സുപ്രീംകോടതി 
INDIA

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ കുട്ടികളുടെയും വയോധികരുടെയും ജീവിതത്തെ ബാധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

വെബ് ഡെസ്ക്

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ സംബന്ധിച്ച് പതഞ്ജലിയുമായി ബന്ധപ്പെട്ട വിഷയം ഒറ്റപ്പെട്ടതല്ലെന്ന് സുപ്രീംകോടതി. മരുന്നുകളുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രികാന്‍ കര്‍ശന നിയമങ്ങള്‍ ആവശ്യമാണ്. കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാരുമാണ് ഇത്തരം പരസ്യങ്ങളില്‍ കൂടുതല്‍ ആകൃഷ്ടരാകുന്നത്, ഉത്പന്നങ്ങള്‍ അവരുടെ ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പതഞ്ജലിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടിക്കിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

പതഞ്ജലി പരസ്യം സംബന്ധിച്ചാണ് കേസെങ്കിലും വിഷയം ഒരു ഒറ്റപ്പെട്ട സംഭവമായിട്ടല്ല കോടതി കണക്കാക്കുന്നത്. പൊതുതാല്‍പ്പര്യം കണക്കിലെടുത്ത്, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ തങ്ങളുടെ ഉത്പനങ്ങള്‍ വിപണിയിലെത്തിക്കുന്ന ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി), മരുന്ന് കമ്പനികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും ആശങ്കയുണ്ടെന്നായിരുന്നു ജസ്റ്റിസ് ഹിമ കോഹ്ലി, അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

കോടതിയുടെ ഇടപെടല്‍ ഒരു പ്രത്യേക ഏജന്‍സിക്കോ സ്ഥാപനങ്ങള്‍ക്കൊ എതിരല്ല. തീര്‍ത്തും പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ്. ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും താല്‍പ്പര്യമാണ്. ജനങ്ങള്‍ ഏത് വഴിയെല്ലാം തെറ്റിദ്ധരിക്കപ്പെടുന്നു എന്ന് അവര്‍ തിരിച്ചറിയണം. ഇത് നിയമവാഴ്ചയുടെ ഒരു ഭാഗമാണ്. കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

തെറ്റിദ്ധാരണാജനകമായ പരസ്യങ്ങളുടെ പേരില്‍ വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്ക് എതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം, ഉപഭോക്തൃകാര്യ മന്ത്രാലയം എന്നിവ പരാമര്‍ശിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം. ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് നിയമം 1954, ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് ആക്ട് 1940 , ഉപഭോക്തൃ സംരക്ഷണ നിയമം എന്നിവ പ്രകാരം എന്ത് നടപടിയാണ് മന്ത്രാലയങ്ങള്‍ സ്വീകരിച്ചത് എന്നായിരുന്നു കോടതിയുടെ ചോദ്യം.

അതേസമയം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മാപ്പുപറഞ്ഞ് വിവിധ പത്രങ്ങളില്‍ നല്‍കിയ പരസ്യം ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശനമായിരുന്നു സുപ്രീം കോടതി ഉന്നയിച്ചത്. മാപ്പപേക്ഷ നല്‍കുമ്പോള്‍ അത് മൈക്രോസ്‌കോപിലൂടെ കാണുമെന്ന് കരുതരുതെന്നും സുപ്രീം കോടതി ബാബാ രാം ദേവിനോടും പതഞ്ജലി ആയുര്‍വേദ്, മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയോടും പറഞ്ഞു. ചെറിയ കോളത്തിലായിരുന്നു മാപ്പപേക്ഷ പ്രസിദ്ധീകരിച്ചത്. ഇതിനെയാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്‌സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് വിമര്‍ശിച്ചത്.

ബാബാ രാംദേവിന്റെ പതഞ്ജലി പത്രങ്ങള്‍ മുഖേനെ നടത്തിയ മാപ്പുപറച്ചിലില്‍ വിമര്‍ശനവുമായി സുപ്രീം കോടതി. പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിന്റെ അതേവലുപ്പത്തില്‍ തന്നെയാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്ന് കോടതി ചോദിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ കോടതി നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു പതഞ്ജലി വിവിധ പത്രങ്ങളിലൂടെ മാപ്പ് പറഞ്ഞത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും