INDIA

പൂനെ പോർഷെ അപകടം; മദ്യപിച്ച മകന്റെ രക്തം മാറ്റി തന്റേത് നല്‍കി, പതിനേഴുകാരന്റെ അമ്മ അറസ്റ്റിൽ

വെബ് ഡെസ്ക്

പൂനെയില്‍ രണ്ടു സോഫ്റ്റ്‌വെയർ എന്‍ജീനിയര്‍മാരുടെ മരണത്തിന് കാരണമായ പോര്‍ഷെ അപകടത്തില്‍ വണ്ടിയോടിച്ച കൗമാരക്കാരന്റെ അമ്മ അറസ്റ്റിൽ. അപകടം നടക്കുമ്പോൾ മകൻ മദ്യപിച്ചിരുന്നില്ലെന്ന് തെളിയിക്കാൻ രക്തസാമ്പിൾ മാറ്റിയതിനെ തുടർന്നാണ് അമ്മയെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ രക്തസാമ്പിളിനു പകരം അമ്മയുടെ രക്ത സാമ്പിളുകൾ പരിശോധനക്കായി നൽകുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു.

മെയ് 19 നാണ് പുലർച്ചെ 2.15 ഓടെ പൂനെയിലെ കല്യാണി നഗറിൽ പതിനേഴുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് രണ്ട് ടെക്കികൾ കൊല്ലപ്പെട്ടത്. അമിതവേഗതയിലെത്തിയ പോര്‍ഷെ മധ്യപ്രദേശില്‍നിന്നുള്ള ഐടി പ്രൊഫഷണലുകളായ അനീഷ് അവാധ്യ, അശ്വിനി കോഷ്ത എന്നിവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പൂനെയിലെ ശതകോടീശ്വരമായ ബില്‍ഡര്‍ വിശാല്‍ അഗര്‍വാളിന്റെ മകനാണ് മദ്യപിച്ച് അമിതവേഗതയില്‍ പോര്‍ഷെ ഓടിച്ച് അപകടമുണ്ടാക്കിയത്. 200 കിലോമീറ്റർ വേഗത്തിലായിരുന്നു കൗമാരക്കാരൻ വാഹനമോടിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് അന്വേഷണത്തിൽ രക്ത സാമ്പിളുകൾ മാറ്റിയതുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ കണ്ടെത്തിയത്.

അപകടദിവസം മദ്യപിച്ചിരുന്നോ എന്നറിയാനായി നടത്തിയ പതിനേഴുകാരന്റെ രക്തപരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. എന്നാൽ അപകടത്തിനു മണിക്കൂറുകൾക്ക് മുമ്പ് 12-ാം ക്ലാസ് പരീക്ഷാഫലം വന്നത് പതിനേഴുകാരൻ പബ്ബിൽ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പിന്നാലെ രക്തസാമ്പിളില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തുകയും രണ്ട് ഡോക്ടർമാർ അറസ്റ്റിലാകുകയും ചെയ്തു.

അപകടം സംഭവിച്ച് ഏകദേശം എട്ട് മണിക്കൂറിന് ശേഷമായിരുന്നു പതിനേഴുകാരന്റെ രക്തസാമ്പിള്‍ ശേഖരിച്ചത്. പിന്നീടിത് മറ്റൊരു സാമ്പിളുമായി വെച്ചുമാറുകയായിരുന്നു. സർക്കാരിന്റെ കീഴിലുള്ള സാസൂണ്‍ ജെനറല്‍ ആശുപത്രിയിലായിരുന്നു സംഭവം. വെച്ച് മാറിയ രക്ത സാംപിളും പതിനേഴുകാരന്റെ പിതാവിന്റെ സാമ്പിളും എടുത്ത് ഡിഎൻഎ പരിശോധന നടത്തിയതോടെയാണ് കൃതിമത്വം നടന്നതായി പോലീസ് കണ്ടെത്തിയത്. സാമ്പിളുകള്‍ മാറ്റുന്നതിനായി പ്രതികള്‍ കൈക്കൂലി വാങ്ങിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് റിമാന്‍ഡ് ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോർട്ടില്‍ പോലീസ് വ്യക്തമാക്കി.

ഡിഎന്‍എ പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതെന്ന് അമിതേഷ് കുമാർ പറഞ്ഞു. രഹസ്യമായെടുത്ത സാമ്പിള്‍ ഉള്‍പ്പെടെയുള്ളവയുടെ റിപ്പോർട്ടാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

മകന് ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്ന് അറിഞ്ഞിട്ടും വിശാല്‍ കാര്‍ വിട്ടുനല്‍കുകയും മകന്റെ ജീവന്‍ അപകടത്തിലാക്കുകയും മകന്‍ മദ്യം കഴിക്കുമെന്ന് അറിഞ്ഞിട്ടും പാര്‍ട്ടിക്ക് പോകാന്‍ അനുവദിക്കുകയും ചെയ്തുവെന്ന് സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. കൗമാരക്കാരന്റെ പിതാവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെന്ന് കുടുംബത്തിലെ ഡ്രൈവര്‍ ആരോപിച്ചതിനെ തുടര്‍ന്ന് കേസില്‍ മുത്തച്ഛനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും