INDIA

എസ്‌സി-എസ്‌ടി ഫണ്ട് പശുക്ഷേമത്തിനും ആരാധനാലയങ്ങള്‍ക്കുമായി വകമാറ്റി; കര്‍ണാടകയ്ക്കു പിന്നാലെ മധ്യപ്രദേശ് സര്‍ക്കാരും വിവാദത്തില്‍

വെബ് ഡെസ്ക്

പട്ടികജാതി (എസ്‍സി ), പട്ടികവര്‍ഗ (എസ്‍ടി) ക്ഷേമത്തിനുള്ള ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ച് മധ്യപ്രദേശ്. രേഖകള്‍ പ്രകാരം ഈ വര്‍ഷം കേന്ദ്രധനസഹായം നല്‍കുന്ന ഒരു ഉപപദ്ധതിക്ക് കീഴിലുള്ള എസ്‍സി-എസ്‍ടി ക്ഷേമഫണ്ടുകളില്‍ ചിലത് മതപരമായ സ്ഥലങ്ങള്‍, മ്യൂസിയങ്ങള്‍, പശു ക്ഷേമം എന്നിവയ്ക്കായി വകമാറ്റുന്നതായാണ് ആരോപണം. ഇത് അസാധാരണമാണെങ്കിലും എസ്‍സി, എസ്‍ടി വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കും ഈ ചെലവിന്റെ പ്രയോജനം ലഭിക്കുമെന്നതാണ് വസ്തുതയെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംസ്ഥാന ധനമന്ത്രി ജഗദീഷ് ദേവ്ദ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല.

ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, പശു ക്ഷേമത്തിന് (ഗൗ സംവര്‍ധന്‍, പഷി സംവര്‍ധന്‍) 252 കോടി രൂപയില്‍ എസ് സി/എസ്ടി ഉപപദ്ധതിയില്‍ നിന്ന് 95.76 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പശു ക്ഷേമനിധി കഴിഞ്ഞ വര്‍ഷം 90 കോടി രൂപയില്‍ നിന്ന് വര്‍ധിപ്പിച്ചിരുന്നു.

മതപരമായ ആറ് സ്ഥലങ്ങളുടെ പുനര്‍വികസനത്തിനായി, നടപ്പ് സാമ്പത്തിക വര്‍ഷങ്ങളില്‍ അനുവദിച്ച പണത്തിന്റെ പകുതിയോളം എസ്‍സി/എസ്‍ടി ഉപപദ്ധതിയില്‍ നിന്നാണ്. ശ്രീദേവി മഹാലോക്, സെഹോറിലെ സല്‍ക്കന്‍പൂര്‍, സന്യാസി ശ്രീ രവിദാസ് മഹലോക്, സാഗര്‍, ശ്രീരാംരാജ മഹാലോക് ഓര്‍ച്ചാ, ശ്രീരാമചന്ദ്ര വനവാസി-മഹാലോക്, ചിത്രകൂട് എന്നിവയ്ക്കും ഗ്വാളിയോറില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മാരകത്തിനും വേണ്ടി 109 കോടി രൂപയാണ് സര്‍ക്കാര്‍ ജൂലൈയില്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചത്.

കര്‍ണാടകയ്ക്ക് ശേഷം പട്ടികജാതി/പട്ടികവര്‍ഗ ഉപപദ്ധതിയില്‍ നിന്ന് മറ്റ് പദ്ധതികള്‍ക്കായി പണം വകമാറ്റുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. കര്‍ണാടകയുടെ ക്ഷേമ പദ്ധതിക്കായി ഉപപദ്ധതിയില്‍ നിന്ന് 14,000 കോടി രൂപ എടുക്കാന്‍ കര്‍ണാടക തീരുമാനിച്ചു. തുടര്‍ന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ദുര്‍ബല വിഭാഗങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 46-ലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനായി 1974-ല്‍ എസ്ടി സബ് പ്ലാനും 1979-80-ല്‍ എസ്‌സി സബ് പ്ലാനും അവതരിപ്പിച്ചു. സ്‌കീമിന് കീഴില്‍, സംസ്ഥാനങ്ങള്‍ക്ക് അവരുടെ എസ്‌സി/എസ്ടി സബ് പ്ലാനുകള്‍ക്ക് ധനസഹായം നല്‍കുന്നതിന് കേന്ദ്രം 100ശതമാനം പ്രത്യേക സഹായം നല്‍കുന്നു.

'പൊതു ഉപപദ്ധതിയില്‍ എസ്‍സി/എസ്‍ടി സബ്പ്ലാന്‍ തുക ഉപയോഗിക്കുന്നത് ഒരു അപവാദമാണ്. അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളില്‍ ഇത് ഉപയോഗിക്കുന്ന സാഹചര്യം പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമേ ഉണ്ടാകൂ, കൂടാതെ എസ് സി, എസ്ടി വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങളുടെ പ്രത്യക്ഷത്തിലും അല്ലാതെയുമുള്ള പ്രയോജനം ലഭിക്കും. ബജറ്റ് സമ്പ്രദായത്തിന് കീഴില്‍, എസ്‌സി/എസ്ടി സബ്പ്ലാന്‍ പണം ആവശ്യാനുസരണം ജനറല്‍ സബ്പ്ലാനിനായി കൈമാറുന്നതിന് നിരോധനമില്ലെന്ന്' ധനവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാര്‍ക്കും തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ ആരാധനാലയങ്ങളിലും മ്യൂസിയത്തിലും ഉണ്ടായിരിക്കുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസര്‍ എച്ച്ടിയോട് പറഞ്ഞു. ഗോത്ര പാരമ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനായി ആരാധനാലയങ്ങളില്‍ കലാസൃഷ്ടികള്‍ നടത്തും. വകയിരുത്തിയ ബജറ്റ് അതിനായി ഉപയോഗിക്കും. എന്നാല്‍, എസ്സി/എസ്ടി ഉപപദ്ധതി വഴിതിരിച്ചുവിട്ടത് കേന്ദ്ര പദ്ധതിയുടെ ദുരുപയോഗമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഉപപദ്ധതിക്കായി മുന്‍ ആസൂത്രണ കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണിതെന്ന് മൂന്ന് സംസ്ഥാനങ്ങളിലെ ആദിവാസികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആദിവാസി കാര്യ വിദഗ്ധന്‍ വിനേഷ് ഝാ പറഞ്ഞു.

'പതിനൊന്നാം പഞ്ചവത്സര പദ്ധതിയിലെ എസ്സിഎസ്പി (പട്ടികജാതി ഉപപദ്ധതി), ടിഎസ്പി ( ട്രൈബല്‍ സബ്പ്ലാന്‍) എന്നിവയ്ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആസൂത്രണ കമ്മീഷന്‍ രൂപപ്പെടുത്തിയതാണ്. അതനുസരിച്ച്, എസ്സിഎസ്പിക്കും ടിഎസ്പിക്കും നീക്കിവച്ചിരിക്കുന്ന ഫണ്ടുകള്‍ മറ്റേതെങ്കിലും സ്‌കീമിലേക്ക് വഴിതിരിച്ചുവിടാതിരിക്കാന്‍ പ്രത്യേക മൈനര്‍ ഹെഡിന് കീഴിലായിരിക്കണം, കൂടാതെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ നേരിട്ട് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന എസ്സിഎസ്പി, ടിഎസ്പി എന്നിവയ്ക്ക് കീഴിലുള്ള സ്‌കീമുകള്‍ മാത്രം ഉള്‍പ്പെടുത്തണം. 40 ശതമാനത്തിലധികം പട്ടികജാതി-പട്ടികവര്‍ഗ ജനസംഖ്യയുള്ള കുഗ്രാമങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരിട്ട് പ്രയോജനം ചെയ്യുന്ന പ്രദേശാധിഷ്ഠിത പദ്ധതികള്‍ക്കായാണ് ഇവ ഉദ്ദേശിക്കുന്നത്,' ഝാ പറഞ്ഞു.

ക്ഷേത്രങ്ങള്‍, മ്യൂസിയം, ഗോശാലകള്‍ എന്നിവയുടെ നിര്‍മാണത്തിന് എസ്സി-എസ്ടി ഉപപദ്ധതി ഉപയോഗിക്കുന്നത് ന്യായീകരിക്കാവുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശു സംരക്ഷണത്തിന് എസ്‍സി-എസ്‍ടി ആളുകളുടെ വികസനത്തില്‍ ഒന്നും സംഭാവന ചെയ്യാന്‍ കഴിയില്ല. ലാഭവും നഷ്ടവുമില്ലാതെയാണ് ഗോശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. എസ്‌സി-എസ്ടി ജനവാസമേഖലയില്‍ അവര്‍ ഗോശാലകള്‍ തുറന്നാലും എസ്‌സി- എസ്ടി ജനസംഖ്യയുടെ ക്ഷേമവുമായി അതിന് യാതൊരു ബന്ധവുമില്ല, അതിനാല്‍ ഇത് സര്‍ക്കാരിന്റെ നേരിട്ടുള്ള ഫണ്ട് ദുരുപയോഗമാണെന്ന് ഝായെ പിന്തുണച്ചുകൊണ്ട് മറ്റൊരു ഗോത്ര പ്രവര്‍ത്തകന്‍ വിക്രം അചലിയ പറഞ്ഞു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?