INDIA

നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിൽ പോകാം; അനുമതി നൽകി ഡൽഹി ഹൈക്കോടതി

വെബ് ഡെസ്ക്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകുന്നതിന് ഡൽഹി ഹൈക്കോടതിയുടെ അനുമതി. മകളെ യെമനിൽ പോയി സന്ദർശിക്കാനുള്ള അനുവാദം തേടി അമ്മ പ്രേമകുമാരി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പ്രേമകുമാരിയുടെ യാത്രയ്ക്കായുള്ള നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിർദ്ദേശവും നൽകി. മകളുടെ ജീവൻ രക്ഷിക്കാനായി ശ്രമിക്കുന്ന അമ്മ അതിനായി യെമനിലേക്ക് പോകുന്നതിന് ശ്രമിക്കുമ്പോൾ എന്തിനാണ് വിദേശ മന്ത്രാലയം അനുമതി നിഷേധിക്കുന്നതെന്നും കോടതി ചോദിച്ചു.

യമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച തമിഴ്‌നാട് സ്വദേശി സാമുവേൽ ജെറോമിന്റെയും മറ്റു രണ്ട് മലയാളികളുടെയും വിവരങ്ങൾ പ്രേമകുമാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇവരോട് വിശദമായ സത്യവാങ്മൂലം നൽകാനും കോടതി നിർദ്ദേശിച്ചിരുന്നു.

നേരത്തെ നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാനുള്ള അമ്മയുടെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. യെമനിലെ സാഹചര്യങ്ങൾ ഗുരുതരമാണെന്നും ഇന്ത്യയും യെമനും തമ്മിലുള്ള നയതന്ത്രബന്ധം സുഖകരമല്ലാത്തതിനാൽ സുരക്ഷ ഒരുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

വധശിക്ഷയ്ക്ക് എതിരായ നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയതിനെ തുടർന്നാണ് യെമൻ പ്രസിഡന്റിന് ദയാഹർജി നൽകാനായി യെമനിലേക്ക് പോകാൻ പ്രേമകുമാരി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്. പ്രേമകുമാരിക്ക് യെമനിലേക്ക് പോകാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാരിന് നേരത്തെ ഡൽഹി ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്നത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമൻ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷപ്രിയ നിലവിലുള്ളത്.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചയ്ക്ക് തയാറാണെന്നും 50 ദശലക്ഷം യെമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നൽകേണ്ടി വരുമെന്നും യെമൻ ജയിലധികൃതർ നേരത്തെ അറിയിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും