകയും ആശുപത്രിയുടെ ഗേറ്റിൽ നിലയുറപ്പിച്ചിരുന്ന രണ്ട് പോലീസ് വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തതായും ദൃക്‌സാക്ഷികൾ പറഞ്ഞു.

സംഭവത്തിൽ നിരവധി പോലീസുകാർക്ക് കല്ലേറിൽ പരുക്കേറ്റിരുന്നു. പുലർച്ചെ രണ്ട് മണിയോടെ സംഭവസ്ഥലത്തെത്തിയ കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയൽ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും കിംവദന്തികളുമാണ് അക്രമത്തിന് പിന്നിലെന്ന് നേരിട്ട് ആരോപിച്ചു.

പോലീസ് പറയുന്നതനുസരിച്ച്, പ്രതിഷേധക്കാരുടെ വേഷത്തിൽ ഏകദേശം 40 പേരടങ്ങുന്ന ഒരു സംഘം, ആശുപത്രി വളപ്പിൽ പ്രവേശിച്ച് സ്വത്ത് നശിപ്പിക്കുകയും പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും ചെയ്യുകയായിരുന്നു. കണ്ണീർവാതകം പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്.

ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. കേസില്‍ നീതിയുക്തമായ അന്വേഷണം നടക്കുന്നില്ലെന്നും കേസ് അട്ടിമറിക്കകൻ ശ്രമങ്ങളുണ്ടെന്നും ആരോപണങ്ങൾ ശക്തമാണ്. ഓഗസ്റ്റ് 13ന് ബംഗാൾ ഹൈക്കോടതി കേസ് സി ബി ഐക്ക് വിട്ടിരുന്നു. ഓഗസ്റ്റ് ഒൻപതിന് അത്യാഹിത വിഭാഗത്തിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന 31- കാരിയായ പിജി വിദ്യാർത്ഥിനിയായ ഡോക്‌ടറാണ്‌ ക്രൂരമായി ബലാത്സംഗംചെയ്ത് കൊല്ലപ്പെട്ടത് കേസിൽ പ്രതി സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും