INDIA

ഡൽഹി യൂണിവേഴ്‌സിറ്റി എൽഎൽബി സിലബസിൽ മനുസ്മൃതി; പ്രതിഷേധവുമായി അധ്യാപകസംഘടനകൾ

വെബ് ഡെസ്ക്

ഡൽഹി യൂണിവേഴ്‌സിറ്റിയുടെ എൽഎൽബി കോഴ്‌സിൽ മനുസ്മൃതി പഠിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ. എൽഎൽബി കോഴ്‌സിലെ ആദ്യ സെമസ്റ്ററിൽ യൂണിറ്റ് 5 അനലിറ്റിക്കൽ പോസിറ്റിവിസം എന്ന ഭാഗത്തിലാണ് അധികവായനയ്ക്കായി ജിഎൻ ഝായുടെ 'മനുസ്മൃതി വിത്ത് ദ മനുഭാഷ്യ ഓഫ് മേധാതിഥി' എന്ന പുസ്തകം ഉൾപ്പെടുത്തിയിരിക്കുന്നത്.

യൂണിവേഴ്‌സിറ്റിയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്. പുതുക്കിയ സിലബസ് ഡോക്യുമെന്റ് ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന അക്കാദമിക് സെഷനിൽ നടപ്പിലാക്കുന്നതിനായി വെള്ളിയാഴ്ച ഡൽഹി യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് കൗൺസിലിന് മുമ്പാകെ അവതരിപ്പിക്കും.

അതേസമയം നിയമപഠനത്തിൽ ഇന്ത്യൻ കാഴ്ചപ്പാടുകൾ പഠനത്തിൽ അവതരിപ്പിക്കുന്നതിനാണ് മനുസ്മൃതി സിലബസിലേക്ക് ശിപാർശ ചെയ്തതെന്നും സിലബസിലേക്ക് നിർദ്ദേശിച്ചിരിക്കുന്നത് അനലറ്റിക്കൽ ആയുള്ളതാണെന്നും വിദ്യാർഥികൾക്ക് കൂടുതൽ കാഴ്ചപ്പാട് നൽകാൻ ഇത് സഹായിക്കുമെന്നും ഡൽഹി യൂണിവേഴ്‌സിറ്റി നിയമവിഭാഗത്തിലെ ഡീൻ പ്രൊഫസർ അഞ്ജു വാലി ടിക്കു ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

എന്നാൽ ഇതിൽ പ്രതിഷേധിച്ച് സോഷ്യൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് ഡല്‍ഹി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ യോഗേഷ് സിങ്ങിന് കത്തെഴുതി. മനുസ്മൃതി സിലബസിൽ ഉൾപ്പെടുത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സംഘടന അയച്ച കത്തിൽ പറയുന്നു.

''രാജ്യത്ത്, ജനസംഖ്യയുടെ 85 ശതമാനം പാർശ്വവൽക്കരിക്കപ്പെട്ടവരിൽ പെട്ടവരാണ്, ജനസംഖ്യയുടെ 50 ശതമാനം സ്ത്രീകളാണ്. അവരുടെ പുരോഗതി ഒരു പുരോഗമന വിദ്യാഭ്യാസ സമ്പ്രദായത്തെയും അധ്യാപനത്തെയും ആശ്രയിച്ചിരിക്കുന്നു, മനുസ്മൃതി, പല വിഭാഗങ്ങളെയും സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും തുല്യാവകാശങ്ങളെയും എതിർക്കുന്നതാണ്. മനുസ്മൃതിയുടെ ഏതെങ്കിലും വിഭാഗമോ ഭാഗമോ അവതരിപ്പിക്കുന്നത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കും എതിരാണ്' എന്നും കത്തിൽ പറയുന്നുണ്ട്.

ജൂലൈ 1 മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനല്‍ നിയമസംഹിത കോഴ്‌സിന്റെ ഭാഗമാക്കുന്നതിന്റെ പ്രക്രിയയിലാണ് നിലവിൽ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് ലോ ഇന്ത്യൻ ശിക്ഷാ നിയമം, 1860, ക്രിമിനൽ പ്രൊസീജ്യർ കോഡ് (CrPC), ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയെക്കുറിച്ചുള്ള കോഴ്സുകൾക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയുടെ കോഴ്‌സുകൾ ആരംഭിക്കുന്നത്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ