INDIA

ഏക സിവില്‍ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഇടംപിടിച്ച് വിവാദ വിഷയങ്ങള്‍

വെബ് ഡെസ്ക്

രാജ്യത്തിൻറെ 78-ാം സ്വാതന്ത്ര്യദിനത്തിൽ ഏകസിവിൽ കോഡ് നടപ്പാക്കാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകവ്യക്തിഗത നിയമം രാജ്യത്തിന് ആവശ്യമാണെന്നായിരുന്നു ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഒപ്പം 'ഒരു രാജ്യം ഒരൊറ്റ തിരഞ്ഞെടുപ്പ്' നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വ്യക്തിനിയമങ്ങൾ ചർച്ച ചെയ്യണമെന്ന് മോദി പറഞ്ഞു. വിവേചനപരമായ സാമുദായിക നിയമങ്ങൾ നിർത്തലാക്കി മതേതര സിവിൽ കോഡ് നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഒരുരാജ്യം ഒരൊറ്റ തിരഞ്ഞെടുപ്പിനെ പിന്തുണച്ച അദ്ദേഹം, രാഷ്ട്രം അതിനായി ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു. അടിക്കടിയുള്ള തിരഞ്ഞെടുപ്പിൽ രാജ്യത്തെ സ്തംഭനാവസ്ഥയിൽ എത്തിക്കുന്നുവെന്നും പദ്ധതികളും സംരംഭങ്ങളും ഫലം കാണുന്നില്ലെന്നും പ്രധാനമന്ത്രി ചെങ്കോട്ടയിലെ പ്രസംഗത്തിൽ പറഞ്ഞു.

ബിജെപി സർക്കാരിന്റെ അജണ്ടയിലുള്ള ഏറെ വിവാദപരമായ രണ്ട് നയങ്ങളാണ് ഏക വ്യക്തി നിയമവും ഒരുരാജ്യം ഒരൊറ്റ തിരഞ്ഞെടുപ്പും. ഇതിനെതിരെ പ്രതിപക്ഷ കക്ഷികളിൽനിന്നും സാമുദായിക വിഭാഗങ്ങളിൽനിന്നും പലപ്പോഴായി കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. രാജ്യത്തിൻറെ ബഹുസ്വരതയെ അമർച്ച ചെയ്യുന്നതാണ് ഏകവ്യക്തി നിയമമെന്നായിരുന്നു പ്രധാന ആക്ഷേപം.

വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങി 6000 പേർ പ്രത്യേക അതിഥികളായി എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതോടെ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച മോദി അടുത്തിടെ രാജ്യത്തുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ ഇരകൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടായിരുന്നു പ്രസംഗം ആരംഭിച്ചത്.

ഇന്ത്യയുടെ വളര്‍ച്ചയെ ലോകം ഇന്ന് ഉറ്റുനോക്കുന്നു. സര്‍വ്വമേഖലകളിലും രാജ്യം വികസനത്തിന്റെ പാതയിലാണ്. പത്ത് കോടിയിലധികം വനിതകള്‍ സ്വയം പര്യാപ്തരാണ്. രണ്ട് കോടി വീടുകളിലേക്ക് വൈദ്യുതി എത്തിച്ചു. ബഹിരാകാശ രംഗത്ത് രാജ്യം നേടിയത് വലിയ മുന്നേറ്റമാണ്. ബഹിരാകാശ രംഗത്ത് കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ കടന്നുവരും. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ ഇടപെടല്‍ ഉണ്ടായി. ഭരണസംവിധാനം ഇനിയും കൂടുതല്‍ ശക്തമാകണം 2047ഓടെ വികസിത ഭാരതമെന്ന് ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും