INDIA

എൻസിപിയിൽ പടലപ്പിണക്കം പുതിയ വഴിത്തിരിവിൽ; മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച് അജിത് പവാർ

വെബ് ഡെസ്ക്

എൻസിപി തലമുറ മാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കിടെ അകത്തളത്തിലെ അതൃപ്തി പരസ്യമാകുന്നു. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് അജിത് പവാർ രംഗത്തെത്തി. പാർട്ടി അധ്യക്ഷൻ ശരദ് പവാറിന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈയിലെ ഷൺമുഖാനന്ദ ഹാളിൽ എൻസിപിയുടെ സ്ഥാപക ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഞാൻ വർഷങ്ങളായി പാർട്ടിയിൽ പല പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പദവി ഞാൻ ആവശ്യപ്പെട്ടതല്ല. ഒരു കത്തിൽ ഒപ്പിട്ട പാർട്ടി എം‌എൽ‌എമാരുടെ നിർബന്ധത്തെ തുടർന്നാണ് ഞാൻ ആ സ്ഥാനം തിരഞ്ഞെടുത്തത്. എന്നാൽ, ഇപ്പോൾ പ്രതിപക്ഷ നേതാവ് സ്ഥാനം ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു. സംഘടനയിൽ ഒരു സ്ഥാനത്ത് പ്രവർത്തിക്കാൻ ആ​ഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ പവാർ പാർട്ടി ഏത് സ്ഥാനം നൽകിയാലും അത് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയിൽ തനിക്ക് എന്ത് ചെയ്യാനാകുമെന്ന് കാണിച്ച് തരാമെന്നും അദ്ദേഹം പറഞ്ഞു.

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, നിരവധി എൻസിപി എംഎൽഎമാരുടെ വിജയത്തിന് പിന്നിൽ താൻ നിർണായക പങ്കുവഹിച്ചുവെന്നും കാലതാമസമില്ലാതെ തീരുമാനങ്ങൾ കൈക്കൊണ്ടെന്നും വിവരിച്ചതിന് പിന്നാലെയാണ് അജിത്തിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. “ഞാൻ മന്ത്രാലയത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. അതെ അല്ലെങ്കിൽ ഇല്ല എന്ന് പറഞ്ഞ് ഞാൻ ഒരു കാര്യം അവസാനിപ്പിക്കുന്നു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഞാൻ അതുതന്നെയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ശക്തനായ ദേശീയ നേതാവായിരുന്നിട്ടും സംസ്ഥാനത്ത് ഒറ്റയ്ക്ക് അധികാരത്തിലെത്താൻ എൻസിപിക്ക് കഴിഞ്ഞില്ലെന്ന് പവാർ നേരത്തെ പറഞ്ഞിരുന്നു. പാർട്ടിയുടെ പ്രശ്നങ്ങളെ അതിജീവിക്കണമെന്നും പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മാസം മുമ്പാണ് ശരദ് പവാർ പാർട്ടി അധ്യക്ഷസ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച രം​ഗത്തെത്തിയത്. എൻസിപി അധ്യക്ഷപദം ഒഴിയാനുളള്ള ശരദ് പവാറിന്റെ തീരുമാനം നിർണായക രാഷ്ട്രീയ നീക്കങ്ങൾ ലക്ഷ്യമിട്ടായിരുന്നു. അദ്ദേഹത്തിന്റെ അനന്തരവൻ അജിത് പവാർ ബിജെപിയിൽ ചേരുമെന്നുളള റിപ്പോർട്ടുകളുടെ പശ്ചാത്തലവും ബാരാമതി എംപിയായ മകൾ സുപ്രിയ സുലെയെ തന്റെ പിൻഗാമിയായി പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനുളള നീക്കവും ലക്ഷ്യമിട്ടായിരുന്നു ശരദ് പവാറിന്റെ രാജി പ്രഖ്യാപനം. എന്നാൽ, പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ശക്തമായ പ്രതിഷേധത്തിനും ആവശ്യത്തിനും പിന്നാലെ രാജി പ്രഖ്യാപനം പിൻവലിക്കേണ്ടി വന്നു. ഒരു മാസത്തിന് ശേഷം പാർട്ടിയുടെ 25-ാം വാർഷികത്തിൽ, രാജ്യസഭാ എംപി പ്രഫുൽ പട്ടേലിനെയും അദ്ദേഹ​ത്തിന്റെ മകളും ലോക്‌സഭാ എംപിയുമായ സുപ്രിയ സുലെയെ പാർട്ടിയുടെ ദേശീയ വർക്കിങ് പ്രസിഡന്റുമാരായി ശരദ് പവാർ പ്രഖ്യാപിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും