INDIA

ലക്ഷദ്വീപിലെ ഉപതിരഞ്ഞെടുപ്പ് തടയണം; മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിയും ശിക്ഷയും കേരള ഹൈക്കോടതി മരവിപ്പിച്ചിരുന്നു.

വെബ് ഡെസ്ക്

ലക്ഷദ്വീപ് ലോക്‌സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ എംപി മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെബ്രുവരി 27 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഉപതെരഞ്ഞെടുപ്പ് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ലക്ഷദ്വീപില്‍ നിന്നും എന്‍സിപി പ്രതിനിധിയായാണ് മുഹമ്മദ് ഫൈസല്‍ എം പി സ്ഥാനത്തെത്തിയത്.

മുന്‍ കേന്ദ്രമന്ത്രി പി എം സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ്, അയോഗ്യനാക്കപ്പെട്ട ലോക്‌സഭാംഗം മുഹമ്മദ് ഫൈസല്‍ അടക്കമുള്ളവര്‍ക്ക് കവരത്തി സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമായിരുന്നു ശിക്ഷ.  പ്രതികൾക്കെതിരെ ഐപിസി 307-ാം വകുപ്പ് ചുമത്തിയ നടപടി അംഗീകരിച്ചാണ് ലക്ഷദ്വീപ് ജില്ലാ കോടതി ശിക്ഷ വിധിച്ചിരുന്നത്. ഇതോടെ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഉടന്‍ അയോഗ്യനാകുമെന്ന സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി പ്രഖ്യാപിക്കുകയും ചെയ്തു.

മണ്ഡലത്തില്‍ ഏതെങ്കിലും തരത്തില്‍ ഒഴിവുണ്ടായാല്‍ ആറ് മാസത്തിനകമാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാല്‍ ഫൈസലിനെ അയോഗ്യനാക്കിയപ്പോള്‍ അസാധാരണ വേഗത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത്. അടുത്തമാസം 27ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു പ്രഖ്യാപനം. ഹൈക്കോടതിയിലെ അപ്പീലില്‍ വാദം പൂര്‍ത്തിയാകാതിരിക്കെ തിരക്ക് പിടിച്ച് ഇത്തരം നടപടി സ്വീകരിച്ചതിന്റെ നിയമപ്രശ്‌നമാണ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുന്നത്.

ഇതിനിടെ, വധശ്രമക്കേസില്‍ കേരള ഹൈക്കോടതി മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിയും ശിക്ഷയും മരവിപ്പിച്ചതിന് പിന്നാലെ ഫൈസലും കൂട്ടരും ജയില്‍ മോചിതരായി.

എന്‍സിപി ദേശീയ സെക്രട്ടറി ശരത് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്‍സിപി ദേശീയ സെക്രട്ടറിമാരിലൊരാളായ ഫൈസല്‍ 2004 മുതല്‍ ലക്ഷദ്വീപിലെ എം പിയാണ്. കോണ്‍ഗ്രസ് കുത്തകയായിരുന്ന ദ്വീപില്‍ എന്‍സിപി സാന്നിധ്യമുറപ്പിച്ചത് ഫൈസലിലൂടെയായിരുന്നു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍