INDIA

വിവാഹമോചിതയല്ലാത്ത മുസ്ലിം സ്ത്രീ മറ്റൊരു പുരുഷനോടൊപ്പം താമസിക്കുന്നത് 'ഹറാം'; അലഹബാദ് ഹൈക്കോടതി

വെബ് ഡെസ്ക്

വിവാഹിതയായ മുസ്ലിം സ്ത്രീ മറ്റൊരു പുരുഷനോടൊപ്പം താമസിക്കുന്നത് ഹറാമാണെന്ന് അലഹബാദ് ഹൈക്കോടതി. ഇങ്ങനെ വിവാഹം കഴിഞ്ഞ മുസ്ലിം സ്ത്രീ മറ്റൊരു പുരുഷനുമായി താമസിക്കുന്നത് ശരീഅത്ത് നിയമപ്രകാരം 'സീന' അഥവാ 'വ്യഭിചാരം' ആയി കണക്കാക്കപ്പെടുമെന്നും ഹൈക്കോടതി ഉത്തരവിൽ പരാമർശിക്കുന്നു. ലിവ്-ഇൻ ബന്ധത്തിലുള്ള ഹിന്ദു പുരുഷനും മുസ്ലീം സ്ത്രീയും ഇരുവരുടെയും ബന്ധുക്കളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. യുവതി സമർപ്പിച്ച ഹർജി കോടതി തള്ളുകയും ചെയ്തു. ഹർജിക്കാരി നിലവിൽ വിവാഹിതയാണെന്നും മുൻ ഭർത്താവിൽ നിന്നും വിവാഹമോചനം നേടാത്ത സാഹചര്യത്തിൽ മറ്റൊരു പുരുഷനുമായുള്ള ലിവ്-ഇൻ ബന്ധം മുസ്ലീം ശരീഅത്ത് നിയമപ്രകാരം ഹറാമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിധി. ജസ്റ്റിസ് രേണു അഗർവാൾ അധ്യക്ഷയായ ബെഞ്ചിന്റേതാണ് വിധി.

ഹർജിക്കാരി മതം മാറാൻ അപേക്ഷയൊന്നും നൽകിയിട്ടില്ലാത്തതിനാൽ ലിവ്-ഇൻ ബന്ധത്തിലുള്ള മുസ്ലീം സ്ത്രീയുടെ വിവാഹം സംബന്ധിച്ചുള്ള കാര്യങ്ങളെല്ലാം നിലവിൽ മുസ്ലീം നിയമപ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാതെ മറ്റൊരു പുരുഷനോടൊപ്പം താമസിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള ദ്വിഭാര്യത്വ കുറ്റത്തിൽ ഉള്‍പ്പെടുത്തപ്പെടാമെന്നും ജസ്റ്റിസ് രേണു അഗർവാൾ പറഞ്ഞു. ഇത്തരം നിയമവിരുദ്ധ ബന്ധങ്ങൾക്ക് കോടതി സംരക്ഷണം നൽകുന്നില്ലെന്നും രേണു അഗർവാൾ ചൂണ്ടികാട്ടി.

പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും ജീവന് ഭീഷണിയുള്ളതിനാൽ സംരക്ഷണം ആവശ്യപ്പെട്ടാണ് യുവതിയും ലിവ്-ഇൻ പങ്കാളിയും കോടതിയിൽ ഹർജി നൽകിയത്. യുവതിയുടെ ക്രിമിനൽ നടപടിയെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും കോടതിക്ക് കഴിയില്ലെന്ന് ജസ്റ്റിസ് രേണു അഗർവാൾ വ്യക്തമാക്കി.

തൻ്റെ ഭർത്താവ് നേരത്തെ തന്നെ പുനർവിവാഹം കഴിച്ചിട്ടുണ്ടെന്നും രണ്ടാം ഭാര്യയ്‌ക്കൊപ്പമാണ് നിലവിൽ താസിക്കുന്നതെന്നും യുവതി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്. ഇതേതുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയതായും എന്നാൽ പിതാവിൻ്റെ മോശം പെരുമാറ്റം കാരണമാണ് ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ജീവിക്കാൻ തീരുമാനിക്കുന്നതെന്നും ഹർജിക്കാരി വ്യക്തമാക്കിയിരുന്നു.

വിവിധ വിധിന്യായങ്ങൾ പരാമർശിച്ച ശേഷമാണ്, വിവാഹിതയായ മുസ്ലീം സ്ത്രീയുടെ ലിവ്-ഇൻ ബന്ധം മുസ്ലീം നിയമത്തെ ലംഘിക്കുന്നുവെന്ന നിഗമനത്തിലേക്ക് കോടതി എത്തിച്ചേരുന്നത്. മുസ്ലീം നിയമമനുസരിച്ച്, വിവാഹിതയായ സ്ത്രീക്ക് വിവാഹജീവിതത്തിൽ നിന്ന് പുറത്തുപോകാൻ കഴിയില്ല, അതിനാൽ മുസ്ലീം സ്ത്രീയുടെ ഈ പ്രവൃത്തിയെ ‘സീന’, ‘ഹറാം’ എന്നിങ്ങനെ നിർവചിക്കുന്നുവെന്നും കോടതി പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും