INDIA

മുദ്രവച്ച കവറിൽ കത്ത്: കൊല്ലപ്പെട്ടാൽ മുഖ്യമന്ത്രിക്കും ചീഫ് ജസ്റ്റിസിനും നൽകാൻ അതിഖ് അഹമ്മദ് പറഞ്ഞെന്ന് അഭിഭാഷകൻ

വെബ് ഡെസ്ക്

താൻ കൊല്ലപ്പെട്ടാൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനും ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കും നല്‍കാനായി കൊല്ലപ്പെട്ട ഗുണ്ടാ നേതാവും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതിഖ് അഹമ്മദ് കത്ത് എഴുതിവച്ചിരുന്നുവെന്ന് അഭിഭാഷകൻ വിജയ് മിശ്ര. മുദ്രവച്ച കവറിലുള്ള ആ കത്ത് തന്റെ കൈവശമല്ലെന്നും മറ്റൊരാളുടെ കൈവശമാണുള്ളതെന്നും വിജയ് മിശ്ര പറഞ്ഞു.

ആ കത്തിൽ എന്തിനെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നതെന്ന് എനിക്കറിയില്ല

''മുദ്രവച്ച കവറിലുള്ള ആ കത്ത് എന്റെ പക്കലില്ല, ഞാനയച്ചതുമല്ല. ഇത് മറ്റൊരാളുടെ കൈവശമാണുള്ളത്. അയാളാണ് അത് അയച്ചത്. കത്തിന്റെ ഉള്ളടക്കം എനിക്കറിയില്ല''- വിജയ് മിശ്ര പറഞ്ഞു. എന്തെങ്കിലും അപകടമുണ്ടാവുകയോ അല്ലെങ്കിൽ താൻ കൊല്ലപ്പെടുകയോ ആണെങ്കിൽ, മുദ്രവച്ച കവറിലെ കത്ത് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനും ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കും നൽകണമെന്ന് അതിഖ് അഹമ്മദ് പറഞ്ഞുവെന്നും വിജയ് മിശ്ര പറഞ്ഞു.

അതിനിടെ അതിഖ് അഹമ്മദിനെയും സഹോദരനെയും ജയിലിൽ നിന്ന് പുറത്തിറക്കി കൊലപ്പെടുത്തുമെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നതായി അതിഖിന്റെ സഹോദരൻ തന്നോട് പറഞ്ഞതായി അഭിഭാഷകൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആ ഉദ്യോഗസ്ഥന്റെ പേര് ഈ കത്തിലുണ്ടാകാനിടയുണ്ടെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി.

‘‘ഇത്തവണ രക്ഷപ്പെട്ടെന്നും അടുത്ത 15 ദിവസത്തിനുള്ളിൽ ജയിലിൽ നിന്ന് പുറത്തിറക്കി അതീഖ് അഹമ്മദിനെയും അഷ്റഫിനെയും കൊലപ്പെടുത്തുമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ അഷ്റഫിനോട് പറഞ്ഞിരുന്നു. പ്രയാഗ്‌രാജിൽ നിന്ന് ബയ്റേലിയിലേക്ക് കൊണ്ട് പോകുമ്പോഴായിരുന്നു ഇത്. ആരാണ് ആ പോലീസ് ഉദ്യോഗസ്ഥനെന്ന് ഞാൻ ചോദിച്ചുവെങ്കിലും എനിക്കും അപകടം പിണഞ്ഞേക്കാമെന്ന് കരുതി അദ്ദേഹം ആ പേര് വെളിപ്പെടുത്തിയില്ല’'- മിശ്ര പറഞ്ഞു.

പ്രയാഗ്‌രാജിലെ മെഡിക്കൽ കോളജിലേക്ക് പരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയാണ് അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും മൂന്നംഗ സംഘം വെടിവച്ച് കൊന്നത്. മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തിയ മൂന്ന് പേരാണ് വെടിയുതിര്‍ത്തത്. എന്‍സിആര്‍ ന്യൂസ്‌ എന്ന പേരിൽ വ്യാജ മൈക്ക് ഐഡിയും ക്യാമറയുമായാണ് കൊലയാളി സംഘമെത്തിയത്.

അതേസമയം ഒരു മാഫിയക്കോ കുറ്റവാളിക്കോ ഇനി ഉത്തർപ്രദേശിലെ വ്യവസായികളെ ഭീഷണിപ്പെടുത്താനാകില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകങ്ങൾക്ക് ശേഷം സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. ''ഉത്തർപ്രദേശ് കലാപങ്ങൾക്ക് കുപ്രസിദ്ധമായിരുന്നു. പല ജില്ലകളുടെ പേരുകൾ മാത്രം ജനങ്ങളെ ഭയപ്പെടുത്തി. ഇനി പേടിക്കേണ്ട കാര്യമില്ല''- യോഗി ആദിത്യനാഥ് പറഞ്ഞു. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു. 2012-നും 2017-നുമിടയിൽ 700 ലധികം കലാപങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചതായി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. എന്നാൽ 2017 നും 2023 നും ഇടയിൽ യുപിയിൽ ഒരു കലാപം പോലും പൊട്ടിപ്പുറപ്പെട്ടില്ലെന്നും കർഫ്യൂ ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം