INDIA

കേന്ദ്ര കൃഷിമന്ത്രിയാകാൻ കുമാരസ്വാമി; മന്ത്രിക്കുപ്പായം പ്രതീക്ഷിച്ച് ബൊമ്മെയും ഷെട്ടാറും

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിൽ നിന്ന് എൻ ഡി എ സഖ്യകക്ഷിയായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിട്ട ജെഡിഎസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കർഷകരുടെ പാർട്ടിയായ തങ്ങൾക്കു തന്നെ കൃഷിവകുപ്പ് കൈകാര്യം ചെയ്യാൻ അവസരം ലഭിക്കുമെന്നാണ് കേന്ദ്ര മന്ത്രിസഭയിൽ ഇടമുറപ്പിച്ച മണ്ടിയ എം പി എച്ച് ഡി കുമാരസ്വാമിയും പാർട്ടിയും പ്രതീക്ഷിക്കുന്നത്.

കർണാടകയിലെ കാവേരി തീരത്തെ വൊക്കലിഗ ബെൽറ്റിലാണ് ജെഡിഎസിന് ഏറ്റവും അധികം സ്വാധീനവും അനുഭാവികളും ഉള്ളത്. ഓൾഡ് മൈസൂരു മേഖല എന്നു വിളിക്കുന്ന കർണാടക രാഷ്ട്രീയത്തിലെ ഈ മണ്ണിൽ നിന്നായിരുന്നു കുമാരസ്വാമിയുടെ പിതാവ് എച്ച് ഡി ദേവഗൗഡ ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലേക്ക് നടന്നു കയറിയത്.

ജെഡിഎസിൽ നിന്ന് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടുണ്ടെങ്കിലും നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് ഗൗഡ കുടുംബത്തിൽ നിന്നൊരാൾ കേന്ദ്ര മന്ത്രിസഭയിൽ ഇടംപിടിക്കാൻ പോകുന്നത്. കർണാടകയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ തകർന്നടിഞ്ഞ ജെഡിഎസിനു തിരിച്ചു വരാനും ജനങ്ങളുടെ വിശ്വാസമാർജ്ജിക്കാനും കച്ചിത്തുരുമ്പാകും കുമാരസ്വാമിക്ക് കിട്ടാൻ പോകുന്ന മന്ത്രിപദം. കൃഷി വകുപ്പ് തന്നെ ലഭിക്കുകയാണെങ്കിൽ കർണാടകയിലെ കർഷകരുടെ തലവര തന്നെ മാറുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയാണ് കർഷക സമൂഹത്തിൽ നിന്നുള്ള ജെഡിഎസ് അനുഭാവികൾ. കുമാരസ്വാമിക്കും ജെഡിഎസിനും തിളങ്ങാൻ പറ്റിയ വകുപ്പാണ് കൃഷി വകുപ്പ്.

മണ്ടിയ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് രണ്ടര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുമാരസ്വാമി ലോക്‌സഭയിൽ എത്തുന്നത്. ഓൾഡ് മൈസൂര് മേഖലയുടെ പകുതിയോളം ഭാഗം ഉൾപ്പെടുന്നതാണ് മണ്ടിയ മണ്ഡലം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലയാകെ കോൺഗ്രസ് തൂത്തുവാരിയിരുന്നു. എന്നാൽ ലോക്‌സഭയിലെ മിന്നും പ്രകടനം ഗൗഡ കുടുംബത്തിന് പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസം പകരുന്നതാണ്.

ബി എസ് യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര (ഇടത്) ജഗദീഷ് ഷെട്ടാർ, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ (വലത്)

കേന്ദ്രത്തിൽ ബിജെപിക്കു ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഘടകക്ഷികളെ മുഴുവൻ തൃപ്തിപെടുത്തി വേണം സർക്കാർ രൂപീകരിക്കാൻ. കർണാടകയിൽ നിന്ന് ജെഡിഎസ് ഉൾപ്പടെ മൂന്നു പേർക്ക് മാത്രമേ മന്ത്രിസ്ഥാനം നൽകാൻ നിലവിലെ സ്ഥിതിയിൽ സാധിക്കൂ. കർണാടകയിൽ പ്രബല സമുദായങ്ങളെ പരിഗണിച്ചു വേണം മന്ത്രി സ്ഥാനം വീതം വെക്കാൻ.

കർണാടകയിലെ ഘടകക്ഷിയായ ജെഡിഎസിന് മന്ത്രി സ്ഥാനം കൊടുത്തു ബാക്കി വരുന്ന രണ്ടു മന്ത്രി പദവികൾക്ക് അര ഡസണിൽ അധികം പേർ വരി നില്പുണ്ട്. മുൻ കേന്ദ്രമന്ത്രിമാരായ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രൽഹാദ് ജോഷി, ശോഭ കരന്തലജെ തുടങ്ങിയവരെ ഇത്തവണ തഴയേണ്ടി വരും. മുതിന്ന നേതാവ് ജഗദീഷ് ഷെട്ടാർ, ബി എസ് യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവരാണ് സാധ്യത പട്ടികയിൽ മുന്നിലുള്ളത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും