INDIA

മമതയുടെ രാജിക്കായി പ്രക്ഷോഭം, പിന്നിൽ ആർഎസ്എസ് പിന്തുണയുള്ള സംഘടനയെന്ന് ആരോപണം; എന്താണ് ഛത്ര സമാജ്?

വെബ് ഡെസ്ക്

കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായതിന് പിന്നാലെ രൂപംകൊണ്ട് വിദ്യാർഥി സംഘടനയാണ് ഛത്ര സമാജ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും സംഘടന പദ്ധതിയിട്ടിട്ടുണ്ട്. എന്നാല്‍ സംഘടനയില്‍ ആർഎസ്എസ് ബന്ധമുള്ളവർ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സിപിഎമ്മും കോണ്‍ഗ്രസും പിന്തുണ പിൻവലിച്ചിട്ടുണ്ട്.

ക്രമസമാധനപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതകള്‍ മുൻനിർത്തി മുൻകരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പശ്ചിമ ബംഗാള്‍ പോലീസ് അറിയിച്ചു. പ്രതിഷേധ മാർച്ചിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. ബിജെപി നേതാക്കളുടെ ഇടപെടല്‍ തെളിയിക്കുന്ന ചില വീഡിയോ ദൃശ്യങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. പോലീസിനെ പ്രകോപിപ്പിക്കാനും ക്രമസമാധാനം തകർക്കാനുമുള്ള പദ്ധതികള്‍ നടക്കുന്നതായി അറിഞ്ഞെന്ന് അഡിഷണല്‍ ഡയറക്ടർ ജനറല്‍ (എഡിജി) മനോജ് വെർമ പറഞ്ഞു.

പ്രതിഷേധ മാർച്ചിന് അനുമതിയില്ലെന്ന് ദക്ഷിണ ബംഗാള്‍ എഡിജിപി സുപ്രതിം സർക്കാർ വ്യക്തമാക്കി. വിദ്യാർഥി സംഘടനയുടെ ഭാഗമായ ഒരാള്‍ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായി കൊല്‍ക്കത്തയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ച് കൂടിക്കാഴ്ച നടത്തിയതായും സുപ്രതിം വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ എഡിജിയുടെ വെളിപ്പെടുത്തല്‍ ഛത്ര സമാജ് നേതാവുകൂടിയായ സയാൻ ലഹിരി നിഷേധിച്ചു. പ്രതിഷേധം രാഷ്ട്രീയപരമല്ലെന്നും സയാൻ വ്യക്തമാക്കി. ഇതൊരു രാഷ്ട്രീയ പ്രതിഷേധമല്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും സയാൻ ആവശ്യപ്പെട്ടു.

പ്രതിഷേധ മാർച്ചിന്റെ പ്രധാന സംഘാടകരില്‍ ഒരാളായ അധ്യാപകൻ ശുഭാങ്കർ ഹല്‍ദാറും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടല്‍ തള്ളിയിട്ടുണ്ട്. എന്നാല്‍ താൻ ആർഎസ്എസ് അംഗമായിരുന്നെന്നും അതില്‍ അഭിമാനമുണ്ടെന്നും ശുഭാങ്കർ പറഞ്ഞു. പഠനകാലത്ത് താനും ബിജെപി പ്രവർത്തകനായിരുന്നെന്ന് ലഹിരിയും വ്യക്തമാക്കിയിട്ടുണ്ട്. ഛത്ര സമാജിനു പുറമെ സർക്കാർ ജീവനക്കാരുടെ സംഘടനയും സെക്രട്ടേറിയറ്റിലേക്ക് ഇന്ന് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

തൃണമൂലിന്റെ ആരോപണങ്ങളിലും പോലീസിന്റെ മുന്നറിയിപ്പിലും ലഹിരി പ്രതികരിച്ചിട്ടുണ്ട്. സമാധാനപരമായ മാർച്ച് നടത്താനാണ് തീരുമാനം. പോലീസുമായി സംസാരിച്ചു. ആർ ജി കർ ആശുപത്രി ആക്രമിച്ചതുപോലൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പോലീസ് നിർദേശിച്ചതായും ലഹിരി വ്യക്തമാക്കി. സംഘടനയുടെ ഭാഗമായവരോട് വീട്ടില്‍ തന്നെ തുടരാൻ പോലീസ് നിർദേശിച്ചിട്ടുണ്ടെന്നും ശുഭാങ്കർ പറഞ്ഞു.

ഛത്ര സമാജിനു പിന്നില്‍ ബിജെപിയാണെന്നാണ് തൃണമൂലിന്റെ ആരോപണം. ശുഭാങ്കറിന്റെ പേരില്‍ നാദിയ ജില്ലയിലെ നബാദ്വിപ് പോലീസ് സ്റ്റേഷനില്‍ പീഡനക്കേസ് നിലനില്‍ക്കുന്നതായി തൃണമൂല്‍ നേതാവ് അരൂപ് ചക്രബർത്തി അറിയിച്ചു. കേസ് നിഷേധിക്കാൻ ശുഭാങ്കർ തയാറായിട്ടില്ല. മമതയ്‌ക്കെതിരെ പ്രതികരിക്കുന്നവർക്ക് ഇതാണ് സ്ഥിതിയെന്ന് പറഞ്ഞായിരുന്നു ന്യായീകരണം.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം