INDIA

വിവാഹമോചിതയായ മുസ്ലീം സ്ത്രീയുടെ ജീവനാംശാവകാശ നിയമങ്ങൾ പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി; അമിക്കസ് ക്യൂറിയെ നിയമിച്ചു

വെബ് ഡെസ്ക്

ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലായ ഷാ ബാനോ കേസ് പുനഃപരിശോധിക്കാൻ സുപ്രീംകോടതി. തെലങ്കാന സ്വദേശി മുഹമ്മദ് അബ്ദുൾ സമദ് നൽകിയ അപ്പീൽ ഹർജിയിൽ, ക്രിമിനൽ നടപടിച്ചട്ടത്തിൻ്റെ (CrPC) സെക്ഷൻ 125 പ്രകാരം വിവാഹമോചിതരായ മുസ്ലീം സ്ത്രീകളുടെ ജീവനാംശ അവകാശങ്ങൾ സംബന്ധിച്ച ചോദ്യമാണ് ഒരിക്കൽ കൂടി സുപ്രീംകോടതി പരിഗണിക്കുന്നത്.

2024 ഫെബ്രുവരി 19-ന് കൂടുതൽ വാദം കേൾക്കാൻ നിശ്ചയിച്ചിരിക്കുന്ന ഈ കേസ് മുസ്ലീം വ്യക്തിനിയമങ്ങളിലും ലിംഗസമത്വത്തെയും കുറിച്ചുള്ള ചർച്ചകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. ഭർത്താവിൽനിന്ന് ജീവനാംശം ക്ലെയിം ചെയ്യാൻ വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ഷാ ബാനോ കേസിലെ വിധിപ്രകാരം അർഹതയുണ്ടോ അതോ 1986-ലെ മുസ്ലീം സ്ത്രീ (വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) നിയമമാണോ നിലനിൽക്കുക എന്നാണ് കോടതി പരിശോധിക്കുന്നത്. വിഷയത്തിൽ വീക്ഷണം അറിയിക്കാൻ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചിട്ടുണ്ട്.

ഷാ ബാനോ കേസിലെ സുപ്രീംകോടതി വിധിയുടെ അന്തസത്തയെ റദ്ദാക്കിക്കൊണ്ട് രാജീവ് ഗാന്ധി സർക്കാർ പാസാക്കിയ 1986ലെ മുസ്ലീം സ്ത്രീ (വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) നിയമം, സിആർപിസിയുടെ 125-ാം വകുപ്പിന്റെ വ്യവസ്ഥകളെ മറികടക്കുന്നതാണെന്നാണ് സമദ് വാദിക്കുന്നത്

ഫെബ്രുവരി ഒൻപതിനായിരുന്നു ജസ്റ്റിസുമാരായ ബി വി നാഗരത്ന അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് മുതിർന്ന അഭിഭാഷകനായ ഗൗരവ് അഗർവാളിനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. മുസ്ലീം വ്യക്തിനിയമങ്ങളിലും ലിംഗസമത്വത്തെയും കുറിച്ചുള്ള ചർച്ചകളിലും ദൂരവ്യാപകമായ മാറ്റങ്ങൾക്ക് വഴിവയ്ക്കാവുന്ന കേസിൽ ഫെബ്രുവരി 19-ന് കൂടുതൽ വാദം നടക്കും. തൻ്റെ മുൻ ഭാര്യക്ക് പ്രതിമാസം 20,000 രൂപ ജീവനാംശം നൽകണമെന്ന തെലങ്കാനയിലെ കുടുംബ കോടതിയുടെ ഉത്തരവിനെതിരെ മുഹമ്മദ് അബ്ദുൾ സമദ് നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.

ഷാ ബാനോ

അബ്ദുൽ സമദ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജീവനാംശം നൽകേണ്ട തുക 10,000 ആക്കി കുറയ്ക്കുക മാത്രമാണ് ചെയ്തത്. ഇതിനെതിരെയാണ് സമദ് നിലവിൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഷാ ബാനോ കേസിലെ സുപ്രീംകോടതി വിധിയുടെ അന്തസത്തയെ റദ്ദാക്കിക്കൊണ്ട് രാജീവ് ഗാന്ധി സർക്കാർ പാസാക്കിയ 1986ലെ മുസ്ലീം സ്ത്രീ (വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) നിയമം, സിആർപിസിയുടെ 125-ാം വകുപ്പിന്റെ വ്യവസ്ഥകളെ മറികടക്കുന്നതാണെന്നാണ് സമദ് വാദിക്കുന്നത്. ജീവിതസന്ധാരണത്തിന് മാർഗമില്ലാതെ ഭാര്യ, രക്ഷിതാവ്, പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവർക്ക് ഭർത്താവിൽനിന്ന് സാമ്പത്തിക ആശ്രയത്വം ഉറപ്പാക്കുന്നതാണ് സി ആർ പി സി യുടെ 125-ാം വകുപ്പ്.

വിവാഹമോചിതയായ സ്ത്രീക്ക് ഇദ്ദ കാലയളവിന് ശേഷവും (പുനർവിവാഹം വരെ) ജീവനാംശത്തിന് അർഹയാണെന്ന ഉത്തരവായിരുന്നു 1985ലെ ഷാ ബാനോ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ചത്. മുസ്ലീം മതനിയമപ്രകാരം, ഭർത്താവിൻ്റെ മരണശേഷമോ വിവാഹമോചനം കഴിഞ്ഞോ മറ്റൊരാളെ വിവാഹം ചെയ്യുന്നതിന് മുൻപ് ആചരിക്കേണ്ട കാലയളവിനെയാണ് ഇദ്ദ കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരഗതിയിൽ മൂന്ന് മാസമാണ് ഇദ്ദ ആചരിക്കുക.

എന്നാൽ ഷാ ബാനോ വിധി, മുസ്ലീം യാഥാസ്ഥിതിക സമൂഹത്തിന്റെ എതിർപ്പിന് വിധേയമായതോടെയാണ് 1986ൽ മുസ്ലീം സ്ത്രീകൾക്കായി പുതിയ നിയമം രാജീവ് ഗാന്ധി സർക്കാർ കൊണ്ടുവന്നത്. അതനുസരിച്ച്‌ വിവാഹമുക്തയായ മുസ്‌ലിം സ്ത്രീക്ക്, ഇദ്ദാകാലത്തേക്കുള്ള ന്യായമായ ചെലവുകൾ, ഭാവി സംരക്ഷണത്തിനായി മൊത്തമായൊരു സംഖ്യ, വിവാഹ സമയത്തുള്ള കരാർ പ്രകാരം ബാക്കി കിട്ടുവാനുള്ള മഹർ, വിവാഹ സമയത്തോ അതിനു ശേഷമോ ലഭിച്ച വസ്തുവകകൾ എന്നിവ ഇദ്ദാ കാലത്തിനുള്ളിൽ ഭർത്താവ് നൽകിയാൽ മതി. ഷാ ബാനോ കേസും തുടർന്നുണ്ടായ നിയമനിർമാണങ്ങളും അന്നത്തെ കാലത്ത് വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിവച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും