INDIA

കൊല്‍ക്കത്ത ഒറ്റപ്പെട്ട സംഭവമല്ല; ആറ് വര്‍ഷത്തിനിടെ 1,551 ബലാത്സംഗ കൊലപാതകങ്ങള്‍, ശിക്ഷ വിധിച്ചത് മൂന്നിലൊന്ന് കേസുകളില്‍ മാത്രം

വെബ് ഡെസ്ക്

കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ആഗോള തലത്തല്‍ ഇന്ത്യയുടെ പ്രതിശ്ചായയ്ക്ക് വലിയ കോട്ടം സൃഷ്ടിച്ചുകഴിഞ്ഞു. 2012 ല്‍ രാജ്യ തലസ്ഥാനത്ത് യുവതി ഓടുന്ന ബസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം നിയമ സംവിധാനത്തില്‍ ഉള്‍പ്പെടെ പരിഷ്‌കരണം നടത്തുന്നതിലേക്കുള്‍പ്പെടെ എത്തിക്കുന്ന പ്രതിഷേധങ്ങള്‍ക്കും വഴിതുറന്നിരുന്നു. എന്നാല്‍ ഇന്ത്യ എന്ന രാജ്യത്ത് സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണ് എന്ന ചോദ്യം ഉയര്‍ത്തുന്ന കണക്കുകളാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ രേഖകള്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.

2018 കണക്കനുസരിച്ച് ഓരോ 16 മിനിറ്റിലും ശരാശരി ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് രാജ്യത്തെ ബലാത്സംഗ കൊലപാതകങ്ങളുടെ എണ്ണവും. എന്‍സിആര്‍ബി കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരാഴ്ചയില്‍ അഞ്ച് ബലാത്സംഗ കൊലപാതകം എന്ന തോതില്‍ കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നു എന്നാണ് ചൂണ്ടിക്കാട്ടുന്നത്. 2017 മുതല്‍ 2022 വരെയുള്ള കണക്കുകളിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. 2023, 24 വര്‍ഷങ്ങളിലെ കണക്കുകള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടില്ലെന്നിരിക്കേ കുറ്റകൃത്യങ്ങളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കുമെന്ന് തന്നെ വിലയിരുത്താം.

എന്‍സിആര്‍ബി കണക്കില്‍ പറയുന്ന അഞ്ച്് വര്‍ഷത്തില്‍ 2018 ല്‍ ആണ് ഏറ്റവും കൂടുതല്‍ ബലാത്സംഗ കൊലപാതകങ്ങള്‍ നടന്നിട്ടുള്ളത്. 219 കേസുകളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 2017 -223, 2019 - 283, 2021 - 284, 2022 - 248 എന്നിങ്ങനെയാണ് ഈ കണക്കുകള്‍. സംസ്ഥാനങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ അരങ്ങേറിയിട്ടുള്ളത്. 280 കേസുകളാണ് യു പിയില്‍ ഉണ്ടായത്. മധ്യപ്രദേശ് 207, അസം - 205, മഹാരാഷ്ട്ര 155 കര്‍ണാടക - 79 എന്നിങ്ങനെയാണ് തുടര്‍ ചര്‍ച്ചകള്‍. കണക്കുകള്‍ ഇങ്ങനെയെങ്കില്‍ രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 258 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് വിലയിരുത്താമെന്നാണ് എന്‍ജിഒ ഹ്യൂമന്‍ റൈറ്റ് ഇനീഷ്യേറ്റീവ് ചൂണ്ടിക്കാട്ടുന്നത്. അതായത് രാജ്യത്ത് ആഴ്ചയില്‍ അഞ്ച് എന്ന നിലയില്‍ ബലാത്സംഗ കൊലപാതകങ്ങള്‍ അരങ്ങേറുന്നു എന്ന് വിലയിരുത്തേണ്ടി വരും.

2012ലെ ഡല്‍ഹിയിലെ നിര്‍ഭയക്കേസിനു പിന്നാലെയാണ് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നിയമപരിഷ്‌കരണം ഉള്‍പ്പെടെ നടത്തിയിരുന്നു. ഇതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കോടതിക്ക് മുന്നിലെത്തുന്ന ഇത്തരം കേസുകളുടെ എണ്ണവും വര്‍ധിച്ചു എന്നാണ് എന്‍സിആര്‍ബി വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ കാലയളവിലെ ബലാത്സംഗ കൊലക്കേസുകളില്‍ 308 കേസുകളിലാണ് വിചാരണ പൂര്‍ത്തിയായത്. 200 കേസുകളില്‍ കുറ്റം തെളിയിക്കപ്പെട്ടു. 28 ശതമാനം കേസുകളില്‍ പ്രതികളെ വെറുതെ വിടുകയോ കുറ്റവിമുക്തരാക്കുകയോ ചെയ്തു. ഏറ്റവും കുറച്ച് പേരില്‍ കുറ്റം തെളിയിക്കപ്പെട്ടത് 2017 ലാണ്. 2021 ല്‍ കുറ്റാരോപിതരില്‍ 75 ശതമാനവും ശിക്ഷിക്കപ്പെട്ടു. 2022 ല്‍ ഇത് 69 ശതമാനമായിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും