INDIA

ദിവസ വേതനക്കാര്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് ഉയര്‍ന്നു; മുന്‍വര്‍ഷത്തേക്കാള്‍ 11.52% വര്‍ധന

വെബ് ഡെസ്ക്

രാജ്യത്ത് ദിവസ വേതനക്കാരില്‍ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 ല്‍ രാജ്യത്ത് ആത്മഹത്യ ചെയ്ത 1,64,033 പേരില്‍ നാലിലൊന്ന് പേരും ദിവസവേതനക്കാരാണെന്ന് റിപ്പോർട്ടില്‍ പറയുന്നു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2021 ല്‍ രാജ്യത്ത് ആത്മഹത്യ ചെയ്ത 1,64,033 പേരില്‍ 42,004 പേരും ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ്. ശതമാനക്കണക്ക് പരിശോധിച്ചാല്‍ ഇത് രാജ്യത്തെ ആകെ നടക്കുന്ന ആത്മഹത്യകളുടെ 25.6 ശതമാനം വരും.

2021 ല്‍ രാജ്യത്ത് ആത്മഹത്യ ചെയ്ത 1,64,033 പേരില്‍ 42,004 പേരും ദിവസവേതനക്കാരാണ്

പ്രതിദിന വേതനക്കാരുടെ ആത്മഹത്യ 2020 ല്‍ 37,666 ആയിരുന്നു. എന്നാല്‍ 2021 ല്‍ അത് 42,004 ആയി ഉയര്‍ന്നു. 2020 നെ അപേക്ഷിച്ച് 11.52 ശതമാനത്തിന്റെ വര്‍ധനവാണ് ദിവസ വേതനക്കാരുടെ ആത്മഹത്യ നിരക്കില്‍ സംഭവിച്ചിരിക്കുന്നത്.

ആത്മഹത്യ നിരക്കില്‍ 7.17 ശതമാനത്തിന്‍റെ വർധനവാണ് 2020 നെ അപേക്ഷിച്ച് 2021 രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ദേശീയ തലത്തില്‍ ആത്മഹത്യ നിരക്കില്‍ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020-ല്‍ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട ആത്മഹത്യ കേസുകള്‍ 1,53,052 ആണെങ്കില്‍ 2021-ല്‍ അത് 1,64,033 ആയി ഉയര്‍ന്നും. ഒരു വര്‍ഷത്തിനിടെ ദേശീയ തലത്തില്‍ 7.17 ശതമാനത്തിന്‍റെ വർധനവാണ് ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

എൻ‌സി‌ആർ‌ബി കണക്കുകള്‍

വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണല്‍ / ശമ്പളക്കാര്‍, ദിവസ വേതനക്കാര്‍, ജോലിയില്‍ നിന്ന് വിരമിച്ചവര്‍, തൊഴിലില്ലാത്തവര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വീട്ടമ്മമാര്‍, കാര്‍ഷികര്‍ തുടങ്ങിയവര്‍ എന്നിങ്ങനെ തരം തിരിച്ചാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

രാജ്യത്തെ തൊഴില്‍ രഹിതർക്കിടയിലെ അത്മഹത്യ നിരക്കില്‍ മുന്‍ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞു

രാജ്യത്തെ തൊഴില്‍ രഹിതർക്കിടയിലെ അത്മഹത്യ നിരക്ക് കുറയുന്നു എന്ന ആശ്വാസകരമായ സുചനയും റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നു. 2020 നെ അപേക്ഷിച്ച് 12.38 ശതമാനത്തിന്റെ കുറവാണ് ഈ വിഭാഗത്തിനിടയിലെ അത്മഹത്യ നിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തൊഴില്‍ രഹിതരായ പുതിയ തലമുറയില്‍ ആത്മഹത്യാ ചിന്താഗതി കുറവാണെന്ന സൂചനയാണ് ഈ റിപ്പോർട്ട് നല്‍കുന്നത്.

'സ്വയം തൊഴില്‍ മേഖലയിലാണ്' പുതിയ റിപ്പോര്‍ട്ട് പ്രകാരം ആത്മഹത്യ വര്‍ധിച്ചതായി ചൂണ്ടിക്കാട്ടുന്നത്. 16.73 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. 2021-ല്‍ 20,231, 2020-ല്‍ 17,332, 2019-ല്‍ 16,098 കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍. മുന്‍ വര്‍ഷം 11.3 ശതമാനം ഉണ്ടായിരുന്ന ഈ നിരക്ക് 2021 ല്‍ 12.3 ശതമാനമായി. 2021 ലെ മൊത്തം ആത്മഹത്യകളില്‍ 14.1 ശതമാനവും 'വീട്ടമ്മ' വിഭാഗത്തിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020-ലെ 22,374 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2021-ല്‍ 3.6 ശതമാനം വര്‍ധിച്ച് 23,179 ആയി. സ്വയം ജീവനൊടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 2020 ല്‍ 12,526 ആയിരുന്നെങ്കില്‍ 2021 ല്‍ 13,089 ആയി ഉയര്‍ന്നു.

രാജ്യത്ത് കോവിഡ് വ്യാപനം അടക്കം നടന്ന 2020, 2021 വര്‍ഷങ്ങളില്‍ പ്രതിദിന വേതനക്കാരുടെ അത്മഹത്യ നിരക്കില് വലിയ രീതിയിലുള്ള വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ സംഭവിച്ച തൊഴില്‍ നഷ്ടവും അത് മൂലമുണ്ടായ സാമ്പത്തിക ബാധ്യതകളുമാണ് വലിയ ഒരു വിഭാഗത്തെ ജീവനൊടുക്കുന്നതിലേക്ക് തള്ളിവിട്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും