INDIA

സെബിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം: 'കുറ്റകരമായ ഒന്നും കണ്ടെത്താനായില്ല', മാധബി ബുച്ചിനെതിരെ നടപടി ഉണ്ടാകില്ല

സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനും, ഭര്‍ത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴല്‍ കമ്പനികളില്‍ നിക്ഷേപം ഉണ്ടായിരുന്നുവെന്നായിരുന്നു യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗിന്‌റെ ആരോപണം

വെബ് ഡെസ്ക്

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരായ ആരോപണങ്ങളില്‍ കുറ്റകരമായ ഒന്നും കണ്ടെത്താനായില്ലെന്നും അവര്‍ക്കെതിരെ നടപടിക്ക് സാധ്യതയില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍. 2025 ഫെബ്രുവരിയില്‍ അവസാനിക്കുന്ന തന്‌റെ കാലാവധി അവര്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനും, ഭര്‍ത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴല്‍ കമ്പനികളില്‍ നിക്ഷേപം ഉണ്ടായിരുന്നുവെന്നായിരുന്നു യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗിന്‌റെ ആരോപണം. ഇതിനെത്തുടര്‍ന്നാണ് ഇവര്‍ അന്വേഷണം നേരിട്ടത്. ഹിന്‍ഡന്‍ബര്‍ഗിലെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആരോപണങ്ങള്‍ക്ക് മറുപടിയായി ഇരുവരും പ്രതികരിച്ചു. തങ്ങളുടെ സാമ്പത്തികകാര്യങ്ങള്‍ സുതാര്യമാണെന്നും ആരോപണങ്ങള്‍ സ്വഭാവഹത്യക്കുള്ള ശ്രമമാണെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

ഹിന്‍ഡന്‍ബര്‍ഗിന്‌റെ അവകാശവാദങ്ങളെ എതിര്‍ത്ത് ഇരുവരും പ്രസ്താവനയുമിറക്കി. ബുച്ചിനും അവരുടെ ഭര്‍ത്താവ് ധവല്‍ ബുച്ചിനും 'അദാനി പണമിടപാട് അഴിമതിയില്‍ ഉപയോഗിച്ച ഷെല്‍ കമ്പനികളില്‍ ഓഹരിയുണ്ടായിരുന്നു' എന്ന് ഹിന്‍ഡന്‍ബര്‍ഗ് പറയുന്ന ആരോപണം മാധബി സെബിയില്‍ ചേരുന്നതിന് രണ്ടു വര്‍ഷം മുന്‍പുള്ളതാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

ആരോപണവുമായി ബന്ധപ്പെട്ട് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബച്ചിനോടും മറ്റ് ഉദ്യോഗസ്ഥരോടും ഒക്ടോബര്‍ 24 ന് ഹാജരാകാന്‍ പാര്‍ലമെന്ററി നിരീക്ഷണ സമിതിയായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) നോട്ടീസ് നല്‍കിയിരുന്നു. സെബിയുടെ നിലവിലെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള രേഖകള്‍ സഹിതം ഹാജരാകാനായിരുന്നു നിര്‍ദേശം.

ബുച്ചിനും ഭര്‍ത്താവ് ധവല്‍ ബുച്ചിനും 'അദാനി പണമിടപാട് അഴിമതിയില്‍ ഉപയോഗിച്ച ഷെല്‍ കമ്പനികളില്‍ ഓഹരിയുണ്ടായിരുന്നു' എന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പിഎസിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ബുച്ചിനെ വിളിച്ചുവരുത്തണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ലമെന്റ് അനുവദിച്ച സാമ്പത്തികം ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ സെബിയുടെയോ മറ്റേതെങ്കിലും റെഗുലേറ്ററി ബോഡിയുടെയോ പ്രവര്‍ത്തനം പിഎസിക്ക് അവലോകനം ചെയ്യാന്‍ കഴിയൂ എന്ന എതിര്‍വാദം ബിജെപി അംഗം ഉയര്‍ത്തിയിരുന്നു. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ സെബിക്കെതിരെയല്ല, ഒരു വ്യക്തിക്കെതിരെയാണെന്നാണ് ബിജെപിയുടെ വാദം.

സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനും, ഭര്‍ത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴല്‍ കമ്പനികളില്‍ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് കണ്ടെത്തല്‍. മാധബി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും മൗറീഷ്യസിലും ബര്‍മുഡയിലുമായി എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരം ഡോളര്‍ നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ ഉദ്ധരിച്ച് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നില്‍ ഈ ബന്ധമെന്നും ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അതേസമയം റിപ്പോര്‍ട്ട് തള്ളി മാധബി ബുച്ച് രംഗത്തെത്തിയിരുന്നു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും അവര്‍ വ്യക്തമാക്കി.

അദാനിക്കെതിരെ മുന്‍പ് ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ വെളിപ്പെടുത്തല്‍ രാജ്യത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് നേരത്തെ പുറത്ത് വിട്ട റിപ്പോര്‍ട്ട്. 2023 ജനുവരി 24നായിരുന്നു റിപ്പോര്‍ട്ട് പുറത്ത് വന്നത്. വിദേശത്ത് കടലാസ് കമ്പനികള്‍ രൂപീകരിച്ച്, അവയിലൂടെ സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയെന്നും അതുവഴി ഓഹരി വില കൃത്രിമമായി പെരുപ്പിച്ചെന്നുമായിരുന്നു പ്രധാന ആരോപണം.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹായുതി സഖ്യവും മഹാമഹാവികാസ് അഘാഡി സഖ്യവും; ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

ഐഫോണില്‍ വോയിസ് മെയില്‍ ഒരു തലവേദനയാണോ? എങ്ങനെ ഒഴിവാക്കാം

2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം