INDIA

ഭൂമി ഇടപാട്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

വെബ് ഡെസ്ക്

മൈസൂർ അർബൻ ഡെവലപ്മെന്റ് അതോറിറ്റി(മുഡ)യുടെ ഭൂമി വിതരണത്തിലെ ക്രമക്കേട് ആരോപണത്തില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ തവർ ചന്ദ് ഗെലോട്ട്. അഴിമതിയാരോപണം ഉന്നയിച്ച വിവരാവകാശ പ്രവർത്തകൻ ടി ജെ എബ്രഹാമുമായി ഗവർണർ രാജ്‍ഭവനില്‍ വൈകീട്ട് മൂന്നിനു കൂടിക്കാഴ്ച നടത്തും.

അതേസമയം, അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച സിദ്ധരാമയ്യ, ഗവർണറുടെ അനുമതിക്കെതിരെ കോടതിയെ സമീപിച്ചേക്കും.

അഴിമതി ആരോപണത്തില്‍ കഴിഞ്ഞ ജൂലൈ 26ന് ഗവർണർ സിദ്ധരാമയ്യയില്‍നിന്ന് വിശദീകരണം തേടിയിരുന്നു. ചീഫ് സെക്രട്ടറിയില്‍നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തു.

മുഡയുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കു പകരമായി ഭൂമി നൽകിയതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഡ കമ്മിഷണർക്ക് എബ്രഹാം ഓഗസ്റ്റില്‍ മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു.

പാർവതിയുടെ പേരിൽ മൈസൂരു ഔട്ടർ റിങ് റോഡിലുള്ള കേസരയിൽ സ്ഥിതിചെയ്യുന്ന ഭൂമി ഈ പദ്ധതി പ്രകാരം ലേഔട്ട് വികസിപ്പിക്കാൻ മൈസൂരു നഗരവികസന അതോറിറ്റിക്കു നൽകിയിരുന്നു. പകരം നൽകിയ ഭൂമി അവർ അർഹിക്കുന്നതിനേക്കാൾ അധികം മൂല്യമുള്ളതാണെന്നും ഭൂമി കൈമാറ്റത്തിൽ ക്രമക്കേടുണ്ടെന്നുമാണ് ആരോപണം. ഭൂമി സംബന്ധിച്ച എല്ലാ കണക്കുകളും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സിദ്ധരാമയ്യ മറച്ചുവെച്ചെന്നും ആരോപണമുണ്ട്.

പാർവതി നൽകിയ ഭൂമിയിൽ ദേവന്നൂർ ലേ ഔട്ട് വികസിപ്പിച്ച മൈസൂരു നഗര വികസന അതോറിറ്റി, ഭൂമിയുടെ മൂല്യം താരതമ്യേന കൂടുതലുള്ള വിജയ നഗറിൽ അവർക്കു 38,284 ചതുരശ്ര അടി പകരം നൽകി. ഇതുവഴി മൈസൂരു നഗരവികസന അതോറിറ്റിക്കും കർണാടക സർക്കാരിനും നാലായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് ആരോപണം.

അന്‍വര്‍ ഇനിയെന്ത് പറയും, നിലമ്പൂരില്‍ ഇന്ന് പൊതുയോഗം; പ്രതിരോധം ശക്തമാക്കി സിപിഎം

ലോക ഹൃദയാരോഗ്യ ദിനം: ഹൃദയാരോഗ്യത്തിനായി വിദഗ്ധര്‍ നിര്‍ദേശിക്കുന്ന 10 ജീവിതശൈലീ മാറ്റങ്ങള്‍

കലിയടങ്ങാതെ ഇസ്രയേൽ; വ്യോമാക്രമണം തുടരുന്നു, തകര്‍ന്നടിഞ്ഞ് ലെബനന്‍

തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം; ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്ന്

ഉപമുഖ്യമന്ത്രിയായി ഉദയനിധിയെത്തുന്നു; സത്യപ്രതിജ്ഞ നാളെ വൈകിട്ട്