INDIA

'സനാതന ധർമത്തോട് ബഹുമാനം'; ഉദയനിധി അഭിപ്രായം തിരുത്തണമെന്ന് മമത ബാനർജി

വെബ് ഡെസ്ക്

സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന തള്ളി തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ഉദയനിധിയുടെ പ്രസ്താവന നിർഭാഗ്യകരമാണെന്ന് മമത അഭിപ്രായപ്പെട്ടു. 'ഇന്ത്യ' സഖ്യത്തിനുള്ളിലും ഡിഎംകെയ്ക്കും ഉദയനിധി സ്റ്റാലിനുമെതിരെ എതിർപ്പുയരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് മമതയുടെ പ്രസ്താവന.

'' ഉദയനിധിയുടെ പ്രസ്താവന തീർത്തും നിർഭാഗ്യകരമാണ്. ഇതൊരിക്കലും പ്രതിപക്ഷസഖ്യത്തിന്റെ അഭിപ്രായമല്ല. ഋഗ്വേദവും അഥർവവേദവും സനാതന ധർമ്മത്തിൽ നിന്നുത്ഭവിച്ചതാണ്. അതിനാൽ സനാതന ധർമ്മത്തെ ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്'' - മമത പറഞ്ഞു. പ്രസ്താവനയെ ടിഎംസി ശക്തമായി അപലപിക്കുന്നുവെന്ന് വ്യക്തമാക്കിയ മമത, അഭിപ്രായം തിരുത്തി പറയാൻ ഉദയനിധി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

''നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ സംസ്കാരം, അതാണ് രാജ്യത്തിന്റെ പ്രത്യേകത. അതിനാൽ എല്ലാ മതത്തെയും ബഹുമാനിക്കണം. എല്ലാ മതങ്ങളിൽ വിശ്വസിക്കുന്നവർക്കും ഓരോ വികാരങ്ങളുണ്ട്. ഒരു വിഭാഗം ജനങ്ങളെ വേദനിപ്പിക്കുന്ന ഇത്തരം കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം '' - മമത ബാനർജി നിലപാട് വ്യക്തമാക്കി. നിരവധി ആചാര്യന്മാർക്ക് ബംഗാൾ സർക്കാർ പെൻഷൻ നൽകുന്നുണ്ടെന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.

'ഇന്ത്യ' സഖ്യം ഹിന്ദുമതത്തെ അപമാനിച്ചെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയതിന് പിന്നാലെയാണ് മമത ബാനർജി നിലപാട് വ്യക്തമാക്കിയത്. എല്ലാ മതങ്ങളെയും 'ഇന്ത്യ' സഖ്യം ബഹുമാനിക്കുന്നെന്നും രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോൺഗ്രസ് വ്യക്തമാക്കി. 'ഇന്ത്യ' സഖ്യത്തിലെ അംഗങ്ങൾ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആവശ്യപ്പെട്ടിരുന്നു. ഹിന്ദു സമൂഹത്തോടും രാജ്യത്തോടും പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടത്.

ഉദയനിധിയുടെ പ്രസ്താവന വിവാദമായപ്പോൾ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ സഖ്യത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഹിന്ദുക്കൾക്ക് എതിരാണ് 'ഇന്ത്യ' സഖ്യത്തിന്റെ നിലപാടെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. 'ഇന്ത്യ' സഖ്യത്തിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണനനയത്തിന്റേയും പ്രതിഫലനമാണ് ഉദയനിധിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും