INDIA

'ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശം'; ശോഭ കരന്തലജെയ്‌ക്കെതിരെ തമിഴ്നാട്ടില്‍ കേസ്

വെബ് ഡെസ്ക്

തമിഴര്‍ക്കെതിരെയുള്ള വിദ്വേഷ പരാമര്‍ശത്തില്‍ കേന്ദ്ര സഹ മന്ത്രി ശോഭാ കരന്തലജെയ്‌ക്കെതിരെ തമിഴ്നാട്ടില്‍ കേസ്. ഭാഷയുടെ പേരില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശം എന്ന വകുപ്പില്‍ മധുര സിറ്റി പോലീസാണ് കേന്ദ്ര മന്ത്രിയ്ക്ക് എതിരെ കേസെടുത്തത്. തമിഴ്‌നാടില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്ന ആളുകള്‍ തമിഴ്‌നാട്ടില്‍ നിന്നും പരിശീലനം നേടി കര്‍ണാടകയില്‍ ബോംബ് സ്‌ഫോടനം നടത്തുകയാണെന്ന വിവാദ പരാമര്‍ശമാണ് ശോഭ കരന്തലജെയ്ക്ക് വിനയായത്.

കടച്ചനെന്തല്‍ സ്വദേശിയായ സി ത്യാഗരാജന്റെ പരാതിയിലാണ് സിറ്റി പോലീസ് കേസെടുത്തത്. 153, 153എ, 505 (1)(ബി), 505 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. തമിഴര്‍ക്കെതിരെ കരന്തലാജെയുടെ പരാമര്‍ശം ഒരു ടെലിവിഷന്‍ വാര്‍ത്താ ബുള്ളറ്റിനില്‍ കണ്ടെന്ന് ത്യാഗരാജന്‍ പരാതിയില്‍ പറയുന്നു. ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ അടിസ്ഥാനരഹിതമായി തമിഴ്‌നാട്ടില്‍ നിന്നും പരിശീലനം ലഭിച്ചവരാണ് കര്‍ണാടകയില്‍ ബോംബ് സ്‌ഫോടനം നടത്തിയതെന്ന് മന്ത്രി പറഞ്ഞെന്നും പരാതിയില്‍ ഉന്നയിക്കുന്നു. തമിഴരെ തീവ്രവാദികളായി ചിത്രീകരിച്ച് തമിഴര്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പരാതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസഭയം ശോഭയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ ഡിഎംകെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

മലയാളികളെയും തമിഴരെയും അധിക്ഷേപിച്ച് വിദ്വേഷ പരാമർശം നടത്തിയ സംഭവം വിവാദമായതിന് പിന്നാലെ ശോഭ കരന്തലജെ തമിഴ്‌നാടിനോട് മാപ്പു പറഞ്ഞിരുന്നു. തമിഴ്‌നാട്ടുകാരെ മൊത്തത്തിൽ ഉദ്ദേശിച്ചല്ല താൻ പറഞ്ഞതെന്നും തന്റെ പരാമർശം പിൻവലിക്കുന്നുവെന്നും ശോഭ പറഞ്ഞു. മലയാളികൾ കർണാടക പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നും തമിഴ്‌നാട്ടിൽ നിന്നുള്ളവർ കർണാടകയിൽ ബോംബ് സ്‌ഫോടനം നടത്തുന്നുവെന്നുമായിരുന്നു ശോഭ കരന്തലജെയുടെ പരാമർശം.

ഇതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത് വന്നു പ്രതിഷേധം അറിയിക്കുകയും ശോഭയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനോട് നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലവിൽ ഉഡുപ്പി ചിക്ക മംഗളൂരുവിൽ നിന്നുള്ള എംപിയായ കരന്തലജെ ഇത്തവണ ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയാണ്. നിലവിൽ കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി കൂടിയാണ് ശോഭ.

സ്റ്റാലിന്റെ പ്രതിഷേധത്തിനു പിന്നാലെയാണ് തമിഴ്‌നാടിനോട് മാത്രം മാപ്പുപറഞ്ഞ് ശോഭ രംഗത്ത് എത്തിയത്. രാമേശ്വരം കഫെയിൽ ഉണ്ടായ ബോംബ് സ്‌ഫോടനവും ദക്ഷിണ കന്നഡ ജില്ലയിലെ കടബ സർക്കാർ സ്‌കൂളിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനികൾക്കുനേരെ അടുത്തിടെ ഉണ്ടായ ആക്രമണവും ചുണ്ടിക്കാട്ടിയായിരുന്നു ശോഭ വിദ്വേഷ പരാമർശം നടത്തിയത്.

ബോംബ് സ്‌ഫോടനത്തിന് പിന്നിൽ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണെന്നായിരുന്നു ശോഭയുടെ പരാമർശം. ഇതിന് പിന്നാലെ താൻ അധിക്ഷേപിക്കാനായി നടത്തിയ പരാമർശമായിരുന്നില്ല ഇതെന്നും ആളുകൾക്ക് മുകളിൽ നിഴൽ വീഴ്ത്താനായിരുന്നില്ല, യഥാർത്ഥ പ്രശ്‌നത്തിലേക്ക് വെളിച്ചം വീഴ്ത്താനായിരുന്നു താൻ ശ്രമിച്ചതെന്നും ശോഭ പറഞ്ഞു. തന്റെ പരാമർശങ്ങൾ ചിലരെ വേദനിപ്പിച്ചതായി ഞാൻ കാണുന്നു - അതിന് ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ പരാമർശങ്ങൾ കൃഷ്ണഗിരി വനത്തിൽ പരിശീലനം നേടിയവരെ ഉദ്ദേശിച്ചു മാത്രമായിരുന്നെന്നും ശോഭ പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും