INDIA

'ഇന്ത്യ' രാഹുലിന്റെ ആശയം? നിതീഷ് കുമാറിന് ആദ്യം എതിർപ്പ്, എല്ലാവർക്കും സ്വീകാര്യമായതോടെ സമ്മതം

വെബ് ഡെസ്ക്

പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയ്ക്ക് 'ഇന്ത്യ' എന്ന് പേരിടുന്നതിനോട് ബിഹാര്‍ മുഖ്യ മന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഒരു മുന്നണിയ്ക്ക് എങ്ങനെ 'ഇന്ത്യ' എന്ന് പേരിടാനാവുമെന്നായിരുന്നു നിതീഷ് കുമാറിന്റെ ചോദ്യം.

ഭരണമുന്നണിയുടെ പേരായ എന്‍ഡിഎയോട് 'ഇന്ത്യ'യ്ക്ക് സാമ്യം തോന്നുന്നതും എതിർപ്പിന് കാരണമായി ബെംഗളുരുവിൽ നടന്ന യോഗത്തിൽ നിതീഷ് കുമാർ ഉന്നയിച്ചു. എന്നാല്‍ ഭൂരിപക്ഷം പാര്‍ട്ടികളും 'ഇന്ത്യ'യെന്ന പേരിനെ സ്വാഗതം ചെയ്തതോടെ നിതീഷ് കുമാര്‍ അയയുകയായിരുന്നു. ''നിങ്ങള്‍ക്കെല്ലാവര്‍ക്കും കുഴപ്പമില്ലെങ്കില്‍ എനിക്കും സമ്മതം,'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'ഇന്ത്യ' എന്ന പേര് ഇടതുപാർട്ടികൾക്കും ആദ്യം സ്വീകാര്യമായിരുന്നില്ല. 'സേവ് ഇന്ത്യ അലയന്‍സ്', 'വീ ഫോര്‍ ഇന്ത്യ' തുടങ്ങിയ പേരുകളാണ് അവർ നിര്‍ദേശിച്ചത്. എന്നാൽ ഇതിന് സ്വീകാര്യത ലഭിച്ചില്ല.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം 'ഇന്ത്യ' എന്ന പേരിൽ ഭരണകക്ഷിയായ ബിജെപിയെ നേരിടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് അറിയിച്ചത്. ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്നതാണ് 'I N D I A' എന്നതിന്റെ പൂർണ രൂപം.

രാഹുൽ ഗാന്ധിയാണ് 'ഇന്ത്യ' എന്ന പേര് നിർദേശിച്ചതെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നത്. പേര് സംബന്ധിച്ച് എല്ലാ പ്രതിപക്ഷ നേതാക്കളില്‍നിന്നും നിര്‍ദേശങ്ങള്‍ തേടിയിരുന്നു. ഇന്ത്യ മെയിന്‍ ഫ്രണ്ട്, ഇന്ത്യ മെയിന്‍ അലയന്‍സ് എന്നിവയായിരുന്നു നിതീഷ് കുമാര്‍ മുന്നോട്ടുവച്ച പേരുകള്‍.

'INDIA'യിലെ 'ഡി' എന്ന അക്ഷരത്തിന് 'ഡെമോക്രാറ്റിക്' അഥവാ ജനാധിപത്യം എന്ന വിശേഷണമായിരുന്നു ആദ്യം ഉദ്ദേശിച്ചത്. എന്നാൽ ബിജെപിയുടെ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) ആയി ഇതിന് സാമ്യമുള്ളതിനാല്‍ ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പകരം 'ഡി' എന്ന അക്ഷരത്തിന് ഡെവലപ്‌മെന്റല്‍' വിശേഷണം തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം, പ്രതിപക്ഷത്തിന്റെ ആശയക്കുഴപ്പത്തെ ബിജെപി പരിഹസിച്ചു. പഴയ സഖ്യം പുതിയ പേരില്‍ എത്തിയതുകൊണ്ട് അവരുടെ വിശ്വസനീയത വര്‍ധിക്കില്ലെന്നായിരുന്നു ബിജെപിയുടെ പരിഹാസം.

'ഇന്ത്യ' എന്ന പേര് രാഹുല്‍ ഗാന്ധിയുടെ ആശയമാണെന്ന് എന്‍സിപി നേതാവ് ജിതേന്ദ്ര അവാദ് ട്വിറ്ററിൽ കുറിച്ചു. ''സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിടാനുള്ള നിര്‍ദേശം രാഹുല്‍ ഗാന്ധിയാണ് മുന്നോട്ടുവച്ചത്. എല്ലാ പാര്‍ട്ടികളും ഇത് അംഗീകരിക്കുകയും വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 'ഇന്ത്യ' എന്ന പേരില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു,'' അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു.

അതേസമയം, 'ഇന്ത്യ' എന്ന പേര് യോഗത്തിൽ നിര്‍ദ്ദേശിച്ചത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന് വിടുതലൈ ചിരുതൈകള്‍ കച്ചി മേധാവി തോല്‍ തിരുമാവളവന്‍ പറഞ്ഞു. നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ഇന്ത്യ എന്ന ചുരുക്കപ്പേരിനെ 'ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്' എന്ന് വിശേഷിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മുന്നോട്ടുവച്ച ആശയം കോൺഗ്രസ് മമത ബാനർജിയുടെ അഭിപ്രായം അറിയുന്നതിനായി കൈമാറുകയും അവർ യോഗത്തിൽ അവതരിപ്പിക്കുകയുമായിരുന്നുവെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'ഇന്ത്യ'യുടെ അടുത്ത യോഗം മുംബൈയിലാണ് നിശ്ചയിച്ചിരിക്കുന്നത്. യോഗ തിയയ്യതി തീരുമാനിച്ചിട്ടില്ല. ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേന വിഭാഗമായിരിക്കും ആതിഥേയത്വം വഹിക്കുക.

'ഇന്ത്യ 'പുതിയ പേര് സ്വീകരിച്ചതിന് പിന്നാലെ മുന്നണിയ്ക്ക് ടാഗ് ലൈനും അവതരിപ്പിച്ചു. 'ജിതേംഗെ ഭാരത്' (ഇന്ത്യ ജയിക്കും) എന്ന ടാഗ് ലൈൻ ഇന്നലെ രാത്രിയോടെയാണ് അവതരിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ഒരു ഹിന്ദി ടാഗ്‌ലൈന്‍ വേണമെന്ന ആശയം മുന്നോട്ടുവച്ചത് മുന്‍ മഹാരാഷ്ട്ര മുഖ്യ മന്ത്രി ഉദ്ധവ് താക്കറെയായിരുന്നു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്