INDIA

ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനുവഴങ്ങി മമത, നാല് ആവശ്യങ്ങള്‍ അംഗീകരിച്ചു; സമരം അവസാനിപ്പിച്ചേക്കും

വെബ് ഡെസ്ക്

കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗക്കൊലയ്ക്ക് ഇരയായ സംഭവത്തില്‍ നീതി തേടി പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചേയ്ക്കും. ഇന്നലെ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല നിലപാടുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതോടെയാണ് 38 ദിവസം നീണ്ട സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നത്. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ചിരുന്ന അഞ്ച് ആവശ്യങ്ങളില്‍ നാലും മുഖ്യമന്ത്രി മമത ബാനര്‍ജി അംഗീകരിച്ചു.

സമരം അവസാനിപ്പിക്കുന്നതില്‍ തീരുമാനം സുപ്രീം കോടതിയുടെ നിലപാടിന് ശേഷം

പിന്നാലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കൂട്ട നടപടിക്ക് മുതിര്‍ന്നിരിക്കുകയാണ് സര്‍ക്കാര്‍. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ വിനീത് ഗോയലിനെ മാറ്റി. മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറെയും ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേയും മാറ്റി. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ നടപ്പില്‍ വരുത്തുകയും ബംഗാള്‍ ബലാത്സംഗ കൊലക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ വിഷയം കൂടി പരിഗണിച്ച ശേഷമേ സമരം അവസാനിപ്പിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് സമരക്കാരുടെ നിലപാട്. സുപ്രീം കോടതി സ്വമേധയ എടുത്ത കേസാണ് പരിഗണിക്കുന്നത്.

ആറ് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് പിന്നാലെ സമരക്കാരെ പ്രതിഷേധ വേദിയിലെത്തി അംഭിസംബോധന ചെയ്തായിരുന്നു മമത മടങ്ങിയത്. പിന്നാലെയാണ് കൂട്ട നടപടി. ജൂനിയര്‍ ഡോക്ടര്‍മാര്‍ ഒരു മാസമായി സമരം തുടരുന്ന സാഹചര്യം ഉണ്ടാക്കിയ ഡോക്ടര്‍മാരുടെ ക്ഷാമം ബംഗാളിലെ ആരോഗ്യമേഖലയെ ഒന്നാകെ തകിടംമറിച്ചിരിക്കുകയാണ്. ഇതാണ് പിടിവാശി ഉപേക്ഷിച്ച് അനുനയനീക്കങ്ങള്‍ക്ക് മമത തയാറാക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിനാണ് ഡോക്ടർമാരുടെ സമരം ആരംഭിച്ചത്. കൊല്‍ക്കത്ത പോലീസ് കമ്മിഷണർ വിനീത് ഗോയല്‍, ഹെല്‍ത്ത് സെക്രട്ടറി എൻ എസ് നിഗം, ഡയറക്ടർ ഓഫ് ഹെല്‍ത്ത് സർവീസസ്, ഡയറക്ടർ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഒരുക്കണമെന്നും ഡോക്ടർമാരുടെ ആവശ്യങ്ങളില്‍ പറയുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും