H.FUJIMAKI
INDIA

നിജ്ജർ വധം: 'ഇന്ത്യ-കാനഡ ബന്ധം വഷളാക്കിയത് ട്രൂഡോ, കൊലപാതകം തെറ്റായ കാര്യം'; ആരോപണങ്ങള്‍ തള്ളി ഇന്ത്യൻ ഹൈക്കമ്മിഷണർ

2023 ജൂണ്‍ 18നായിരുന്നു ബ്രിട്ടീഷ് കൊളംബിയയിലെ സറെയില്‍ ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെടുന്നത്

വെബ് ഡെസ്ക്

ഖലിസ്താനി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമ. ആരോപണങ്ങളുന്നയിച്ചതിലൂടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാക്കിയെന്നും വർമ പറയുന്നു. സിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വർമയുടെ പ്രതികരണം. കാനഡയുടെ വാദങ്ങള്‍ക്കു പിന്നാലെ വർമയുള്‍പ്പെടെയുള്ള നയതന്ത്രജ്ഞരെ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു.

2023 ജൂണ്‍ 18നായിരുന്നു ബ്രിട്ടീഷ് കൊളംബിയയിലെ സറെയില്‍വെച്ച് നിജ്ജർ കൊല്ലപ്പെടുന്നത്. ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകള്‍ ഹാജരാക്കാൻ കാനഡയ്ക്കു കഴിഞ്ഞിട്ടില്ലെന്നും രാഷ്ട്രീയനേട്ടമാണ് ലക്ഷ്യമെന്നും വർമ പറഞ്ഞു.

തെളിവിനേക്കാള്‍ ഉപരിയായി ട്രൂഡോ ആശ്രയിക്കുന്നത് ഇന്റലിജൻസിനെയാണെന്നും വർമ ആരോപിച്ചു. "തെളിവുകളാണ് ആദ്യം പങ്കുവെക്കേണ്ടത്. ഇതിനുപകരമായി പാർലമെന്റിലെത്തി തെളിവില്ലെന്ന് വ്യക്തമായി പറഞ്ഞകാര്യം അവതരിപ്പിക്കുകയാണ് ട്രൂഡോ ചെയ്തത്. ആ ദിവസത്തിനുശേഷം ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം മോശമാകുന്നെന്ന് ഉറപ്പാക്കാനും അദ്ദേഹം ശ്രമിച്ചു," വർമ കൂട്ടിച്ചേർത്തു.

കാനഡയിലെ സിഖ് വിഘടനവാദികളെ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന ഗുരുതര ആരോപണമാണ് ട്രൂഡോയും കനഡേയിൻ പോലീസും ഉന്നയിച്ചത്. ലോറൻസ് ബിഷ്ണോയ് പോലുള്ള ക്രിമിനല്‍ സംഘങ്ങള്‍ക്കു കാനഡയിലെ ഇന്ത്യൻ ഉദ്യോഗസ്ഥർ വിവരങ്ങള്‍ കൈമാറുന്നതായും പോലീസ് ആരോപിക്കുന്നു. എന്നാല്‍, കാനഡയുടെ വാദങ്ങളെയെല്ലാം തള്ളുന്നതായിരുന്നു ഇന്ത്യയുടെ നിലപാടുകള്‍.

ഖലിസ്താൻ വിഘടനവാദികള്‍ക്കെതിരെ മൃദുസമീപനം സ്വീകരിക്കുന്നതില്‍ പലപ്പോഴും കാനഡയെ ഇന്ത്യ വിമർശിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്ന സംഘടനയ്ക്ക് കാനഡയിലെ സിഖ് സമൂഹത്തിനിടയില്‍ സ്വീകാര്യതയുണ്ട്. വിഘടനവാദികളെ ഒരിക്കലും ലക്ഷ്യം വെച്ചിട്ടില്ലെന്നും വർമ അഭിമുഖത്തില്‍ പറയുന്നുണ്ട്. കൊലപാതകം തെറ്റായ ഒരു കാര്യമാണെന്നാണ് വർമ നല്‍കുന്ന വിശദീകരണം.

നിജ്ജർ കൊലപാതകവുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് ട്രൂഡോ ആരോപിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യ-കാനഡ ബന്ധം മോശമായത്. വിഷയത്തില്‍ കാനഡയ്ക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് അമേരിക്കയും ന്യൂസിലൻഡും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വീകരിച്ചത്. കാനഡ ഉയർത്തിയ ആരോപണങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നും അന്വേഷണത്തിന് ഇന്ത്യ തയാറാകേണ്ടതാണെന്നും അമേരിക്ക വ്യക്തമാക്കി.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്