INDIA

വഖഫ് ബോര്‍ഡിനുള്ള അധികാരങ്ങൾ വെട്ടിക്കുറയ്ക്കും; ഭൂമി സ്വന്തമാക്കുന്നത് തടയാനുള്ള ബിൽ അടുത്തയാഴ്ച പാർലമെന്റിൽ

വെബ് ഡെസ്ക്

വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വഖഫ് സ്വത്തായി ഒരു ഭൂമി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെ ബോര്‍ഡിന്റെ അധികാരങ്ങളെ റദ്ദ് ചെയ്യാനാണ് എന്‍ഡിഎ സര്‍ക്കാര്‍ നീക്കം. വഖഫ് ആക്ടില്‍ ഏകദേശം 40 ഭേദഗതികളെങ്കിലും കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര ക്യാബിനറ്റ് യോഗം ബില്‍ അംഗീകരിച്ചിരുന്നു.

നിർദ്ദിഷ്ട ഭേദഗതികൾ പ്രകാരം, വഖഫ് ബോർഡിന് വസ്തുക്കളുടെ മേൽ അവകാശം ഉന്നയിക്കാൻ ലഭിച്ചിരുന്ന അനിയന്ത്രിത അധികാരം എടുത്തുമാറ്റുകയും, നിർബന്ധിത പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. അടുത്തയാഴ്ചയോടെ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കെയാണ് ബിൽ കൊണ്ടുവരുന്നതെന്നതും പ്രസക്തമാണ്.

രാജ്യത്തൊട്ടാകെ 9.4 ലക്ഷം ഏക്കർ വരുന്ന 8.7 ലക്ഷത്തിലധികം വസ്തുവകകൾ നിലവിൽ വഖഫിന്റെ അധികാരപരിധിയിലുണ്ട്

ഡൽഹി വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്ന 123 സ്വത്തുക്കളിൽ കേന്ദ്രസർക്കാരിന് ഭൗതിക പരിശോധന നടത്താമെന്ന് കഴിഞ്ഞ 2024 മേയിൽ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിന്റെ ഭാഗമായി ഓഗസ്റ്റിൽ കേന്ദ്ര നഗരവികസന മന്ത്രാലയം ഈ സ്വത്തുക്കൾക്കെല്ലാം നോട്ടീസും അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വഖഫ് ബോർഡ് അവകാശം ഉന്നയിക്കുന്ന എല്ലാ ഭൂമിയിലും പരിശോധന നടത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം.

നിലവിൽ, വഖഫ് സ്ഥാപനങ്ങൾക്ക് ഏത് വസ്തുവും വഖ്ഫ് സ്വത്തായി ടാഗ് ചെയ്യാൻ അധികാരമുണ്ട്. രാജ്യത്തൊട്ടാകെ 9.4 ലക്ഷം ഏക്കർ വരുന്ന 8.7 ലക്ഷത്തിലധികം വസ്തുവകകൾ നിലവിൽ വഖഫിന്റെ അധികാരപരിധിയിലുണ്ട്. ഈ വസ്തുക്കളിൽനിന്ന് ലഭിക്കുന്ന വരുമാനം മുസ്ലിം സമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കുക എന്നതാണ് വഖഫിന്റെ ഉത്തരവാദിത്തം. ഇരുപത്തിയെട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി രാജ്യത്തുടനീളം 30 വഖഫ് ബോർഡുകളുണ്ട്.

കേന്ദ്ര വഖഫ് കൗൺസിലിൻ്റെയും സംസ്ഥാന വഖഫ് ബോർഡുകളുടെയും ഘടനയിൽ മാറ്റം വരുത്താനും കരട് ഭേദഗതി നിർദേശിക്കുന്നുണ്ട്. വഖഫ് നിയമത്തിലെ 9,14 വകുപ്പുകൾ എന്നിവ ഭേദഗതി ചെയ്യാനും ബോർഡിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം ഉറപ്പാക്കാക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്തുതന്നെ ന്യൂനപക്ഷകാര്യ മന്ത്രാലയം വഖഫ് ബോർഡിൻറെ അധികാരങ്ങൾ ദുർവിനിയോഗം നടത്തുന്നുവെന്ന് അവലോകനം ചെയ്തിരുന്നു. ഒരു പ്രത്യേക സ്വത്ത് വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്നതിനുള്ള സംസ്ഥാന വഖഫ് ബോർഡുകളുടെ വ്യാപകമായ അധികാരവും വഖഫ് മാനേജർമാരുടെ നിയമനവുമായി ബന്ധപ്പെട്ടുമായിരുന്നു അത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും