INDIA

അദാനിക്ക് പിന്തുണയുമായി ആർഎസ്എസ്; 'നടക്കുന്നത് ഇടതു ലോബിയുടെ പ്രചാരണം '

വെബ് ഡെസ്ക്

ഹിൻഡൻബർഗ് വെളിപ്പെടുത്തലോടെ പ്രതിരോധത്തിലായ അദാനി ഗ്രൂപ്പിനെ പിന്തുണച്ച് ആർഎസ്എസ് രംഗത്ത്. അദാനിക്കെതിരെ പ്രവർത്തിക്കുന്നത് ഇടതു ലോബിയാണെന്നാണ് ആർഎസ്എസിന്റെ ആരോപണം. ആർഎസ്എസിന്റെ ഹിന്ദി മുഖപത്രമായ അമർ ഉജാലയിലെ ലേഖനത്തിലാണ് ഒരു കൂട്ടം ഇന്ത്യക്കാർ അദാനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചുവെന്ന് പറയുന്നത്. ഇടതുപക്ഷ പ്രത്യയശാസ്ത്രം പിന്തുടരുന്ന രാജ്യത്തെ ചില വെബ്‌സൈറ്റുകള്‍ ഉൾപ്പെടുന്ന ലോബിയാണ് ഇതിന് പിന്നിലെന്നും ലേഖനം പറയുന്നു. 

വിവാദം ഹിന്ഡന്ബർഗ് റിപ്പോർട്ടിന് ശേഷം ജനുവരി 25 ന് ആരംഭിച്ചതല്ലെന്നും അത് 2026-17 ൽ ഓസ്‌ട്രേലിയയിൽ ആരംഭിച്ചതാണെന്നും ആരോപണം

നേരത്തേ ജോർജ് സോറോസ്, ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെയും ബാങ്ക് ഓഫ് തായ്‌ലൻഡിനെയും എങ്ങനെ നശിപ്പിച്ചു എന്നതിന് സമാനമാണ് ഇപ്പോള്‍ അദാനിക്കെതിരെ നടക്കുന്ന പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ ആക്രമണമെന്നും ലേഖനത്തില്‍ പറയുന്നു. ഈ വിവാദം ഹിന്ഡന്ബർഗ് റിപ്പോർട്ടിന് ശേഷം ജനുവരി 25 ന് ആരംഭിച്ചതല്ലെന്നും അത് 2016-17 ൽ ഓസ്‌ട്രേലിയയിൽ ആരംഭിച്ചതാണെന്നും ആരോപിക്കുന്നുണ്ട്.

ഇന്ത്യൻ വ്യവസായി ഗൗതം അദാനിയെ അപകീർത്തിപ്പെടുത്താൻ മാത്രമായി ബോബ് ബ്രൗൺ ഫൗണ്ടേഷൻ (ബിബിഎഫ്) എന്ന ഓസ്‌ട്രേലിയൻ എൻജിഒയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക വെബ്‌സൈറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും പത്രം പറയുന്നു. ഓസ്‌ട്രേലിയയിലെ അദാനി കൽക്കരി ഖനിക്കെതിരെ ഈ എൻജിഒ ആരംഭിച്ച Adaniwatch.org എന്ന പോർട്ടൽ ഇപ്പോൾ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിയെയും ലക്ഷ്യമിടുകയാണെന്നും ലേഖനം ആരോപിക്കുന്നു.

കോൺഗ്രസിന്റെയോ ടിഎംസിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളിലെയോ അദാനി പദ്ധതികളെ ബിബിഎഫ് ലക്ഷ്യമിടുന്നില്ലെന്നും ലേഖനം പറയുന്നു. അസിം പ്രേംജിയുടെ എൻ‌ജി‌ഒയുടെ സ്വതന്ത്രമായ സംഭാവനകളെ പത്രം പ്രത്യേകം പരാമർശിക്കുന്നുമുണ്ട്. ഇടത് ചിന്താഗതിക്കാരായ മാധ്യമ സ്ഥാപനങ്ങളും എൻജിഒകളുമാണ് അദാനി ഗ്രൂപ്പിനെതിരെയുള്ള ആക്രമണത്തിന് പിന്നിലെന്നും ലേഖനം ആരോപിക്കുന്നു.

ദശാബ്ദങ്ങളായി അദാനി ഗ്രൂപ്പ് സ്റ്റോക്കിൽ കൃത്രിമം കാണിച്ചെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ജനുവരി 24നാണ് ഹിൻഡൻബർഗ് പുറത്തുവിടുന്നത്. പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വിപണിയിൽ കനത്ത ഇടിവ് നേരിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ ഉന്നയിക്കുന്നുണ്ട്. റിപ്പോർട്ട് അനുസരിച്ച്, അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിയുടെ ആസ്തി ഏകദേശം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 100 ബില്യൺ ഡോളറിലധികം വർധിച്ചു. ഗ്രൂപ്പിലെ ഏഴ് ലിസ്റ്റഡ് കമ്പനികളുടെയെല്ലാം വ്യാപാരം യഥാര്‍ഥ മൂല്യത്തെക്കാള്‍ 85 ശതമാനത്തോളം ഉയര്‍ന്നാണ് നില്‍ക്കുന്നത്. കമ്പനികളുടെ പ്രകടനം താഴേക്ക് പോവുമ്പോഴും ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടത്തിയിരിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. 

റിപ്പോർട്ടിനു പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് ദിനം പ്രതി നഷ്ടമാണ് ഉണ്ടായത്. സമ്പന്നരുടെ പട്ടികയില്‍ ഗൗതം അദാനി താഴോട്ടു വീണു. എഫ്പിഒ റദ്ദാക്കിയടക്കം നിക്ഷേപകരെ കൂടെ നിർത്താനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്. വിവാദം പാർലമെന്റിൽ ചർച്ചചെയ്യണമെന്നും സർക്കാർ മൗനം വെടിയണമെന്നുമാണ് പ്രതിപക്ഷത്തിന്‌റെ ആവശ്യം. ഇതിനിടെയാണ് അദാനിയെ പിന്തുണച്ച് ആർഎസ്എസ് രംഗത്തെത്തുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?