INDIA

പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച ഗണപതി വിഗ്രഹങ്ങൾക്ക് തമിഴ്നാട്ടിൽ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

വെബ് ഡെസ്ക്

പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച ഗണപതി വിഗ്രഹങ്ങളുടെ വില്പന തമിഴ്നാട്ടിൽ വിലക്കി മദ്രാസ് ഹൈക്കോടതി. നേരത്തെ പ്ലാസ്റ്റർ ഓഫ് പാരിസിലുള്ള വിഗ്രഹങ്ങൾ വിൽക്കാമെന്ന് മദ്രാസ് കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ്‌ റദ്ദ് ചെയ്തുകൊണ്ടാണ് ഞായറാഴ്ചത്തെ പ്രത്യേക സിറ്റിങ്ങിൽ കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഗണേശചതുർഥി ആഘോഷങ്ങൾ മുൻനിർത്തിയാണ് വിധി.

പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിക്കുന്ന വിഗ്രഹങ്ങളുടെ വില്പന തടയാൻ സാധിക്കില്ല പകരം അവ ജലാശയങ്ങളിൽ ഒഴുക്കുന്നത് തടയാവുന്നതാണെന്ന് ജസ്റ്റിസ് ജി ആർ സ്വാമിനാഥന്റെ മധുരൈ ബെഞ്ച് ശനിയാഴ്ച പറഞ്ഞിരുന്നു. അതേസമയം അത്തരം വിഗ്രഹങ്ങൾ വാങ്ങുന്ന എല്ലാവരുടെയും വിശദാംശങ്ങൾ അടങ്ങിയ ഒരു രജിസ്റ്റർ സൂക്ഷിക്കണമെന്നും അധികാരികൾ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് ജസ്റ്റിസുമാരായ എസ് എസ് സുന്ദർ, ഭാരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ചെയ്തത്.

പ്ലാസ്റ്റർ ഓഫ് പാരിസിലും പ്ലാസ്റ്റിക്കിലുമുള്ള ഗണപതി വിഗ്രഹങ്ങളുടെ നിർമാണം, വില്പന, ജലാശയങ്ങളിൽ മുക്കുന്ന പ്രവൃത്തി എന്നിവ തടയാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവും മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡിവിഷൻ ബെഞ്ച് മുൻപ് പുറപ്പെടുവിച്ച വിധിയും അടിസ്ഥാനമാക്കിയാണ് പുതിയ നിർദേശം. സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിയമങ്ങളുടെ അഭാവത്തിൽ പോലും ഈ മാർഗനിർദ്ദേശങ്ങൾ തമിഴ്നാട്ടിൽ ബാധകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആരാധിക്കുന്ന ഓരോ ഗണപതി വിഗ്രഹവും വെള്ളത്തിൽ ഒഴുക്കേണ്ടതിനാൽ സിംഗിൾ ജഡ്ജിയുടെ ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. പരമ്പരാഗതമായി കളിമണ്ണ് ഉപയോഗിച്ചാണ് വിഗ്രഹങ്ങൾ നിർമ്മിക്കുന്നതെന്നും പ്ലാസ്റ്റർ ഓഫ് പാരീസിന്റെ ഉപയോഗം സംബന്ധിച്ച് മാത്രമാണ് നിരോധനമെന്നും ബെഞ്ച് വ്യക്തമാക്കി. ഒരുദിവസം മാത്രം ബാക്കിനിൽക്കെ വിഗ്രഹ നിർമാണ കലാകാരന്മാർക്ക് വലിയ നഷ്ടമുണ്ടാകാൻ പോകുന്നില്ലെന്നും ബെഞ്ച് പറഞ്ഞു.

അതേസമയം, കരകൗശല തൊഴിലാളിക്ക് താൻ നിർമിച്ച വസ്തുക്കൾ വിൽക്കാൻ അർഹതയുണ്ടെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (ജി) പ്രകാരം ആ അവകാശം ഉറപ്പുനൽകുന്നുണ്ടെന്നുമായിരുന്നു സിംഗിൾ ജഡ്ജിന്റെ അഭിപ്രായം. വിൽപന തടയുന്നത് മൗലികാവകാശ ലംഘനമാകുമെന്നും ബെഞ്ച് നിരീക്ഷിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും