2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരുമായും കക്ഷിച്ചേരാനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് മാത്രമാണ് സഖ്യമെന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും തൃണമൂലിന് വോട്ട് ചെയ്യുമെന്നും കൂടി മമത പറയുന്നു. സാഗർദിഗി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്- സിപിഎം സഖ്യത്തോടുള്ള പരാജയവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തോൽവിയുമാണ് മമതയുടെ പ്രഖ്യാപനങ്ങൾക്ക് പിന്നില്‍.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങൾ ബിജെപിക്കൊപ്പം നിന്നത് കോൺഗ്രസിനും സിപിഎമ്മിനുമെല്ലാം ഒരുപോലെ തിരിച്ചടിയായെങ്കിലും വലിയ പ്രഹരമേറ്റത് തൃണമൂൽ കോൺഗ്രസിനായിരുന്നു. ദേശീയ തലത്തിൽ വലിയ വിലപേശൽ ശക്തിയാകാൻ തയ്യാറെടുക്കുന്ന തൃണമൂലിനെ, തോൽവി വൻ തോതിലാണ് പിന്നോട്ടടിച്ചിരിക്കുന്നത്. ത്രിപുരയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന തൃണമൂലിന് അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല എന്ന് മാത്രമല്ല, ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന മേഘാലയയില്‍ അഞ്ച് എംഎല്‍എമാരെ കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു മമതയ്ക്ക്. ബംഗാളി ജനസംഖ്യ കണക്കിലെടുത്തായിരുന്നു പാര്‍ട്ടി, ത്രിപുരയിൽ സമയം ചെലവഴിച്ചതെങ്കിലും ഫലമുണ്ടായില്ല. ഗോവയില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടി ഇവിടെയും ആവര്‍ത്തിച്ചു.
രാജ്യമൊട്ടാകെ ബിജെപിക്കെതിരെയുള്ള പ്രബല ശക്തിയായി ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന പാര്‍ട്ടിയുടെ പ്രതീക്ഷയ്ക്ക് അടുത്തിടെയായി മങ്ങലേൽക്കുന്നതിന്റെ ബാക്കിയാണ് പരാജയം. സാഗര്‍ദിഗി സീറ്റില്‍ കൂടി പരാജയപ്പെട്ടതോടെ തൃണമൂലിന്റെ പ്രഭ അവസാനിക്കുകയാണോ എന്ന ചോദ്യങ്ങളും പലയിടങ്ങളിൽ നിന്നും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് മമതയുടെ പ്രഖ്യാപനമുണ്ടാകുന്നത്.
പാർട്ടിയെ വലയ്ക്കുന്നത് അഴിമതി ആരോപണങ്ങളില്‍പ്പെട്ട് കഴിയുന്ന നേതാക്കളാണ്. ഇത് തൃണമൂലിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക പല നേതാക്കളും പ്രകടിപ്പിക്കുന്നുണ്ട്.
പശ്ചിമ ബംഗാളിലും ഇതര സംസ്ഥാനങ്ങളിലും പാര്‍ട്ടി വളരേണ്ടതിന്റെ ആവശ്യകത നേരത്തെ തന്നെ പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ വീണ്ടും അധികാരത്തിലെത്തിയതു മുതല്‍ ഈ മുന്നേറ്റത്തിനായി പാര്‍ട്ടി നിരന്തരം ശ്രമിക്കുന്നുമുണ്ട്. പാർട്ടിയുടെ ജനറല്‍ സെക്രട്ടറിയായി അഭിഷേക് ബാനർജി ചുമതലയേറ്റ ശേഷം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ നോട്ട (NOTA)യുടെ എണ്ണത്തേക്കാള്‍ കുറഞ്ഞ ശതമാനം വോട്ടുകളാണ് പാര്‍ട്ടിക്ക് ത്രിപുരയ്ക്ക് ലഭിച്ചത്. അതേസമയം, കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിലെ പൂജ്യം സീറ്റുകളിൽ നിന്ന് മേഘാലയയില്‍ 5 സീറ്റും 13.7 ശതമാനം വോട്ടും നേടാനായത് തൃണമൂൽ ഒരു നേട്ടമായാണ് കാണുന്നത്.
മേഘാലയയിലെ പാര്‍ട്ടിയുടെ വളര്‍ച്ച ചൂണ്ടിക്കാട്ടിയ തൃണമൂലിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശ് മജൂംദാർ, സുവേന്ദു അധികാരിക്ക് ഒരു ദേശീയ പാര്‍ട്ടിക്ക് വേണ്ട മാനദണ്ഡം അറിയില്ലെന്ന് പരിഹസിച്ചു
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തോല്‍വിയോടെ തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടി പദവി അര്‍ഹിക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പ്രതികരണം. തൃണമൂല്‍ ഏറ്റവും വലിയ അഴിമതി പാര്‍ട്ടിയാണെന്നും ബിജെപി ആരോപിച്ചു. ഈ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മുഴങ്ങി കേട്ടിരുന്നു.
എന്നാൽ മേഘാലയയിലെ പാര്‍ട്ടിയുടെ വളര്‍ച്ച ചൂണ്ടിക്കാട്ടിയ തൃണമൂലിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശ് മജൂംദാർ, സുവേന്ദു അധികാരിക്ക് ഒരു ദേശീയ പാര്‍ട്ടിക്ക് വേണ്ട മാനദണ്ഡം അറിയില്ലെന്ന് പരിഹസിച്ചു. ബിഎസ്പിയും സമാജ്‍വാദി പാര്‍ട്ടിയും സിപിഐയുമൊക്കെ ദേശീയ പാർട്ടി പദവിയിൽ തുടരുന്നത് സർക്കാരുകൾ രൂപീകരിച്ചിട്ടല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതികരണം ബംഗാളിനപ്പുറം പാര്‍ട്ടി വളരുന്നതിന്റെ സൂചനയാണെന്ന് കൂടി അദ്ദേഹം പറഞ്ഞു.
അഴിമതി കേസുകളില്‍ ജനം വിചാരണ ചെയ്യാനൊരുങ്ങുന്ന തൃണമൂലിന് മറ്റു സംസ്ഥാനങ്ങളില്‍ വോട്ട് ചോദിക്കാനെന്ത് അവകാശമാണുള്ളതെന്ന് ബിജെപി വ്യക്താവ് സമിക് ഭട്ടാചാര്യ ചോദിച്ചു.
അപ്പോഴും പാർട്ടിയെ വലയ്ക്കുന്നത് അഴിമതി ആരോപണങ്ങളില്‍പ്പെട്ട് കഴിയുന്ന നേതാക്കളാണ്. ഇത് തൃണമൂലിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക പല നേതാക്കളും പ്രകടിപ്പിക്കുന്നുണ്ട്. പലവിധ അഴിമതി കുംഭകോണങ്ങളില്‍ പെട്ട് നിയമ നടപടി നേരിടുന്നവരും പാര്‍ട്ടിക്കുള്ളിലുണ്ട്.
അഴിമതി കേസുകളില്‍ ജനം വിചാരണ ചെയ്യാനൊരുങ്ങുന്ന തൃണമൂലിന് മറ്റു സംസ്ഥാനങ്ങളില്‍ വോട്ട് ചോദിക്കാനെന്ത് അവകാശമാണുള്ളതെന്ന് ബിജെപി വ്യക്താവ് സമിക് ഭട്ടാചാര്യ ചോദിക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ പാര്‍ട്ടിയെ ബംഗാളിലും ജനങ്ങള്‍ തഴയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.