INDIA

'ദ്വാരകയില്‍ പൂജനടത്തിയതിന് കോണ്‍ഗ്രസിന്റെ ഷെഹ്‌സാദ എന്നെ പരിഹസിക്കുന്നു'; രാഹുലിന് മറുപടിയുമായി മോദി

വെബ് ഡെസ്ക്

കടലിനടിയിലെ താന്‍ നടത്തിയ ദ്വാരകാ പൂജയെ പരിഹസിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിശുദ്ധ സ്ഥലത്ത് താൻ നടത്തിയ പൂജയെ കോൺഗ്രസ് ഷെഹസാദ പരിഹസിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്നായിരുന്നു മോദിയുടെ വിമർശം.

കടലിനടിയില്‍ ശ്രീകൃഷ്ണ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി പൂജ നടത്തിയതിനെയായിരുന്നു രാഹുൽ വിമർശിച്ചത്. നാണ്യപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയുമടക്കമുള്ള ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി കടലിനടിയില്‍ പോയി പൂജ നടത്തുകയാണെന്നും അവിടെ ഒരു ക്ഷേത്രംപോലും ഇല്ലെന്നിരിക്കെ ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള അടവാണ് മോദി കാട്ടുന്നതെന്നുമാണ് രാഹുല്‍ പരിഹസിച്ചത്.

"ശ്രീകൃഷ്ണൻ ഇവിടെനിന്നാണ് ഗുജറാത്തിലേക്ക് പോയത്. ഞാൻ ജനിച്ചത് അവിടെയാണ്. ഇപ്പോൾ ഞാൻ ഉത്തർപ്രദേശിലാണ്. കാശി എന്നെ അവരുടെ എംപിയാക്കി. ദ്വാരകയിൽ തികഞ്ഞ ഭക്തിയോടെയാണ് ഞാൻ എന്നെ അർപ്പിച്ചത്. എന്നാൽ കോൺഗ്രസിന്റെ ഷെഹ്‌സാദ പറയുന്നത് അവിടെ പ്രാർത്ഥനകൾ അർപ്പിക്കാൻ ഒന്നുമില്ലെന്നാണ്. തന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് അദ്ദേഹം അങ്ങനെ പറയുന്നത്. ആയിരം വർഷം പഴക്കമുള്ള ഞങ്ങളുടെ ആചാരങ്ങളെയും വിശ്വാസത്തെയുമാണ് അദ്ദേഹം അപമാനിച്ചത്. ബിഹാറിലെ യദുവംശികളെന്ന് സ്വയം വിളിക്കുന്നവരോടാണ് എനിക്ക് ചോദിക്കാനുള്ളത്. നിങ്ങൾ ഒരു യഥാർത്ഥ യദുവംശിയാണെങ്കിൽ നിങ്ങളെങ്ങനെയാണ് ഇത്തരം അപമാനങ്ങൾ പുറത്തുവരുന്ന ഒരു പാർട്ടിയിൽ നിൽക്കുന്നത്," അംറോഹയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.

ഫെബ്രുവരി ആദ്യമാണ് ഗുജറാത്ത് തീരത്തുനിന്ന് അകലെ അറബിക്കടലിന്റെ അടിത്തട്ടില്‍ പുരാതന നഗരമായ ദ്വാരകയുടെ അവശിഷ്ടങ്ങളെന്ന് വിശ്വസിക്കുന്ന സ്ഥലത്ത് പ്രധാനമന്ത്രി പൂജ നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിൽ നടത്തിയ റാലിയിലാണ് രാഹുൽ പ്രധാനമന്ത്രിയെ പരിഹസിച്ചത്.

പ്രധാനമന്ത്രിക്ക് നൽകുന്ന മാധ്യമ കവറേജിൽ രാജ്യത്തെ സുപ്രധാന വിഷയങ്ങൾ അവഗണിക്കപ്പെടുന്നുവെന്നും രാഹുൽ പറഞ്ഞു.

"കർഷകരുടെ പ്രശ്നങ്ങളും പണപ്പെരുപ്പവും തൊഴിലില്ലായ്മയും അഗ്‌നിവീർമാരും ഇന്ന് രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളാണ്. പക്ഷേ ടിവി ചാനലുകളിൽ, ഈ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ച നിങ്ങൾ ഒരിക്കലും കാണില്ല. പകരം, ടിവി ചാനലുകൾ 24 മണിക്കൂറും മോദിജിയെ കാണിക്കുന്നു. ചില സമയങ്ങളിൽ അദ്ദേഹം പൂജ നടത്താൻ കടലിനടിയിൽ പോകും. ടിവി ക്യാമറ അദ്ദേഹത്തോടൊപ്പം പോകും. ​​തുടർന്ന് അദ്ദേഹം ജലവിമാനത്തിൽ പറക്കുന്നു. പിന്നെ അദ്ദേഹം ചൈന അതിർത്തിയിൽ പോകും. ​​മാധ്യമങ്ങൾ അദ്ദേഹത്തെ പിന്തുടരും. എന്നിട്ട് പാകിസ്താനെക്കുറിച്ച് സംസാരിക്കും. അപ്പോൾ കോവിഡ് മഹാമാരി. അദ്ദേഹം കൈകൊട്ടുകയും പാത്രങ്ങൾ കൊട്ടുകയും ചെയ്യും. അദ്ദേഹം എല്ലാവരെയും നൃത്തം ചെയ്യിക്കും,"-രാഹുല്‍ പരിഹസിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും